ആപ്പ്ജില്ല

നിരോധനാജ്ഞ പിൻവലിക്കാത്തത് ഭക്തരോടുള്ള വെല്ലുവിളി: ചെന്നിത്തല

കോടതി പറഞ്ഞിട്ടും സർക്കാർ കേൾക്കാത്തത് അംഗീകരിക്കാൻ കഴിയില്ലെന്ന് ചെന്നിത്തല

Samayam Malayalam 23 Nov 2018, 2:15 pm
തിരുവനന്തപുരം: ശബരിമലയിൽ നിരോധനാജ്ഞ പിൻവലിക്കാത്ത നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് ഭക്തരോടുള്ള വെല്ലുവിളിയാണെന്ന് രമേശ് ചെന്നിത്തലവ്യക്തമാക്കി. കോടതി പറഞ്ഞിട്ട് പോലും സർക്കാർ തെറ്റ് തിരുത്താൻ ശ്രമിക്കാത്തത് അംഗീകരിക്കാൻ കഴിയില്ലെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
Samayam Malayalam ramesh chennithala


സർക്കാരിന്റെ ധാർഷ്ട്യമാണ് ഈ നടപടികളിലൂടെ വ്യക്തമാകുന്നതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. സംസ്ഥാനത്തിന് പുറത്തുള്ള ഭക്തരുടെ മുന്നിൽ സർക്കാരിന്റെ പോലീസ് നടപടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കഴിഞ്ഞ വർഷത്തേതിനേക്കാൾ മണ്ഡലകാലത്ത് ഭക്തരുടെ എണ്ണം കുറഞ്ഞത് പോലീസ് നടപടിയുണ്ടായത് കൊണ്ടെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ശബരിമലയെയും തീർഥാനത്തേയും നശിപ്പിക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും ചെന്നിത്തല പറഞ്ഞു.

അതിനിടെ, മണ്ഡലകാലത്തെ വരുമാനത്തിൽ ശബരിമലയിൽ വലിയ ഇടിവ് ഉണ്ടായെന്ന് സൂചന. ശബരിമല നടവരവ് തൽകാലം പരസ്യപ്പെടുത്തണ്ട എന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. സന്നിധാനത്ത് മാത്രമാണ് ആരവണയും അപ്പവും വിതരണം ചെയ്യുന്ന കൗണ്ടറുകൾ ഉള്ളത്. എന്നാൽ അവ നിലക്കലും വിതരണം ചെയ്യാനുള്ള കൗണ്ടറുകൾ തുറക്കാൻ പദ്ധതിയിട്ടിരുന്നു. ആ പദ്ധതിയും ബോർഡ് ഉപേക്ഷിച്ചതായാണ് സൂചന.

മണ്ഡലകാലത്തെ വരുമാനത്തിലെ ഇടിവ് ഇപ്പോൾ വെളിപ്പെടുത്തിയാൽ ഭക്തരുടെ ശബരിമല ദർശനത്തിനായുള്ള വരവ് ഇനിയും കുറയുമെന്നാണ് ബോർഡിന്റെ കണക്കുകൂട്ടൽ. കഴിഞ്ഞ വർഷത്തേക്കാൾ ഏഴ് കോടി രൂപയോളം കുറവുണ്ടായതായാണ് അനൗദ്യോഗിക കണക്ക്. സന്നിധാനത്ത് നൽകുന്ന പ്രസാദം നിലക്കലിൽ കൗണ്ടറുകൾ തുടങ്ങി വിതരണം ചെയ്‌താൽ അത് പൂർണമായും കച്ചവടമായി കണക്കാക്കപ്പെടുമെന്നാണ് ബോർഡിന്റെ ഇപ്പോഴത്തെ വിലയിരുത്തൽ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്