രമേഷ് പിഷാരടിയും അപ്രതീക്ഷിത കടന്നുവരവ്
രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഹാരിപ്പാട് എത്തിയപ്പോഴാണ് രമേഷ് പിഷാരടി കോൺഗ്രസ് വേദിയിലെത്തിയത്. മുതിർന്ന കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുമായി അദ്ദേഹം സംസാരിച്ചു. ഷാഫി പറമ്പിൽ, പിസി വിഷ്‌ണുനാഥ്, ഹൈബി ഈഡൻ, കെഎസ് ശബരീനാഥൻ, തുടങ്ങിയവരുമായി ചർച്ച നടത്തിയെന്ന് അദ്ദേഹം സ്ഥിരീകരിച്ചിരുന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ സാന്നിധ്യത്തിലാകും അംഗത്വം സ്വീകരിക്കുക.
അച്ഛന്‍ ഐഎന്‍ടിയുസിക്കൊപ്പം നിന്ന വ്യക്തി
എന്തുകൊണ്ടാണ് കോൺഗ്രസ് തെരഞ്ഞെടുത്തത് എന്ന് ഒറ്റവാക്കിൽ പറയാൻ കഴിയില്ല. കോൺഗ്രസിൻ്റെ വീക്ഷണങ്ങൾക്കും ആശയങ്ങൾക്കും ഒപ്പം നിന്ന വ്യക്തിയാണ് താൻ. വളർന്നുവന്ന സാഹചര്യവും ചുറ്റുപാടും അങ്ങനെ ആയിരുന്നു. ജോലി ചെയ്‌തിരുന്ന സ്ഥാപനത്തിൽ അച്ഛൻ ഐഎൻടിയുസിക്കൊപ്പം നിന്ന വ്യക്തിയാണ്. കോൺഗ്രസ് പ്രവർത്തകരെയും അനുഭാവികളെയും കണ്ടാണ് ഞാൻ വളർന്നത്. അവരുടെ സാന്നിധ്യം എന്നും തനിക്കൊപ്പമുണ്ടായിരുന്നു. എന്നെ കലയില്‍ കൊണ്ടുവന്ന സലിമേട്ടന്‍ എന്റെ സുഹൃത്തായ ധര്‍മ്മജന്‍ ഇവരെല്ലാം ഇക്കൂട്ടത്തിലുണ്ടെന്നും പിഷാരടി പറഞ്ഞു.
കോൺഗ്രസ് എന്ന കപ്പൽ മുങ്ങുമോ?
കോൺഗ്രസ് എന്ന കപ്പൽ മുങ്ങുമെന്ന വിലയിരുത്തലിൽ കാര്യമില്ലെന്ന് രമേഷ് പിഷാരടി പറഞ്ഞു. ഇത്രയും വർഷങ്ങൾ കൊണ്ട് രാജ്യം മുഴുവൻ പടർന്ന് പന്തലിച്ച് കിടക്കുന്ന കോൺഗ്രസ് ചെറിയ വിമർശനങ്ങൾ മൂലം മുങ്ങുമെന്ന് പറയാൻ കഴിയില്ല. കേരളത്തിനും ഇന്ത്യക്കും കോൺഗ്രസ് ആവശ്യമാണ് രാജ്യത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും രമേഷ് പിഷാരടി വ്യക്തമാക്കി.
എന്തുകൊണ്ട് കോൺഗ്രസ് തെരഞ്ഞെടുത്തു
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കോൺഗ്രസിലേക്ക് രമേഷ് പിഷാരടി എത്തിയത്. എന്തുകൊണ്ടാണ് താൻ കോൺഗ്രസ് തെരഞ്ഞെടുത്തു എന്ന കാര്യത്തിലും അദ്ദേഹം നിലപാട് വ്യക്തമാക്കി. കോൺഗ്രസിൻ്റെ മൃദു സ്വഭാവമാണ് തനിക്ക് ഇഷ്‌ടമായതെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. "എനിക്ക് കംഫർട്ടബിളായ നേതാക്കളാണ് കോൺഗ്രസിലുള്ളത്. പാർട്ടിയുടെ മൃദു സമീപനമാണ് ഇഷ്‌ടമായത്. കോമഡി ചെയ്യുന്നത് കൊണ്ട് സാമൂഹ്യബോധമില്ലെന്നല്ല, കലയാണ് തൻ്റെ ഉപജീവന മാർഗം. രാഷ്‌ട്രീയ പ്രവർത്തനത്തെ ഉപജീവന മാർഗമായി കാണില്ല" - എന്നും അദ്ദേഹം പറഞ്ഞു.
ചിത്രത്തിന് കടപ്പാട്: Ramesh Chennithala / facebook