വെൽഫെയർ പാര്‍ട്ടിയുമായി ബന്ധമില്ല
യുഡിഎഫിന് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുറന്നടിച്ചു. അക്കാര്യം അവര്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യുഡിഎഫിന് ഒരു രഹസ്യ ധാരണയുമില്ല.
കേരളത്തില്‍ ബിജെപിയും സിപിഐഎമ്മും തമ്മിലാണ് രഹസ്യ ധാരണ. രണ്ടുപേരുടെയും ലക്ഷ്യം കോണ്‍ഗ്രസ് മുക്ത കേരളമാണ്. രണ്ട് പേരുടെയും ലക്ഷ്യം ഒന്നാകുമ്പോള്‍ മാര്‍ഗവും ഒന്നാകുമെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎമ്മും ബിജെപിയും ചെയ്യുന്നത് സാമുദായികമായ ചേരിതിരിവ് ഉണ്ടാക്കുകയാണ്. അതിന് ആദ്യമായി നേതൃത്വം കൊടുത്തത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രി വിവിധ സമുദായങ്ങളെ തമ്മിലടിപ്പിക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തിൽ ജുഡീഷ്യൽ അന്വേഷണം
സര്‍ക്കാരിനെതിരെ ഉയര്‍ന്ന് ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് തയ്യാറാകുമോ എന്ന് ചോദിച്ച് പ്രതിപക്ഷ നേതാവ്. കെഎസ്‌ഐഎന്‍സി എം ഡി എന്‍. പ്രശാന്ത് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് നാല് താഴിട്ട് പൂട്ടിയാലും അവിടെ ഇരിക്കുന്ന രേഖ കിട്ടണമെങ്കില്‍ കിട്ടിയിരിക്കുമെന്ന് ചെന്നിത്തല പറഞ്ഞു. ഒരു പ്രോജക്ടില്‍ ഒപ്പിടുമ്പോള്‍ അത് മുഖ്യമന്ത്രി അറിഞ്ഞിട്ടില്ലെന്ന് പറയുന്നത് എങ്ങനെയാണ്. അങ്ങനെയെങ്കില്‍ മുഖ്യമന്ത്രിക്ക് ആ സ്ഥാനത്ത് ഇരിക്കാന്‍ അവകാശമില്ലെന്നും പ്രതിപക്ഷ നേതാവ് 24ന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.
എന്‍. പ്രശാന്ത് നല്ല ഉദ്യോഗസ്ഥന്‍
എന്‍. പ്രശാന്ത് ഐഎഎസ് നല്ല ഉദ്യോഗസ്ഥനാണെന്നും ഒരു രേഖയും ചോര്‍ത്തി തന്നിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല 24നോട് പറഞ്ഞു. എല്ലാ കാര്യങ്ങളും പരിശോധിക്കണം. എന്റെ ഓഫീസില്‍ നിന്ന് എന്‍. പ്രശാന്തിനെ വിളിച്ചിട്ടുണ്ടോയെന്നതും പരിശോധിക്കണം. ജുഡീഷ്യല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ തയാറാകണം. പട്ടിണിയിലേക്ക് മത്സ്യത്തൊഴിലാളികളെ തള്ളിവിടുന്ന കരാറാണ് പ്രതിപക്ഷം പൊളിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കെഎസ്‌ഐഎന്‍സി എംഡി എന്‍. പ്രശാന്തുമായി സംസാരിച്ചിട്ട് വര്‍ഷങ്ങളായി. ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹം എന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. അതിനു ശേഷം നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ അദ്ദേഹം കളക്ടറായി. കോഴിക്കോട് പോലുള്ള പ്രധാനപ്പെട്ട സ്ഥലത്ത് അദ്ദേഹത്തെ നിയമിച്ചു. അതിനുശേഷം അദ്ദേഹം അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി. ഈ സര്‍ക്കാരില്‍ നിന്ന് ഏതെങ്കിലും തെളിവ് കിട്ടാന്‍ എനിക്ക് പ്രൈവറ്റ് സെക്രട്ടറിയെ ഉപയോഗിക്കേണ്ട ആവശ്യമില്ലെന്നും ചെന്നിത്തല പറഞ്ഞു.
photo - facebook
മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും
വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഭൂരിപക്ഷം കിട്ടുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. മുഖ്യമന്ത്രി ആരെന്നത് ഹൈക്കമാന്‍ഡ് തീരുമാനിക്കും. ആരെ തീരുമാനിച്ചാലും സന്തോഷമെന്നും രമേശ് ചെന്നിത്തല ട്വന്റിഫോറിനോട് പറഞ്ഞു. ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിന്റെ ഒരു അഭിഭാജ്യ ഘടകമാണ്. ഉമ്മന്‍ചാണ്ടിയുമായുള്ള കെമിസ്ട്രി നല്ലതാണ്. തെരഞ്ഞെടുപ്പില്‍ അത് മികച്ച ഫലം നല്‍കും. ഹൈക്കമാന്‍ഡാണ് മുഖ്യമന്ത്രി ആരെന്നത് സംബന്ധിച്ച് അന്തിമമായി തീരുമാനം എടുക്കുക. എംഎല്‍എമാരുടെ അഭിപ്രായം തേടും. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ചിന്തിക്കേണ്ട സമയമല്ല ഇത്. എല്ലാവരും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പില്‍ ജയിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ട് പോകുന്നത് അദ്ദേഹം പറഞ്ഞു.