ആപ്പ്ജില്ല

വീണ്ടും പ്രളയമോ?; സമുദ്രനിരപ്പ് ഉയരുന്നത് അപകടസൂചനയെന്ന് റിപ്പോർട്ട്

കാലാവസ്ഥാവ്യതിയാനം കേരളത്തെയും സാരമായി ബാധിക്കുമെന്ന് റിപ്പോർട്ട്. സമുദ്രത്തിലെ ഉപ്പിന്റെ അളവ് വർധിക്കുന്നതും ചൂട് കൂടുന്നതും വിരൽ ചൂണ്ടുന്നത് അപകടത്തിലേക്കെന്ന് സൂചന

Samayam Malayalam 1 Nov 2019, 12:38 pm
തിരുവനന്തപുരം: കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇന്ത്യൻ സമുദ്രത്തിന്റെ അതിർത്തിയിൽ രൂപപ്പെട്ട ചുഴലിക്കാറ്റിന്റെ പ്രഹരശേഷി വർധിച്ചതായി റിപ്പോർട്ട്. ചുഴലിക്കാറ്റിന്റെ പ്രഹരശേഷി ആറിരട്ടി വർധിച്ചെന്നാണ് ഹൈദരാബാദ് ഇന്ത്യൻ നാഷനൽ സെന്റർ ഫോർ ഓഷൻ ഇൻഫർമേഷൻ സർവീസസ് (ഇൻകോയിസ്) ഗവേഷകൻ ഡോ.സുധീർ ജോസഫ് അറിയിച്ചതായി മനോരമ റിപ്പോർട്ട് ചെയ്തത്.
Samayam Malayalam flood and cyclone


അറ്റ്ലാന്റിക് മേഖലയിൽ ഉണ്ടാകുന്നത് പോലെയുള്ള അതിശക്തമായ ചുഴലിക്കാറ്റുകൾ ഇനി ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കാറ്റിന്റെ ശേഷി വർധിക്കുന്നതിന് ഒരു പ്രധാന കാരണം ചൂട് കൂടുന്നതാണ്. ഇതിന്റെ ഫലമായി സമുദ്രനിരപ്പ് ഉയരുമെന്നും റിപ്പോർട്ടിൽ പറയുന്നു.

2100 ആകുമ്പോഴേക്കും സമുദ്രനിരപ്പ് 30 മുതൽ 60 സെന്റിമീറ്റർ വരെ ഉയരും. ഓരോ വർഷവും ആഗോളസമുദ്രനിരപ്പ് 3.6 മില്ലിമീറ്റർ വീതം കൂടുന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്. ദക്ഷിണേന്ത്യയിൽ ജലനിരപ്പ് 1.10 മീറ്റർ വരെ താപനില രണ്ട് ഡിഗ്രിയിൽ കൂടുതലായാൽ ഉയരാം. ഇന്ത്യയിലെ സംസ്ഥനങ്ങൾ കാലാവസ്ഥാ മാറ്റത്തെ നേരിടാൻ സജ്ജമല്ലെന്നാണ് ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് (ഐപിസിസി) റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.

കൂടാതെ, കാലാവസ്ഥാ വ്യതിയാനം കടലിലെ ഉപ്പിന്റെ അംശം വർധിപ്പിക്കുകയും മീനുകൾ ചത്തൊടുങ്ങാൻ ഇടയാക്കുകയും ചെയ്യും. ശുദ്ധജസ്രോതസുകളിൽ ഉപ്പുവെള്ളത്തിന്റെ കടന്നുകയറ്റം ഉണ്ടാകുമെന്നും റിപ്പോർട്ട് വ്യകതമാക്കുന്നു. ഇത് വഴി ശുദ്ധജല സ്രോതസുകൾ കുറയും. മഴ ശക്തമായി തുടരുകയും സമുദ്രനിരപ്പ് ഉയരുകയും ചെയ്താൽ കേരളത്തിൽ ഇനിയും ശക്തമായ പ്രളയമുണ്ടാകുമെന്നാണ് ശാസ്ത്രജ്ഞർ നൽകുന്ന മുന്നറിയിപ്പ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്