ആപ്പ്ജില്ല

ദമ്പതിമാരെയും കുഞ്ഞിനെയും അവഹേളിച്ച് വിമാനജീവനക്കാര്‍

പ്രത്യേകശ്രദ്ധ ആവശ്യമുള്ള കുഞ്ഞിനെയുമായി യാത്ര ചെയ്യുമ്പോള്‍ ഇത്തരം അനുഭവം ആദ്യമെന്ന് ദിവ്യ

Samayam Malayalam 15 Jun 2018, 2:42 pm
സിംഗപ്പൂര്‍: കൊച്ചിക്കാരായ ദമ്പതിമാരെയും പ്രത്യേകപരിഗണന ആവശ്യമുള്ള കുട്ടിയെയും സിങ്കപ്പൂരിൽ വെച്ച് വിമാനജീവനക്കാര്‍ അപമാനിച്ചതായി പരാതി. സിംഗപ്പൂര്‍ എയര്‍ലൈൻസിന്‍റെ കീഴിലുള്ള സ്കൂട്ട് എയര്‍ലൈൻസിൽ നിന്നാണ് ഇവര്‍ക്ക് ദുരനുഭവമുണ്ടായത്. സിംഗപ്പൂരിൽ നിന്ന് ഫുക്കറ്റിലേയ്ക്കുള്ള വിമാനത്തിൽ കയറിയ മലയാളിയായ ദിവ്യ ജോര്‍ജിനെയും ഭര്‍ത്താവിനെയുമാണ് ക്യാപ്റ്റന്‍റെ നേതൃത്വത്തിൽ അധിക്ഷേപിച്ചത്.
Samayam Malayalam image (66)


ദിവ്യ ജോര്‍ജിന്‍റെ അഞ്ചുവയസുള്ള മകള്‍ക്ക് 8.5 കിലോഗ്രാം ഭാരം മാത്രമാണുള്ളത്. ഈ കുട്ടിയ്ക്ക് ടിക്കറ്റ് എടുത്തിരുന്നുവെങ്കിലും തനിയെ ഇരിക്കാൻ സാധിക്കില്ലെന്നും ബേബി സീറ്റ് ബെൽറ്റ് വേണ്ടി വരുമെന്നും മുൻകൂട്ടി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ കുഞ്ഞുമായി യാത്ര ചെയ്യാനാവില്ലെന്നും ഇതേച്ചൊല്ലിയുള്ള തര്‍ക്കത്താൽ ഒരു മണിക്കൂറിലേറെയായി വിമാനം വൈകുകയയാണെന്നും തങ്ങള്‍ പുറത്തിറങ്ങണമെന്ന് ക്യാപ്റ്റൻ ആവശ്യപ്പെട്ടെന്നും ദിവ്യ ജോര്‍ജ് പറയുന്നു. ഇവരുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിവരം പുറംലോകമറിഞ്ഞത്.

‘രാവിലെ 7.35ന് പുറപ്പെടേണ്ട വിമാനമാണിത്. ഞങ്ങളുടെ കുഞ്ഞുമായി യാത്ര ചെയ്യുന്നതിനെച്ചൊല്ലിയുള്ള തർക്കത്താൽ ഒരു മണിക്കൂറിലേറെയായി വിമാനം വൈകുകയാണ്. മോളുമായി യാത്ര ചെയ്യാനാവില്ലെന്നും പുറത്തിറങ്ങണമെന്നുമാണു ജീവനക്കാർ ആവശ്യപ്പെടുന്നത്’– പോസ്റ്റിൽ പറയുന്നു. കുഞ്ഞിനെ മടിയിലിരുത്തി ക്യാപ്റ്റനുമായി സംസാരിക്കുന്നതിന്‍റെ വീഡിയോയും ദിവ്യ പുറത്തവിട്ടു.

67 തവണയിലധികം കുഞ്ഞുമായി വിമാനയാത്ര ചെയ്തിട്ടുണ്ടെങ്കിലും ഇത്തരം അനുഭവം ആദ്യമാണെന്ന് ഇവര്‍ പറയുന്നു. വിമാനജീവനക്കാര്‍ ആദ്യം ചെറിയ ആശങ്കകള്‍ പങ്കുവെയ്ക്കാറുണ്ടെങ്കിലും കുഞ്ഞിനെ കണ്ടാൽ സഹകരിക്കാറുണ്ടെന്ന് ദിവ്യ പറഞ്ഞു. ഗ്രൗണ്ട് സ്റ്റാഫിനോട് കാര്യം സംസാരിച്ചിരുന്നു. അകത്തു കയറിയപ്പോള്‍ ഫ്ളൈറ്റ് അറ്റൻഡന്‍റ് ബേബി സീറ്റ് ബെൽറ്റ് തരാമെന്നും അറിയിച്ചു. എന്നാൽ പെട്ടെന്ന് സാഹചര്യം മാറി. ഇതുപോലുള്ള കുഞ്ഞിനെയുമായി യാത്ര ചെയ്യാനാവില്ലെന്ന് ക്യാപ്റ്റൻ അറിയിക്കുകയായിരുന്നു. 90 മിനിട്ടോളം തങ്ങള്‍ അഗ്നിപരീക്ഷയിലൂടെ കടന്നു പോയെന്നും ഇവര്‍ പറയുന്നു.

സ്വന്തമായി സീറ്റ് ബെൽറ്റ് ധരിക്കാനാവാത്ത കുഞ്ഞിനെയുമായി യാത്ര ചെയ്യാനാവില്ലെന്ന് പറയുമ്പോള്‍ തന്‍റെ ഹൃദയമാണ് തകരുന്നതെന്ന് ദിവ്യ പറയുന്നു. മോളുടെ തെറ്റുകൊണ്ടാണോ ഇങ്ങനെ സംഭവിച്ചതെന്ന് ദിവ്യ ചോദിച്ചു. ആദ്യമായി മകളെ പ്രത്യേകം സീറ്റിലിരുത്തി തലയിലും കാലിലും അമ്മയം അച്ഛനും പിടിച്ചിരുത്തിയാണ് യാത്ര ചെയ്തതെന്നും ദിവ്യ പറഞ്ഞു.

സംഭവത്തിൽ സ്കൂട്ട് എയര്‍ലൈൻസോ സിംഗപ്പൂര്‍ എയര്‍ലൈൻസോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്