തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിനെത്തുടർന്ന് സസ്പെൻഷനിലായ ശ്രീറാം വെങ്കിട്ടരാമന് ഐഎഎസിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ ശുപാര്‍ശ. കേസിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ചീഫ് സെക്രട്ടറി ടോം തോമസ് അധ്യക്ഷനായ സമിതി മുഖ്യമന്ത്രിക്ക് ശുപാർശ നൽകിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
സസ്പെൻഡ് ചെയ്യപ്പെട്ട് ആറുമാസം കഴിഞ്ഞെന്ന സാങ്കേതികത്വം ചൂണ്ടിക്കാട്ടിയാണ് സമിതി ശുപാർശ നൽകിയിരിക്കുന്നത്. പോലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലും സസ്പെന്ഷന് കാലാവധി ആറ് മാസം പിന്നിടുകയും ചെയ്ത സാഹചര്യത്തില്‍ സസ്പെന്ഷന് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ശ്രീറാമിന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കാമെന്നും ചീഫ് സെക്രട്ടറിയുടെ ഓഫീസ് ചൂണ്ടിക്കാട്ടുന്നുണ്ട്.
Also Read: നയപ്രഖ്യാപന പ്രസംഗം ഇന്ന്; സർക്കാർ അഭിപ്രായം ഗവർണർ വായിക്കുമോയെന്ന് നോക്കി കേരളം
കെഎം ബഷീറിനെ കൊലപ്പെടുത്തിയ കേസ് അന്വേഷിക്കാൻ സർക്കാർ പ്രത്യേക അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. ഈ കമ്മീഷൻ തങ്ങളുടെ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് ചീഫ് സെക്രട്ടറി ശുപാർശ സമർപ്പിച്ചിരിക്കുന്നത്. 2019 ഓഗസ്റ്റ് മൂന്നിനായിരുന്നു മാധ്യമം തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെഎം ബഷീർ കൊല്ലപ്പെടുന്നത്.
തിരുവനന്തപുരം മ്യൂസിയം ജംഗ്ഷന് സമീപത്ത് വെച്ച് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് ബഷീർ കൊല്ലപ്പെട്ടെന്നാണ് കേസ്. വാഹനാപകട കേസിൽ പോലീസ് ഇതുവരെയും കുറ്റപത്രം സമർപ്പിച്ചിട്ടില്ല. എന്നാൽ അപകട സമയത്ത് താനല്ല വാഹനമോടിച്ചതെന്നും സുഹൃത്ത് വഫ ഫിറോസാണ് വാഹനമോടിച്ചതെന്നുമാണ് ശ്രീറാം അന്വേഷണ സമിതിക്ക് നൽകിയ വിശദീകരണം.
അപകടസമയത്ത് ശ്രീറാം മദ്യപിച്ചിരുന്നെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ശ്രീറാം ഇതും നിഷേധിക്കുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയിൽ മദ്യത്തിന്റെ അംശം കണ്ടെത്തിയിരുന്നില്ലെന്നും അദ്ദേഹം അന്വേഷണ സമിതിയോട് പറഞ്ഞിരുന്നു.