ആപ്പ്ജില്ല

വിഎസിനെ പിണറായിയും പാർട്ടിയും വികസന വിരോധിയെന്ന് മുദ്രകുത്തിയതിന്റെ കാരണം വ്യക്തമായി: രമേശ് ചെന്നിത്തല

ലാവ് ലിന്‍ കേസിലെ അതേ തന്ത്രമാണ് പിണറായി വിജയൻ ഇപ്പോൾ പയറ്റുന്നതെന്ന് ചെന്നിത്തല. സ്വയം വെട്ടിപ്പും തട്ടിപ്പും നടത്തുക, എന്നിട്ടു രക്ഷപെടാനായി പാര്‍ട്ടിയെയും എല്‍ഡിഫിനെയും രംഗത്തിറക്കുകയാണെന്നും വിമർശനം

Samayam Malayalam 12 Nov 2020, 5:11 pm
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുൻ എൽഡിഎഫ് സർക്കാരിന്‍റെ കാലത്ത് വിഎസ് അച്യുതാനന്ദനെ പാർട്ടിയും പിണറായിയും വികസന വിരോധിയെന്ന് മുദ്രകുത്തിയതിന്റെ യഥാർത്ഥ കാരണം പിണറായി വിജയന്‍റെ കമ്മീഷനടിക്ക് വിഎസ് വിഘാതമായതാണെന്ന് ചെന്നിത്തല ആരോപിച്ചു.
Samayam Malayalam Ramesh-Chennithala-kochi-toi
രമേശ് ചെന്നിത്തല. PHOTO: TOI


കഴിഞ്ഞ വിഎസ് സര്‍ക്കാരിന്റെ കാലത്ത് വികസനപദ്ധതികള്‍ മുഖ്യമന്ത്രി അച്യുതാനന്ദന്‍ തടസ്സപ്പെടുത്തുന്നുവെന്ന് ആരോപിച്ച് പാര്‍ട്ടി അദ്ദേഹത്തെ പ്രതികൂട്ടില്‍ നിര്‍ത്തി എന്ന് പറഞ്ഞുകൊണ്ട് ഫേസ്ബുക്കിലൂടെയാണ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരെ വിമര്‍ശനം ഉന്നയിച്ചത്.

അഞ്ചോളം വികസനപദ്ധതികളുടെ ഫയലുകള്‍ വിഎസ് ക്ലിയര്‍ ചെയ്യാതെ ഇരുന്നപ്പോള്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്റെ നേതൃത്വത്തില്‍ പാർട്ടി സെക്രട്ടറിയേറ്റ് ചേര്‍ന്ന് വിഎസിനെതിരെ പ്രമേയം പാസാക്കിയെന്ന് പറഞ്ഞുകൊണ്ടാണ് ചെന്നിത്തല ആരോപണങ്ങൾ ഉന്നയിച്ചത്.

Also Read : വൻ തോക്ക് ശേഖരവുമായി പിടിയിലായ ആള്‍ കോട്ടയത്ത് ബിജെപി സ്ഥാനാര്‍ത്ഥി

''വികസനം മുടക്കുന്ന മുഖ്യമന്ത്രി' എന്നു പറഞ്ഞാണ് അന്നു വിഎസിനെ ചിത്രവധം ചെയ്തത്. യഥാര്‍ഥത്തില്‍ നേതാക്കള്‍ക്കും പാര്‍ട്ടിക്കും കിട്ടുന്ന കമ്മീഷന്‍ വി.എസ് മുടക്കി എന്നതായിരുന്നു ആ ചൊരുക്കിനു കാരണം. ഇന്നും ഇന്നലെയും തുടങ്ങിയതല്ല പിണറായിയുടെ കമ്മീഷനടി.' ചെന്നിത്തല പറയുന്നു. അധികാരത്തിലേറിയപ്പോൾ സ്വന്തം ഓഫീസിനെ കമ്മീഷനടിക്കാനുള്ളതാക്കി മാറ്റുകയായിരുന്നു പിണറായി വിജയനെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് തയ്യാറാക്കുന്ന പദ്ധതികളുടെ രഹസ്യ വിവരങ്ങളെല്ലാം സ്വപ്നക്ക് ചോര്‍ത്തിക്കൊടുത്തിരുന്നത് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കരനായിരുന്നെന്നും എല്ലാ പദ്ധതികളിലും ശിവശങ്കരനും സ്വപ്നയും തമ്മിലുള്ള കൂട്ടുകച്ചവടമായിരുന്നെന്നും ചെന്നിത്തല പറഞ്ഞു.

Also Read: ശിവശങ്കറിന് എല്ലാ കാര്യങ്ങളെ കുറിച്ചും അറിവുണ്ടായിരുന്നെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

പണ്ട് കേരളത്തിലെ ചില വന്‍കിടക്കാരുടെ വ്യവസായ പദ്ധതികളായിരുന്നു പണംതട്ടിപ്പിന്റെ ഇവരുടെ മാർഗമെങ്കിൽ ഇന്നു കേരളത്തിനു പുറത്തുള്ള കോര്‍പറേറ്റുകളുമായാണ് ചങ്ങാത്തം. അമേരിക്കന്‍ കമ്പനിയായ സ്പ്രിന്‍ക്ലറുമായുള്ള കൂട്ടുകെട്ട് വരെ അതു നീണ്ടു കിടക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വിമർശിക്കുന്നു.

'ഇടനിലക്കാര്‍ വഴി അവരെ ക്ഷണിച്ചു കൊണ്ടുവന്ന് വേണ്ട ഒത്താശകളെല്ലാം ചെയ്തു സര്‍ക്കാര്‍ ചെലവില്‍ കമ്മീഷനായി കോടികള്‍ തട്ടുന്ന വ്യവസായം തന്നെയാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ സിപിഎം ശാസ്ത്രീയമായി ആരംഭിച്ചു നടപ്പിലാക്കുന്നത്. മുഖ്യമന്ത്രിയാണ് അതിന്റെ നായക സ്ഥാനത്ത്. ലാവ് ലിന്‍ കേസിലെ അതേ തന്ത്രമാണ് പിണറായി ഇപ്പോൾ പയറ്റുന്നത്. സ്വയം വെട്ടിപ്പും തട്ടിപ്പും നടത്തുക, എന്നിട്ടു രക്ഷപെടാനായി പാര്‍ട്ടിയെയും എല്‍ഡിഫിനെയും രംഗത്തിറക്കുക. അങ്ങനെ രാഷ്ട്രീയപരിച ഉപയോഗിച്ചിട്ടു കാര്യമില്ലെന്നു പിണറായി വിജയന്‍ മനസിലാക്കണം.' ചെന്നിത്തല പറഞ്ഞു.

ഒരു പാട് ഒളിപ്പിക്കാനുള്ളതുകൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മുഖ്യമന്ത്രിയെ പിന്തുണച്ചേ പറ്റൂവെന്നും ഈ ചേട്ടന്‍ ബാവ, അനിയന്‍ ബാവ ഏര്‍പ്പാട് കേരളത്തില്‍ അവസാനിക്കാന്‍ പോകുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്