ആപ്പ്ജില്ല

ഇനി കണ്ടെത്താനുള്ളത് 18 പേരെ: ജിപിആർ ഉപയോഗിച്ച് കവളപ്പാറയിൽ തെരച്ചിൽ തുടങ്ങി

ഹൈദരാബാദിൽ നിന്ന് കവളപ്പാറയിൽ തെരച്ചിൽ നടത്താനായി ശാസ്ത്രജ്ഞരുടെ സംഘം എത്തി. ഗ്രൗണ്ട് പെനറ്റ്രേറ്റിങ് റഡാർ ഉപയോഗിച്ച് കവളപ്പാറയിൽ തെരച്ചിൽ ആരംഭിച്ചു.

Samayam Malayalam 18 Aug 2019, 12:30 pm
മലപ്പുറം: ഉരുൾപൊട്ടലിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി ഇന്ന് കവളപ്പാറയിൽ നിന്ന് കണ്ടെടുത്തു. ഇനി കണ്ടെത്താനുള്ളത് 18 പേരെയാണ്. 41 മൃതദേഹങ്ങൾ ഇത് വരെ കവളപ്പാറയിൽ നിന്ന് കണ്ടെടുത്തു. ഹൈദരാബാദിൽ നിന്നെത്തിച്ച ജിപിആർ ഉപകരണം ഉപയോഗിച്ചാണ് ഇന്ന് തെരച്ചിൽ ആരംഭിച്ചിരിക്കുന്നത്.
Samayam Malayalam Kavalappara 3


ഹൈദരാബാദിൽ നിന്ന് വ്യോമമാർഗം എത്തിച്ച ഉപകരണം ഉപയോഗിക്കാൻ ശാസ്‌ത്രജ്ഞരുടെ സംഘവും കവളപ്പാറയിലെത്തിയിട്ടുണ്ട്. ഗ്രൗണ്ട് പെനറ്റ്രേറ്റിങ് റഡാർ (ജിപിആർ) സംവിധാനം ഉപയോഗിച്ച് മണ്ണിനടിയിൽ അകപ്പെട്ടവരെ കണ്ടെടുക്കാൻ കഴിയുമെന്നാണ് സർക്കാരിന്റെയും ബന്ധുക്കളുടെയും വിശ്വാസം.

പ്രിൻസിപ്പൽ ശാസ്ത്രജ്ഞനായ ആനന്ദ് കെ. പാണ്ഡെ, രത്നാകർ ദാക്തെ, ടെക്നിക്കൽ അസിസ്റ്റന്റ് ദിനേശ് കെ. സഹദേവൻ, സീനിയർ റിസർച്ച് ഫെലോ ജോണ്ടി ഗൊഗോയ്, ജൂനിയർറിസർച്ച് ഫെലോകളായ സതീഷ് വർമ, സഞ്ജീവ് കുമാർ ഗുപ്ത എന്നിവരാണ് ഹൈദരാബാദിൽ നിന്ന് എത്തിയിട്ടുള്ളത്.

കവളപ്പാറയിൽ ഇന്ന് ജിപിആർ ഉപയോഗിച്ച് തെരച്ചിൽ

കൺട്രോൾ യൂണിറ്റ്, സ്‌കാനിങ് ആന്റിന എന്നിവയടങ്ങുന്നതാണ് ജിപിആർ ഉപകരണം.20 മീറ്റർ താഴ്ചയിൽ നിന്ന് വരെയുള്ള സിഗ്നലുകൾ പിടിച്ചെടുക്കാൻ ഉപകരണത്തിന് സാധിക്കുമെന്നാണ് ശാസ്‌ത്രജ്ഞർ വ്യക്തമാക്കുന്നത്. അതിനിടെ പത്ത് ദിവസമായി തെരച്ചിൽ തുടരുന്ന പുത്തുമലയിൽ കഴിഞ്ഞ ആറ് ദിവസങ്ങളായി കാണാതായവരെ കുറിച്ച് സൂചനകൾ ലഭിച്ചിട്ടില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ജിപിആർ ഉപകരണം ഉപയോഗിച്ച് നാളെ പുത്തുമലയിൽ തെരച്ചിൽ ആരംഭിക്കും. ദുരന്തത്തിന് ഇരയായ അവസാന ആളെ കണ്ടെത്തുന്നത് വരെ തെരച്ചിൽ തുടരുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. ബന്ധുക്കൾ നൽകുന്ന വിവരങ്ങൾ അനുസരിച്ചായിരിക്കും തെരച്ചിൽ നടത്തുക.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്