ആപ്പ്ജില്ല

ഡിവൈഎസ്പി ഹരികുമാർ മൂന്നാറിനടുത്ത് ഒളിവിലെന്ന് സൂചന

സനലിന്‍റേത് അപകടമരണമാക്കാൻ ശ്രമമെന്ന് ബന്ധുക്കള്‍

Samayam Malayalam 11 Nov 2018, 12:04 pm
തിരുവനന്തപുരം: നെയ്യാറ്റിൻകരയ്ക്ക് സമീപം യുവാവിനെ കാറിനു മുന്നിലേയ്ക്ക് തള്ളിയിട്ട് കൊന്ന കേസിലെ പ്രതിയായ ഡിവൈഎസ്‍‍പി ഹരികുമാറിന്‍റെ ഒളിസങ്കേതം പോലീസ് കണ്ടെത്തിയെന്ന് സൂചന. മൂന്നാറിനു സമീപം കേരള - തമിഴ്നാട് അതിര്‍ത്തിയിൽ ഇയാള്‍ ഉണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ എ പി കെ എം ആന്‍റണി സ്ഥലത്തെത്തിയതായാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.
Samayam Malayalam sanal neyyattinkara


ഹരികുമാറിന്‍റെയും സഹായി ബിനുവിന്‍റെയും ബന്ധുക്കളുടെയും മൊബൈൽ ഫോൺ നിരീക്ഷണത്തിലൂടെയാണ് ഹരികുമാര്‍ ഒളിവിൽ കഴിയുന്ന സ്ഥലം സംബന്ധിച്ച സൂചന ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ഇതിനിടെ ഇയാള്‍ ഇവിടെ നിന്ന് രക്ഷപെട്ട് കോടതിയിൽ കീഴടങ്ങുമെന്ന രീതിലുള്ള റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും അതുണ്ടായില്ല. എന്നാൽ കോടതിയിൽ ഹാജരായി കീഴടങ്ങാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.

അതേസമയം, ഒരു ദിവസം വൈകിയാലും അറസ്റ്റ് ഉണ്ടാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉറപ്പുനൽകി. എത്ര ഉന്നതനായാലും കൊലയാളി കൊലയാളി തന്നെയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ഇതിനിടെ സനലിന്‍റെ മരണം അപകടമരണമാക്കി മാറ്റാനുള്ള ശ്രമമാണ് പോലീസ് നടത്തുന്നതെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി. അട്ടിമറി തടയാൻ കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും അല്ലെങ്കിൽ സിബിഐ അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ഹരികുമാറിന് പോലീസ് സേനയ്ക്കുള്ളിൽ നിന്ന് സഹായം ലഭിക്കുന്നുണ്ടെന്ന ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് അന്വേഷണത്തിന്‍റെ ചുമതല ഒരു മുതിര്‍ന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെ ഏൽപ്പിക്കാനും സാധ്യതയുണ്ട്.

പ്രതിയായ ഹരികുമാറിന്‍റെ സഹോദരൻ മാധവൻ നായര്‍, ബിനുവിന്‍റെ മകൻ, ഇവരുടെ ബന്ധുക്കള്‍ എന്നിവരിൽ നിന്നും പോലീസ് മൊഴിയെടുത്തു. സംഭവം നടന്ന കൊടങ്ങാവിളയിൽ തെളിവെടുപ്പ് നടത്തിയ ക്രൈംബ്രാഞ്ച് സംഘം കൂടുതൽ ദൃക്സാക്ഷികളിൽ നിന്ന് മൊഴിയെടുത്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്