ആപ്പ്ജില്ല

'കൊറോണ വരുമെന്ന് മൂന്ന് വര്‍ഷം മുമ്പേ അറിയാമായിരുന്നെന്ന്' അമൃതാനന്ദമയി; വീഡിയോ വൈറല്‍

2020 ല്‍ ഇത്തരത്തില്‍ ഒരു ആപത്ത് ഉണ്ടാകുമെന്ന് മൂന്ന് വര്‍ഷം മുമ്പേ തനിക്ക് അറിയാമായിരുന്നെന്ന് പ്രവചനം നടത്തിയിരിക്കുകയാണ് മാതാ അമൃതാനന്ദമയി. ഇതിനായി ധ്യാനം നടത്തിയിരുന്നെന്നും അമൃതാനന്ദമയി അവകാശപ്പെടുന്നു.

Samayam Malayalam 27 Mar 2020, 4:20 pm
ലോകമെമ്പാടും കൊറോണ എന്ന മാരക വൈറസ് പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുകയാണ്. ചൈനയിലെ വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ഇപ്പോള്‍ ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലും വ്യാപിച്ചുകഴിഞ്ഞു. ചൈനയ്ക്കു പിന്നാലെ ഇറ്റലി, അമേരിക്ക, സ്‌പെയിന്‍ എന്നീ രാജ്യങ്ങളിലാണ് കൊവിഡ് 19 ഏറെ ആഘാതം സൃഷ്ടിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഇതുവരെ 17 ജീവനുകള്‍ വൈറസ് ബാധയില്‍ പൊലിഞ്ഞിട്ടുണ്ട്.
Samayam Malayalam Amritanandamayi


എന്നാല്‍, ഇതിനിടെ കൊറോണ വൈറസുമായി ബന്ധപ്പെട്ട് പ്രവചനം നടത്തിയിരുന്നെന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് മാതാ അമൃതാനന്ദമയി. മൂന്ന് കൊല്ലം മുമ്പേ കൊറോണ ഒരു ആപത്ത് ലോകത്ത് വരുമെന്ന് അറിയാമായിരുന്നെന്നാണ് അമൃതാനന്ദമയിയുടെ അവകാശവാദം. ഒരു സ്വകാര്യ ചാനലിലൂടെയാണ് അമൃതാനന്ദമയി ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.


അമൃതാനന്ദമയിയുടെ പ്രവചനം ഇങ്ങനെ: '2020 ല്‍ ഇങ്ങനെ ഒരു കഷ്ടം ഉണ്ടാകുമെന്ന് അമ്മയ്ക്ക് മൂന്ന് വര്‍ഷം മുമ്പേ തോന്നി. രണ്ടു വര്‍ഷം മുമ്പേ ഒരു ധ്യാനം നടത്തി. പൂര്‍ണ്ണമായും മാറ്റാന്‍ പറ്റില്ലെന്നും കുറച്ചെങ്കിലും അനുഭവിക്കേണ്ടി വരുമെന്നും ധ്യാനത്തില്‍ പറഞ്ഞിരുന്നു. നാല് രീതിയില്‍ ഈ ധ്യാനം ലോകത്തില്‍ മുഴുവന്‍ ചെയ്യുന്നുണ്ടായിരുന്നു. എല്ലാം തരംഗരൂപത്തിലാണ് ചെയ്യുന്നത്. വൈറസിനെ ചെറുത്തു നില്‍ക്കാന്‍ ഈ പ്രാര്‍ത്ഥനകൊണ്ടും പ്രയത്‌നം കൊണ്ടും സാധിക്കും. സങ്കല്‍പ്പത്തിന് ശക്തിയുണ്ട്'.

അതേസമയം, കൊറോണ വൈറസ് പടര്‍ന്നു പിടിയ്ക്കുന്ന സാഹചര്യത്തില്‍ അമൃതാനന്ദമയി മഠത്തില്‍ എത്തിയ വിദേശികളുടെ വിവരങ്ങള്‍ മഠം അധികൃതര്‍ മറച്ചുവെച്ചെന്ന് ആലപ്പാട് പഞ്ചായത്ത്. ഇത് ചൂണ്ടിക്കാട്ടി പഞ്ചായത്ത് കരുനാഗപ്പള്ളി പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 7 വരെ മഠത്തില്‍ എത്തിയ വിവിധ രാജ്യക്കാരായ വിദേശികളുടെ വിവരം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ അറിയിച്ചില്ലെന്ന് പരാതിയില്‍ പറയുന്നു. എന്നാല്‍, ആരോഗ്യവകുപ്പിനും ജില്ലാ ഭരണകൂടത്തിനും ഇതു സംബന്ധിച്ച കണക്ക് നല്‍കിയിരുന്നതായും മഠം അധികൃതര്‍ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്