ആപ്പ്ജില്ല

വീട്ടിലെ പൂന്തോട്ടത്തിൽ ഒരു തണലായി മാറും ലിഗ

ലിഗ ഒരിക്കൽ പറഞ്ഞു, മരിച്ചു കഴിഞ്ഞാലും ദയവു ചെയ്ത് എന്നെ ഷെൽഫിൽ വെക്കരുത്

Samayam Malayalam 28 Apr 2018, 11:26 am
തിരുവനന്തപുരം: കാടും മേടും കടന്ന് കേരളത്തിന്‍റെ തീരത്ത് സാന്ത്വനം തേടിയെത്തിയ രണ്ട് സഹോദരിമാര്‍ അധികം വൈകാതെ നാട്ടിലേയ്ക്ക് മടങ്ങും. ഒരാള്‍ തന്‍റെ യാത്ര തുടരും. മറ്റേയാള്‍ വീട്ടിലെ പൂന്തോട്ടത്തിൽ ഒരു മരമായി വളരും, പൂവിടും, വീണ്ടും പുഞ്ചിരിക്കും.
Samayam Malayalam 31117970_1770769262984114_4412222362001456178_n


കോവളത്തിനു സമീപം തിരുവല്ലത്തെ കണ്ടൽക്കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ ലാത്വിയൻ വനിത ലിഗയുടെ മൃതദേഹം കേരളത്തിൽ തന്നെ സംസ്കരിക്കുമെന്നും ചിതാഭസ്മം നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്നും സഹോദരി ഇൽസി സ്ക്രൊമേൻ പറഞ്ഞു. ലാത്വിയയിലെ ആചാരമനുസരിച്ച് ചിതാഭസ്മം വീട്ടിലെ വിശേഷപ്പെട്ട സ്ഥലത്ത് സൂക്ഷിക്കുകയാണ് പതിവ്. എന്നാൽ ലിഗ ഒരിക്കൽ പറഞ്ഞിരുന്നു തന്നെ മരിച്ചാലും ഷെൽഫിൽ വെയ്ക്കരുതെന്ന്. അതുകൊണ്ട്, ലിഗയുടെ ആഗ്രഹം പോലെ, അവള്‍ വീട്ടിലെ പൂന്തോട്ടത്തിൽ ഒരു തണൽമരത്തിന് വളമായി മാറും. ലിഗയ്ക്ക് നല്‍കാൻ ഇതിനും ഹൃദ്യമായ മറ്റൊരു യാത്രയയപ്പില്ലെന്നാണ് സഹോദരി ഇൽസി പറയുന്നത്. മലയാള മനോരമയ്ക്ക് അനുവദിച്ച ഒരു അഭിമുഖത്തിലാണ് ഇൽസി ലിഗയുടെ ആഗ്രഹം വെളിപ്പെടുത്തിയത്.

എന്നാൽ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനു ശേഷമേ ഇക്കാര്യത്തിൽ അന്തിമതീരുമാനം ഉണ്ടാകൂ. ലിഗയുടെ സംസ്കാരത്തിന് മാതാപിതാക്കള്‍ ഇരുവരും കേരളത്തിലേയ്ക്ക് വന്നേക്കില്ല. അമ്മ വെസ്മയ്ക്ക് വിമാനയാത്ര പറ്റാത്തതിനാൽ അച്ഛൻ ജാനിസും എത്തില്ല. സഹോദരൻ ഇര്‍വിൻസിനും വരാൻ അസൗകര്യമുണ്ടെന്ന് അറിയിച്ചിട്ടുണ്ട്.

ലാത്വിയ യുഎസ്എസ്ആറിന്‍റെ ഭാഗമായിരുന്ന കാലത്ത് ലിംബാഷി എന്ന ചെറുപട്ടണത്തിനായിരുന്നു ലിഗയും സഹോദരങ്ങളും ജനിച്ചത്. അച്ഛൻ മെക്കാനിക്കൽ എൻജിനീയര്‍. അമ്മ ഒരു കഫേയിലെ ജീവനക്കാരി. എന്നാലും സാമ്പത്തികമായി പിന്നാക്കമായിരുന്ന കുടുംബം ഒരു ഒറ്റമുറി വീട്ടിലായിരുന്നു ജീവിച്ചിരുന്നത്. അക്കാലത്ത് ലാത്വിയൻ ജനതയുടെ ജീവിതനിലവാരം മൊത്തത്തിൽ മോശമായിരുന്നു. മികച്ച വിദ്യാഭ്യാസസൗകര്യങ്ങളൊന്നുമില്ലാത്ത നാട്ടിൽ കഷ്ടപ്പെട്ടു പഠിച്ച ശേഷമായിരുന്നു ഇരുവരും ജോലിയ്ക്കായി അയര്‍ലൻഡിലേയ്ക്ക് കുടിയേറിയത്.

ലിഗയുടെ സംസ്കാരവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം നോക്കി നടത്താനാവുമെന്ന് ഇൽസിയ്ക്ക് ആത്മവിശ്വാസമുണ്ട്. എന്നാൽ ലിഗയില്ലാതെ നാട്ടിലേയ്ക്കുള്ള മടക്കം എങ്ങനെയായിരിക്കുമെന്നു മാത്രം ഇൽസിയ്ക്ക് അറിയില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്