തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ മുന്നണി പ്രവേശനത്തെച്ചൊല്ലി ഇടതുപക്ഷത്ത് അഭിപ്രായ വ്യത്യാസങ്ങൾ ഉയരവെ സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ച് ആർഎസ്പി. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വാക്കുകള്‍ക്ക് ആത്മാര്‍ഥത ഉണ്ടെങ്കില്‍ എല്‍ഡിഎഫ് വിട്ട് പുറത്തുവരണമെന്ന് ആർഎസ്പി നേതാക്കൾ പറഞ്ഞു.
സിപിഐയും കോണ്‍ഗ്രസും ചേര്‍ന്ന് ഭരിച്ചകാലമാണ് സുവര്‍ണകാലമെന്ന് ഓർമ്മിപ്പിച്ച് കൊണ്ട് ഷിബു ബേബി ജോണും എന്‍കെ പ്രേമചന്ദ്രനുമാണ് ആർസ്പിയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്തത്. ജോസ് വിഭാഗത്തെ ഇടതുമുന്നണിയില്‍ എടുക്കുന്നതിനെതിരെ നിലപാട് കടുപ്പിച്ച് കാനം രാജേന്ദ്രന് രംഗത്തെത്തിയ സാഹചര്യത്തിലാണ് ആർഎസ്പി നേതാക്കളുടെ പ്രതികരണം.
Also Read: ജോസ് പക്ഷം ഇടത്തോട്ട്? ഇടഞ്ഞ് സിപിഐ; പച്ചക്കൊടി കാട്ടി സിപിഎം
മുന്നണിയെ ദുര്‍ബലപ്പെടുത്തുന്ന തീരുമാനം പാടില്ലെന്നും ജോസ് കെ.മാണി ആദ്യം സ്ഥാനങ്ങള്‍ ഉപേക്ഷിക്കട്ടെയെന്നുമാണ് കാനം പറഞ്ഞത്. കടുത്ത നിലപാടെടുത്താല്‍ മുന്നണിയില്‍ നിന്ന് പുറത്ത് പോകേണ്ടി വരില്ലേ എന്ന ചോദ്യത്തിന് മുന്നണി എല്ലാവര്ക്കും വേണ്ടിയുള്ളതാണെന്നായിരുന്നു കാനത്തിന്റെ പ്രതികരണം.
ജോസ് കെ മാണി വിഷയത്തിൽ കോടിയേരിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായെത്തിയ കാനം രാജേന്ദ്രൻ തുടര്‍ ഭരണ സാധ്യതയെ ദുര്‍ബലപ്പെടുത്തുന്ന നിലപാടുകള്‍ എടുക്കാന്‍ പാടില്ലെന്നും 1965ലെ ചരിത്രം കോടിയേരി ഒന്നു കൂടി വായിക്കണമെന്നും പറഞ്ഞു. എല്‍ഡിഎഫിന്റെ അടിത്തറ വിപുലീകരിക്കേണ്ടത് ജനാധിപത്യ ശക്തികളെ എല്‍ഡിഎഫിലേക്ക് ആകര്‍ഷിച്ചു കൊണ്ടാണ്. അതല്ലാതെ വരികയും പോവുകയും ചെയ്യുന്നവരെ സ്വീകരിച്ചു കൊണ്ടല്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.