ആപ്പ്ജില്ല

പ്രളയസമയത്ത് കുട്ടിയെ പുഴയിലെറിഞ്ഞ ബന്ധു അറസ്റ്റിൽ

പ്രതിയുടെ ലക്ഷ്യം പണം തട്ടിയെടുക്കാൻ

Samayam Malayalam 25 Aug 2018, 1:36 pm
മലപ്പുറം: മേലാറ്റൂര്‍ എടയാറ്റൂരിൽ ഒൻപതുവയസ്സുകാരനെ പ്രളയസമയത്ത് പുഴയിലെറിഞ്ഞ കേസിൽ ബന്ധു അറസ്റ്റിൽ. കുട്ടിയുടെ പിതൃസഹോദരനായ മുഹമ്മദാണ് കേസിൽ അറസ്റ്റിലായത്. ഇയാളെ വെള്ളിയാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കും.
Samayam Malayalam image (96)


മംഗലത്തൊടി അബ്ദുള്‍ സലീം - ഹസീന ദമ്പതിമാരുടെ മകനും നാലാം ക്ലാസ് വിദ്യാര്‍ഥിയുമായ മുഹമ്മദ് ഷഹീനെയാണ് മുഹമ്മദ് പുഴയിലെറിഞ്ഞത്. ആനക്കയം പാലത്തിനു മുകളിൽ നിന്ന് നിറഞ്ഞൊഴുകുന്ന കടലുണ്ടി പുഴയിലേയ്ക്കാണ് ഇയാള്‍ കുട്ടിയെ വലിച്ചെറിഞ്ഞത്.

മാതാപിതാക്കളിൽ നിന്ന് പണം തട്ടിയെടുക്കുന്നതിന്‍റെ ഭാഗമായാണ് കുട്ടിയെ പ്രതി തട്ടിക്കൊണ്ടു പോയതെന്നാണ് സൂചന. ഈ മാസം പതിമൂന്ന് മുതൽ കുട്ടിയെ കാണാനില്ലായിരുന്നു. ഈ വാര്‍ത്ത മാധ്യമങ്ങളിൽ വന്നതോടെയാണ് ഇയാള്‍ ഷഹീനെ പുഴയിലേയ്ക്ക് വലിച്ചെറിഞ്ഞത്.

കുട്ടിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ നിരവധി പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഇതിലെല്ലാം മുഹമ്മദ് പങ്കെടുക്കുകയും ചെയ്തിരുന്നു. ഷഹീനു വേണ്ടിയുള്ള തിരച്ചിൽ പുഴയിലും പരിസരപ്രദേശങ്ങളിലും പുരോഗമിക്കുകയാണ്.

ബൈക്കിൽ കുട്ടിയുമായി മുഹമ്മദ് സഞ്ചരിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പോലീസ് ഇയാളിലേയ്ക്ക് അന്വേഷണം കേന്ദ്രീകരിച്ചത്. കുട്ടിയുടെ മാതാപിതാക്കളിൽ നിന്ന് രണ്ടുലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു മുഹമ്മദിന്‍റെ ലക്ഷ്യമെന്ന് പോലീസ് പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്