ആപ്പ്ജില്ല

ഉറവിടമറിയാത്ത അറുപതോളം കൊവിഡ് കേസുകൾ; കേരളത്തിൽ സമൂഹ വ്യാപനം നടന്നെന്ന് റിപ്പോർട്ട്

സംസ്ഥാനത്ത് ഉറവിടമറിയാത്ത അറുപതോളം കൊവിഡ് കേസുകൾ

Samayam Malayalam 20 Jun 2020, 8:01 am
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യം തുടരുന്നു. ഇതുവരെ റിപ്പോർട്ട് ചെയ്‌തതിൽ ഏറ്റവും ഉയർന്ന നിലയിലുള്ള കൊവിഡ് കേസുകളാണ് വെള്ളിയാഴ്‌ച സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തത്. 118 പേർക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,32,569 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. 1,30,655 പേര്‍ വീട് - ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1914 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് സമൂഹ വ്യാപനം നടന്നിരിക്കാമെന്ന നിഗമനമാണ് വിദഗ്‌ധ സമിതി നൽകുന്നത്. ഉറവിടമറിയാത്ത കൊവിഡ് കേസുകൾ വർധിക്കുന്നതാണ് ആശങ്കയുണ്ടാക്കുന്നത്.
Samayam Malayalam source unknown covid 19 cases increase in kerala
ഉറവിടമറിയാത്ത അറുപതോളം കൊവിഡ് കേസുകൾ; കേരളത്തിൽ സമൂഹ വ്യാപനം നടന്നെന്ന് റിപ്പോർട്ട്


എപ്പിഡെമിയോളജിക്കൽ പഠനം ആവശ്യം

ഉറവിടമറിയാത്ത കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് എപ്പിഡെമിയോളജിക്കൽ പഠനം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ആരോഗ്യവകുപ്പിന് നിർദേശം നൽകിയിരുന്നു. ആന്റിബോഡി ടെസ്റ്റുകൾ തുടങ്ങി രണ്ടാഴ്ചയോളമായിട്ടും പരിശോധനാഫലങ്ങൾ പുറത്തുവിട്ടിട്ടില്ല. രോഗബാധിതരുടെ എണ്ണം വർധിക്കുന്നതും കൊവിഡ് മരണങ്ങൾ തുടരുന്നതുമാണ് സംസ്ഥാനത്തിന് തിരിച്ചടിയാകുന്നത്.

സമൂഹ വ്യാപന സാധ്യത തള്ളാതെ അധികൃതർ

കേരളത്തിൽ സമൂഹ വ്യാപനം നടന്നിരിക്കാമെന്നാണ് വിദഗ്‌ധ സമിതി വ്യക്തമാക്കുന്നത്. ചെറിയ തോതിലെങ്കിലും കൊവിഡ് സമൂഹ വ്യാപനം നടന്നിരിക്കാമെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി പറയുന്നത്. ആന്‍റി ബോ‍ഡി ദ്രുത പരിശോധനയിലാണ് ഉറവിടമറിയാത്ത കൂടുതൽ കേസുകൾ കണ്ടെത്തിയത്. കൊവിഡ് ബാധയുണ്ടാകുകയും ചികിത്സകൾ ലഭ്യമാകാതെ തന്നെ ഭേദമായവരെയും പരിശോധനയിൽ കണ്ടെത്തി. സംസ്ഥാനത്തു ഐസിഎംആർ നടത്തിയ സിറോ സർവൈലൻസിലും ഇത്തരം ആളുകളെ കണ്ടെത്തിയിരുന്നു. ഈ സാഹചര്യങ്ങളാണ് ആശങ്ക ശക്തമാക്കുന്നത്.

ഉറവിടമറിയാത്ത കൊവിഡ് കേസുകൾ

സംസ്ഥാനത്ത് ഉറവിടമറിയാത്ത അറുപതോളം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. ഇവരിൽ 49 പേരും മേയ് 4ന് ശേഷമാണ് രോഗബാധിതരായത്. കണ്ണൂരിൽ എക്‌സൈസ് ഡ്രൈവറടക്കം രോഗം ബാധിച്ച് മരിക്കുകയും ചെയ്‌തു. സമ്പർക്കത്തിലൂടെയുള്ള കൊവിഡ് കേസുകളും വർധിക്കുകയാണ്. ആരോഗ്യ പ്രവർത്തകരിൽ രോഗബാധ സ്ഥിരീകരിക്കുന്നത് തിരിച്ചടിയാകുന്നുണ്ട്.

​കണ്ണൂരിൽ അതീവ ജാഗ്രത

കൊവിഡ് കേസുകൾ കൂടുതലുള്ള കണ്ണൂർ ജില്ലയിൽ അതീവ ജാഗ്രത തുടരുകയാണ്. നഗരത്തിലും പുറത്തും പോലീസ് ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ദേശീയപാതയൊഴികെയുള്ള എല്ലാ റോഡുകളിലും പൊലീസ് പരിശോധനയുണ്ട്. ഇടറോഡുകള്‍ പൂര്‍ണമായി അടച്ചു. മെഡിക്കല്‍ ഷോപ്പുകള്‍ മാത്രമാണ് തുറന്ന് പ്രവര്‍ത്തിക്കുന്നത്. കണ്ണൂര്‍ നഗരം പൂര്‍ണമായി നിയന്ത്രണത്തിലാണ്. മൂന്ന് ഡിവിഷനുകളില്‍ പ്രഖ്യാപിച്ചിരുന്ന നിയന്ത്രണം 11 ഡിവിഷനുകളിലേക്ക് വ്യാപിച്ചതോടെ നഗരം അടച്ചിട്ടു. ദേശീയപാതയില്‍നിന്ന് കണ്ടെയ്ൻമെന്റ് സോണുകളിലേക്കുള്ള റോഡുകള്‍ ബാരിക്കേഡുകള്‍ നിരത്തി അടച്ചു. കര്‍ശനപരിശോധനയ്ക്കുശേഷമാണ് നഗരത്തിലൂടെയുള്ള യാത്രയ്ക്ക് അനുമതി നല്‍കുന്നത്. നിയന്ത്രണം ഒരാഴ്ച തുടരാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്