ആപ്പ്ജില്ല

മുങ്ങിയവരിൽ 69 വയസുള്ള അമ്മമാരും; പിന്നിൽ വൻ സംഘമെന്ന് സംശയം: വൈദികൻ

വിശുദ്ധനാട് സന്ദർശനത്തിനു പോയ തീർത്ഥാടക സംഘത്തിൽ നിന്നുമാണ് ആറുപേർ മുങ്ങിയത്. മുങ്ങിയവരിൽ 69 വയസുള്ള അമ്മമാരും ഉൾപ്പെട്ടതായി വൈദികൻ പറയുന്നു.

Authored byകാർത്തിക് കെ കെ | Samayam Malayalam 22 Feb 2023, 2:59 pm

ഹൈലൈറ്റ്:

  • സംഭവത്തിൽ ഡിജിപിക്ക് പരാതി നൽകി
  • പാസ്പോർട്ടും വസ്ത്രങ്ങളും എടുക്കാതെയാണ് മുങ്ങിയത്
  • ഇത് തന്റെ ആദ്യ അനുഭവമെന്ന് വൈദികൻ പറയുന്നു
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam israel flag
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ഇസ്രായേലിൽ വിശുദ്ധനാട് കാണാൻ പോയ സംഘത്തിൽ നിന്നും ആറു പേരെ കാണാതായ സംഭവത്തിനു പിന്നിൽ വൻ സംഘമുള്ളതായി സംശയിക്കുന്നുവെന്ന് തീർത്ഥാടന യാത്രക്ക് നേതൃത്വം കൊടുത്ത വൈദികൻ ഫാ. ജോർജ് ജോഷ്വ. അവർ മുങ്ങിയതിനു പിന്നിൽ കൃത്യമായ ആസൂത്രണമുണ്ടെന്ന് സംശയിക്കുന്നതായി വൈദികൻ പറഞ്ഞു. മുങ്ങിയവരിൽ 69 വയസുള്ള അമ്മമാരും ഉൾപ്പെട്ടതായി വൈദികൻ വ്യക്തമാക്കി.
പാസ്പോർട്ടും വസ്ത്രങ്ങളും എടുക്കാതെയാണ് ആറു പേരും പോയത്. 26 അംഗ യാത്രാ സംഘത്തിൽ ഉണ്ടായിരുന്ന ഷൈനി രാജു, രാജു തോമസ്, മേഴ്സി ബേബി, ആനി ഗോമസ്, സെബാസ്റ്റ്യൻ, ലൂസി രാജു, കമലം എന്നിവരാണ് യാത്രാ സംഘത്തിൽ നിന്നും മുങ്ങിയത്. ഫെബ്രുവരി 11ന് 26 അംഗ സംഘവുമായി ഇസ്രായേലിൽ എത്തിയപ്പോഴാണ് സംഭവം ഉണ്ടായത്. 2006 മുതൽ താൻ വിശ്വാസികളുമായി തീർത്ഥയാത്ര പോകാറുണ്ടെങ്കിലും ഇത്തരമൊരു അനുഭവം ആദ്യമായിട്ടാണെന്ന് വൈദികൻ പറയുന്നു. കാണാതായവരുടെ പാസ്പോർട്ട് സഹിതമാണ് വൈദികൻ പരാതി നൽകിയിരിക്കുന്നത്.

ഇസ്രായേലിലേക്ക് കടക്കാൻ 'വിശുദ്ധനാട്' കാണുന്ന മലയാളികൾ; 'ബിജുവിന്റേത് അതിബുദ്ധി'
"പൂർണ്ണമായും ആത്മീയ യാത്രയാണിത്. ഇത്രയും കാലത്തിനിടെ ഇങ്ങനെയൊരു അനുഭവം ആദ്യമായാണ്. കൊവിഡിന് ശേഷമുള്ള രീതിയാണിതെന്ന് തോന്നുന്നു. കഴിഞ്ഞ ദിവസം സർക്കാർ സംഘത്തിൽ നിന്നും ഒരാൾ പോയില്ലേ? അത് സർക്കാരിന്റെ കുഴപ്പമല്ല." ഫാ ജോർജ് ജോഷ്വ പറഞ്ഞു.

"നമുക്കൊപ്പം വരുന്ന ആളുകളെ എത്ര നിരീക്ഷിച്ചിട്ടും കാര്യമില്ല. വിശ്വസിപ്പിക്കുന്ന രീതിയിലായിരിക്കും അവരുടെ പെരുമാറ്റം. ഇതിനു പിന്നിൽ വലിയൊരു സംഘം ഉള്ളതായാണ് സംശയം. അവരെ കാണാതായ അന്നുതന്നെ ഇമിഗ്രേഷൻ പോലീസിൽ വിവരം അറിയിച്ചിരുന്നു. മറുപടി ലഭിക്കാത്തതിനെ തുടർന്ന് ലോക്കൽ പോലീസിൽ പരാതി നൽകി. അപ്പോൾ തന്നെ അവർ വന്ന് കാര്യങ്ങൾ ചോദിച്ച് മനസിലാക്കി. യാത്രക്ക് ശേഷം 19-ാം തീയതിയാണ് മടങ്ങിയെത്തിയത്. 21-ാം തീയതി ഡിജിപിക്ക് പരാതി നൽകി. അപ്പോൾ തന്നെ മെയിലിൽ മറുപടി ലഭിച്ചെന്നും വൈദികൻ പറയുന്നു.

ബിജു മുങ്ങിയത് ബോധപൂർവം, ഇന്ന് രാവിലെ എങ്കിലും തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചു: കൃഷിമന്ത്രി
ബി-2 വിസയിലെത്തി (ടൂറിസ്റ്റ് വിസ) ഇസ്രായേലിൽ ജോലി ചെയ്യുന്ന മലയാളികളെക്കുറിച്ചുള്ള വാർത്ത സമയം മലയാളം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തീർത്ഥയാത്രാ സംഘത്തിൽ നിന്നും ആറു പേർ മുങ്ങിയ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ടൂറിസ്റ്റ് വിസയിലെത്തുന്നവർ യുഎൻ നൽകുന്ന അഭയാർത്ഥി വിസ തരപ്പെടുത്തിയാണ് ഇസ്രായേലിൽ ജോലി ചെയ്യുന്നത്. ഇസ്രായേലിൽ ജോലി ചെയ്യുന്ന മലയാളികളാണ് ഇക്കാര്യം സമയം മലയാളത്തോട് സ്ഥിരീകരിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്