നെടുങ്കണ്ടം: പെൺകുട്ടികൾ കരയുന്ന ശബ്ദവും കുഞ്ഞുങ്ങളുടെ ശബ്ദവും കേൾപ്പിച്ച് പരിഭ്രാന്തി പരത്തുന്ന ഫോൺ കോളുകൾ ഇടുക്കി ജില്ലയിൽ വ്യാപകമാകുന്നു. 13 സെക്കൻഡുകൾ മാത്രമാണ് ഇത്തരം കോളുകളുടെ ദൈർഘ്യം. കൃത്യമായ നമ്പറുകളിൽ നിന്നായിരിക്കില്ല പലർക്കും കോളുകൾ ലഭിക്കുന്നത്.
Also Read: വിഴിഞ്ഞത്ത് ഡിവൈഎഫ്ഐ നേതാവിന് നേരെ ആക്രമണം
രാത്രി പത്തര മുതൽ പുലർച്ചെ വരെയുള്ള ഏതെങ്കിലും സമയത്താണ് കോളുകൾ വരുന്നത്. മൊബൈൽ ഫോൺ റിങ് ചെയ്യുന്നത് കേട്ട് കോൾ എടുക്കുമ്പോൾ കേൾക്കുന്നത് നവജാത ശിശുവിന്റെ കരച്ചിലോ പെൺകുട്ടികളുടെ കരച്ചിലോ ഒക്കെയായിരിക്കുമെന്ന് അനുഭവസ്ഥർ പറയുന്നു. വളരെ പെട്ടന്ന് കോളുകൾ ഡിസ്കണക്ടായി പോകുകയും ചെയ്യുമെന്ന് പറയുന്നു.
കോൾ വന്ന നമ്പറുകളിലേക്ക് തിരികെ വിളിക്കാനും സാധിക്കില്ല. വിളിച്ചാൽ കോൾ കണക്ടാവില്ല. ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്താനുള്ള പുതിയ തന്ത്രമാണ് ഈ ഫോൺ കോളുകൾ എന്നാണ് പോലീസ് ലഭിച്ച സൂചന. വിദേശരാജ്യങ്ങളിൽ വ്യാപകമായ വാൻഗിരി തട്ടിപ്പാണ് ഇതെന്ന് പോലീസ് സംശയിക്കുന്നു.
Also Read: പക്ഷാഘാതം ബാധിച്ച് ഭർത്താവ് കാറിൽ ഉപേക്ഷിച്ച വീട്ടമ്മ മരിച്ചു
ഉപഭോക്താക്കളെ ഫോണിൽ വിളിച്ച് ചതിയിൽപ്പെടുത്തി വിശദാംശങ്ങൾ ചോർത്തി ബാങ്ക് അകൗണ്ടിൽ നിന്ന് പണവും മറ്റും തട്ടുന്ന സംഘമാണ് ഇതിന് പിന്നിലെന്നാണ് സൂചന. ഒരേ സമയത്ത് നിരവധി പേർക്ക് ഇത്തരത്തിൽ കോളുകൾ പോകുന്നതായാണ് സൂചന. ഇതേ നമ്പറുകളിലേക്ക് തിരികെ വിളിച്ചാൽ ഫോണിലെ റീചാർജ് ബാലൻസ് തീർന്നു പോകുകയും ചെയ്യും. സൊമാലിയയിൽ നിന്നും മറ്റും ‘00252' ൽ ആരംഭിക്കുന്ന നമ്പറുകളിൽ നിന്നാണ് മിക്കപ്പോഴും കോളുകൾ വരുന്നത്.