സോണിയാ ഗാന്ധിക്ക് കത്ത്
മുഖ്യമന്ത്രി പിണറായി വിജയനെ ഇഫ്താർ സംഗമത്തിന് ക്ഷണിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയാണ് മുതിർന്ന കോൺഗ്രസ് നേതാവ് കെവി തോമസ് സോണിയ ഗാന്ധിക്കും എഐസിസി അച്ചടക്ക സമിതിക്കും കത്തയച്ചത്. തനിക്കെതിരെ കെപിസിസി നടപടി ആവശ്യപ്പെടുമ്പോൾ ഇഫ്താർ വിരുന്നിന് മുഖ്യമന്ത്രിയെ പ്രതിപക്ഷ നേതാവ് ക്ഷണിച്ചത് പാർട്ടി എങ്ങനെയാണ് നോക്കി കാണുന്നതെന്നാണ് കെവി തോമസ് ചോദിക്കുന്നത്. പിസി വിഷ്ണുനാഥ് എംഎൽഎ എഐഎസ്എഫ് സെമിനാറിൽ പങ്കെടുത്തത് പാർട്ടിയുടെ മുൻകൂർ അനുമതി വാങ്ങിയിട്ടാണോയെന്നും അദ്ദേഹം കത്തിലൂടെ ചോദിച്ചിരുന്നു.
പുലമ്പലെന്ന് വിഡി സതീശൻ
കെവി തോമസിന്‍റെ വിമർശനത്തോട് രൂക്ഷമായ ഭാഷയിലാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചത്. ഇഫ്താറിന്‍റെ അര്‍ഥമറിയാത്തവര്‍ പുലമ്പുമ്പോള്‍ എന്തു മറുപടിയാണ് പറയേണ്ടതെന്നായിരുന്നു സതീശന്‍റെ മറുപടി. പാർട്ടി വിലക്കിയ എന്തെങ്കിലും കാര്യമല്ല ചെയ്തതെന്നും സതീശൻ പറയുന്നു. 'ഇന്നുവരെ ഒരു പ്രതിപക്ഷനേതാവും മുഖ്യമന്ത്രിയുടെ ഇഫ്താര്‍ ബഹിഷ്‌കരിച്ചിട്ടില്ല. വര്‍ഗീയ സംഘര്‍ഷങ്ങളും വെറുപ്പും വളരുന്ന കാലത്ത് എല്ലാവരെയും ഒരു വേദിയില്‍ എത്തിക്കാന്‍ കഴിഞ്ഞത് വലിയ കാര്യമാണ്. ഇഫ്താറിന്‍റെ അര്‍ഥമറിയാത്തവര്‍ പുലമ്പുമ്പോള്‍ എന്തു മറുപടിയാണ് പറയേണ്ടത്' സതീശൻ ചോദിക്കുന്നു. പാര്‍ട്ടി നേതാക്കള്‍ക്കൊപ്പമാണ് ഇഫ്താര്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
എനിക്കു മാത്രം വേറൊരു നീതി ശരിയല്ലെന്ന് കെവി തോമസ്
തനിക്ക് ഒരു നീതി, മറ്റുള്ളവർക്ക് വേറെ നീതി എന്ന സമീപനം ശരിയല്ലെന്നാണ് കെവി തോമസ് പറയുന്നത്. മുഖ്യമന്ത്രി നടത്തിയ ഇഫ്താർ വിരുന്നിൽ പങ്കെടുത്തുവെന്നു കരുതി പ്രതിപക്ഷ നേതാവും എൽഡിഎഫിലേക്കു പോകുമോയെന്നും തോമസ് ചോദിച്ചു. തന്‍റെ കാര്യത്തിൽ അങ്ങനെയാണല്ലോ ചിത്രീകരിക്കുന്നത്. പ്രതിപക്ഷ നേതാവിന്‍റെ ഇഫ്താറിനു വിളിച്ചിരുന്നില്ല. താൻ ഇവിടെയുണ്ടെന്ന് അറിഞ്ഞിരിക്കില്ല. മുഖ്യമന്ത്രിയുടെ ഇഫ്താറിൽ അദ്ദേഹം ക്ഷണിച്ചതു കൊണ്ടു താൻ പങ്കെടുത്തെന്നും മുതിർന്ന കോൺഗ്രസ് നേതാവ് പറയുന്നു.
അനുവാദം ചോദിച്ചിരുന്നെന്ന് വിഷ്ണുനാഥ്
എഐഎസ്എഫിന്‍റെ സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുക്കുന്നതിനു പാർട്ടിയോട് അനുവാദം ചോദിച്ചിരുന്നെന്ന് പിസി വിഷ്ണുനാഥ് എംഎൽഎയും പ്രതികരിച്ചു. പാർട്ടി വിലക്കില്ലാതിരുന്നതിനാലാണ് പങ്കെടുത്തതെന്നും കെവി തോമസിന്‍റെ വിമർശനങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. കെ വി തോമസിനെതിരായ പരാതി കോൺഗ്രസ് അച്ചടക്ക സമിതിയുടെ പരിഗണനയിലിരിക്കെ, ദിവസവും അദ്ദേഹം പാർട്ടിക്കും നേതാക്കൾക്കുമെതിരെ നിരന്തരം പ്രസ്താവന നടത്തുന്നതു മറ്റാരുമായോ ഉണ്ടാക്കിയ ഡീലിന്‍റെ ഭാഗമാകാമെന്നും വിഷ്ണുനാഥ് ആരോപിച്ചു.