തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിക്കെതിരെ സംസ്ഥാനത്ത് ചൊവ്വാഴ്‌ച സംസ്ഥാനത്ത് നടന്ന ഹർത്താലിൽ അങ്ങിങ്ങ് ആക്രമണങ്ങൾ. വിവിധ സ്ഥലങ്ങളിലായി 541 പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. സുരക്ഷാകാരണങ്ങൾ മുൻ നിർത്തി 367 പേരെ വീട്ടുതടങ്കലിൽ പാർപ്പിച്ചു. ത്രിശ്ശൂരാണ്(51) ഏറ്റവും കൂടുതൽ പേർ വീട്ടുതടങ്കലിൽ കഴിഞ്ഞത്. രണ്ടാമത് ഇടുക്കി(49)യാണ്.
വെൽഫെയർ പാർട്ടി, എസ്‌ഡിപിഐ എന്നീ സംഘടനകൾ ആഹ്വാനം ചെയ്‌ത ഹർത്താൽ പലയിടത്തും ഭാഗികമായിരുന്നു. വടക്കൻ കേരളത്തിലാണ് കൂടുതൽ കേസുകളും സംഭവങ്ങളും ഉണ്ടായത്. മധ്യ കേരളത്തിൽ കാര്യമായ പ്രശ്‌നങ്ങളൊന്നും അനുഭവപ്പെട്ടില്ല. 20 കെഎസ്ആർടിസി ബസുകൾ കല്ലേറിൽ തകർന്നു. ഈ വകയിൽ മാത്രം 20ലക്ഷം രൂപയുടെ നഷ്‌ടമാണ് ഉണ്ടായത്.
Also Read: പ്രക്ഷോഭം മദ്രാസ് ഐഐടിയിലും; അനിശ്ചിതകാല സമരത്തിന് ആഹ്വാനം, കാമ്പസിന് അവധി പ്രഖ്യാപിച്ചു
പാലക്കാട്, വയനാട്, കോഴിക്കോട്, പുൽപ്പള്ളി, വെള്ളമുണ്ട, കൊല്ലം, ആലുവ എന്നിവടങ്ങളിലായിട്ടാണ് കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറ് ഉണ്ടായത്. ഹർത്താലനുകൂലികൾ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ച് തടഞ്ഞ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പലയിടങ്ങളിലും യാത്രക്കാർക്ക് നേരെ പ്രതിഷേധക്കാരുടെ അതിക്രമം ഉണ്ടായി.
Also Read: നിർഭയ കേസിലെ പുനഃപരിശോധനാ കേൾക്കാൻ പുതിയ ബെഞ്ച്; ഹർജി നാളെ പരിഗണിക്കും
സ്വകാര്യ ബസുകളും ടാക്‌സി വാഹനങ്ങളും പലയിടത്തും സർവീസ് നടത്തിയില്ല. ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹാജർനില കുറവായിരുന്നു. കടകളും വ്യാപാരസ്ഥാപനങ്ങളും അടഞ്ഞു കിടന്നു. സ്വകാര്യ വാഹങ്ങൾ അടക്കമുള്ളവ നിരത്തിലിറങ്ങി. സംസ്ഥാനത്ത് പരീക്ഷകളെല്ലാം മുൻനിശ്ചയിച്ച പ്രകാരം തന്നെ നടന്നു.