കോഴിക്കോട്: ദലിത് പെൺകുട്ടിയെ സ്‌കൂൾ യൂണിഫോമിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. അനുപ്രിയ എന്ന പ്ലസ് ടൂ വിദ്യാർഥിനിയുടെ ബന്ധുക്കളാണ് ആരോപണവുമായി രംഗത്ത് വന്നത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് അനുപ്രിയയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അനുപ്രിയക്ക് ഒരു പ്രണയബന്ധമുണ്ടായിരുന്നെന്നും ബന്ധുക്കൾ പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തു.
അനുപ്രിയയുടെ മരണശേഷം ഡയറിക്കുറിപ്പുകൾ പരിശോധിച്ചപ്പോഴാണ് പ്രണയബന്ധത്തെ കുറിച്ച് ബന്ധുക്കൾ അറിയുന്നത്. അനുപ്രിയയുടെ വീട്ടിലോ സ്‌കൂളിലോ മറ്റ് പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നുമാണ് സുഹൃത്തുക്കൾ ഉൾപ്പടെയുള്ളവർ വ്യക്തമാക്കുന്നത്. പ്രണയബന്ധത്തിലുണ്ടായ പ്രശ്‌നമായിരിക്കാം അനുപ്രിയയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.
Also Read: കവളപ്പാറയും പുത്തുമലയും ഉൾപ്പടെ നാടിനെ നടുക്കിയ 10 ദുരന്തങ്ങൾ ഏതൊക്കെയെന്ന് അറിയാം
മരിക്കുന്നതിന് മുൻപ് അനുപ്രിയ ഡയറിയിൽ എഴുതിയ വരിയാണ് ബന്ധുക്കളെയും പോലീസിനെയും ഏറെ കുഴക്കുന്നത്. 'ശരിക്കും മരണം എന്ത് രസമാണ്' എന്നാണ് അനുപ്രിയ എഴുതിയിരുന്നത്. ഇതരമതസ്ഥനായ കാമുകൻ കാരണമാണോ അനുപ്രിയ മരിച്ചതെന്ന് അന്വേഷിക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.
പോലീസ് അനുപ്രിയയുടെ മരണത്തിൽ നൽകിയ പരാതി കൃത്യമായി അന്വേഷിച്ചില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. അനുപ്രിയയുമായി അടുപ്പമുണ്ടായിരുന്ന യുവാവുമായി ബന്ധമുള്ളവർ തങ്ങളെ കേസിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമം നടത്തുന്നതായും ആരോപണമുണ്ട്. സ്‌കൂൾ കലോത്സവത്തിലും എൻസിസിയിലും പഠനത്തിലും മികവ് തെളിയിച്ച വിദ്യാർഥിനിയായിരുന്നു അനുപ്രിയ.
Also Read: 'റേപ്പ് ഇൻ ഇന്ത്യ' പരാമര്‍ശം: രാഹുൽ ഗാന്ധി മാപ്പ് പറയണം, പ്രതിഷേധിച്ച് വനിത എംപിമാര്‍, ബഹളം
കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് അമ്മ കടയിൽ പോയി വരുമ്പോൾ അനുപ്രിയയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എൻസിസി യൂണിഫോം അണിഞ്ഞുള്ള അനുപ്രിയയുടെ ചിത്രം വെച്ചിരിക്കുന്ന അതെ മുറിയിൽ തന്നെയാണ് അനുപ്രിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ സ്‌കൂളിലേക്ക് പോയപ്പോൾ അനുപ്രിയക്ക് ഒരു പ്രശ്നവുമുണ്ടായിരുന്നില്ലെന്ന് വീട്ടുകാർ പറയുന്നു.
അതെ സമയം, പോലീസ് വിഷയത്തിൽ കാര്യക്ഷമമായി ഇടപെട്ടിട്ടില്ലെന്നും നാട്ടുകാർ ആരോപിച്ചതായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തു. അനുപ്രിയയെ മരിച്ച നിലയിൽ കണ്ടെത്തിയ മുറിയിൽ സർട്ടിഫിക്കറ്റുകൾ വാരിവലിച്ചിട്ടിരിക്കുന്ന നിലയിൽ കണ്ടെത്തിയിരുന്നു. പഠനത്തിലും മറ്റും മികവ് കാണിച്ചിരുന്ന അനുപ്രിയയുടെ മരണത്തിൽ അന്വേഷണം ശക്തമാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ബന്ധുക്കൾ.