ആപ്പ്ജില്ല

അനില്‍ ആന്‍റണി ഒരു ലക്ഷം വോട്ട് തികയ്ക്കില്ല, പിതൃശൂന്യതയാണ് കാണിച്ചത്; പോസ്റ്റിട്ട ബിജെപി നേതാവിനെ പുറത്താക്കി

നാടിന്റെ ശബ്ദം കേള്‍ക്കാതെ സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ ഒരു ലക്ഷംവോട്ട് തികയ്ക്കില്ലെന്ന് ശ്യാം തട്ടയില്‍

Authored byമേരി മാര്‍ഗ്രറ്റ് | Samayam Malayalam 3 Mar 2024, 11:12 pm

ഹൈലൈറ്റ്:

  • കേരളത്തില്‍ പത്തനംതിട്ടയുള്‍പ്പെടെ 12 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ ശനിയാഴ്ചയാണ് പുറത്തുവിട്ടത്
  • പത്തനംതിട്ടയില്‍ പിസി ജോര്‍ജിനും സാധ്യതകള്‍ പ്രവചിച്ചിരുന്നു
  • കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്‍റ് ശ്യാം തട്ടയിലിനെയാണ് ബിജെപി നേതൃത്വം പുറത്താക്കിയത്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam PC George Anil Antony
പിസി ജോര്‍ജ്, അനില്‍ ആന്‍റണി
പത്തനംതിട്ട: ലോക്സഭ തെരഞ്ഞെടുപ്പില്‍ അനില്‍ ആന്‍റണിയെ പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയാക്കിയതിന് പിന്നാലെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട ബിജെപി ജില്ലാ നേതാവിനെ പുറത്താക്കി. അനില്‍ ആന്റണി ഒരു ലക്ഷം വോട്ട് തികയ്ക്കില്ലെന്നും പാര്‍ട്ടി അണികള്‍ ആഗ്രഹിച്ചിരുന്നത് പിസി ജോര്‍ജിനെ ആയിരുന്നെന്നും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതിനെ തുടര്‍ന്നാണ് നടപടി. കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്‍റ് ശ്യാം തട്ടയിലിനെയാണ് ബിജെപി നേതൃത്വം പുറത്താക്കിയത്.

Also Read: ബിജെപി ഫണ്ടിലേക്ക് 2000 രൂപ നല്‍കി മോദി; രാഷ്ട്രനിർമാണത്തിനായി എല്ലാവരും സംഭാവന നൽകാന്‍ ആഹ്വാനം

ചര്‍ച്ചയായതോടെ പോസ്റ്റ് പിന്‍വലിച്ചെങ്കിലും ശ്യാമിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അറിയിച്ചു. പാര്‍ട്ടി സംഘടനാ ചുമതല ശനിയാഴ്ച താന്‍ രാജിവെച്ചതായി ശ്യാം കുറിപ്പില്‍ വ്യക്തമാക്കി. സംഘടനാ അച്ചടക്കം ലംഘിക്കുകയും പാര്‍ട്ടി വിരുദ്ധ നടപടികള്‍ സ്വീകരിക്കുകയും ചെയ്‌തെന്ന് കണ്ടെത്തിയതോടെയാണ് നടപടിയെടുത്തത്.


'മറ്റുള്ള മണ്ഡലങ്ങളിലെല്ലാം അവിടുത്തെ ജനങ്ങളുടെയും നേതാക്കളുടെയും അഭിപ്രായങ്ങള്‍ നോക്കിയാണ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയത്. പത്തനംതിട്ടയില്‍ മാത്രം മോദി നിശ്ചയിച്ചതാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണ്. പിതൃശൂന്യതയാണ് കാണിച്ചത്. നാടിന്റെ ശബ്ദം കേള്‍ക്കാതെ സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ ഒരു ലക്ഷംവോട്ട് തികയ്ക്കില്ല', ശ്യാം തട്ടയില്‍ പറഞ്ഞു.

Also Read: സിഎംഒ പോര്‍ട്ടല്‍ ഇനി ഇംഗ്ലീഷിലും; പുതിയ പതിപ്പില്‍ എന്തെല്ലാം?

അതേസമയം, കേരളത്തില്‍ പത്തനംതിട്ടയുള്‍പ്പെടെ 12 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ ശനിയാഴ്ചയാണ് പുറത്തുവിട്ടത്. പത്തനംതിട്ടയില്‍ പിസി ജോര്‍ജിനും സാധ്യതകള്‍ പ്രവചിച്ചിരുന്നു. അതിനിടെയാണ് കോണ്‍ഗ്രസ് വിട്ടുവന്ന അനില്‍ ആന്‍റണിയെ സ്ഥാനാര്‍ഥിയാക്കിയത്.
ഓതറിനെ കുറിച്ച്
മേരി മാര്‍ഗ്രറ്റ്
2016 ല്‍ ഡീ പോള്‍ കോളജില്‍നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയതിനുശേഷം 2017 മുതല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. സിപിഐ മുഖപത്രമായ ജനയുഗം ദിനപത്രത്തില്‍ സബ് എഡിറ്ററായാണ് തുടക്കം. 2017 മുതല്‍ 2019 വരെ ജനയുഗത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചു. 2019 മുതല്‍ സമയം മലയാളത്തില്‍ ഡിജിറ്റല്‍ കണ്ടന്‍റ് പ്രൊഡ്യൂസറായി പ്രവര്‍ത്തിക്കുന്നു. ആറു വർഷമായി മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന മേരി രാഷ്ട്രീയ, സാമൂഹ്യവിഷയങ്ങളിലും മറ്റു പൊതുവിഷയങ്ങളിലും ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്