ശ്രീകാര്യം: കാറിനുള്ളിൽ വനിതാ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. ഇന്നലെയാണ് തിരുവനന്തപുരം മെഡിക്കൽ കോളജിലെ പ്രൊഫസർ ഡോ.മിനിമോളെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വെള്ളിയാഴ്ച ഉച്ചയോടെ മിനിമോളെ കാണാനില്ലെന്ന പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഡോക്ടർക്കായി പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് മെഡിക്കൽ കോളജിലെ പത്തോളജി വിഭാഗത്തിനു സമീപം നിർത്തിയിട്ട കാറിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. ശ്രീകാര്യം അലത്തറ ചെമ്പകവിലാസം റോഡില്‍ പ്രണവത്തില്‍ ഡോ. മിനിമോൾ (45) മെഡിക്കൽ കോളജിൽ സർജറി വിഭാഗം അസോസിയേറ്റ് പ്രൊഫസറായിരുന്നു.
Also Read: 'പബ്ജി' അടിമയായ 19കാരൻ പൂജാരി മോഷ്ടിച്ചത് 31 സ്പോർട്സ് സൈക്കിളുകൾ
കുടുംബവഴക്കിനെ തുടർന്ന് മിനിമോൾ ആത്മഹത്യ ചെയ്തതാണ് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്ന ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്നും ശ്രീകാര്യം എസ്ഐ കെ.ജി പ്രതാപചന്ദ്രൻ വ്യക്തമാക്കിയതായി മാതൃഭൂമി റിപ്പോർട്ട് ചെയ്തു.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ കാർഡിയോ തൊറാസിക് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. വിനുവാണ് മിനിമോളുടെ ഭർത്താവ്. വിനുവുമായി വഴക്കുണ്ടായ ശേഷമാണ് മിനിമോൾ വെള്ളിയാഴ്ച രാവിലെ 11 മണിയോടെ വീട് വിട്ട് പോയത്. മിനിമോളുടെ മൊബൈൽ ഫോൺ വിവരങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്.
Also Read: മെഡിക്കൽ കോളജിലെ വനിതാ ഡോക്ടർ കാറിനുള്ളിൽ മരിച്ച നിലയിൽ
രാവിലെ വീട്ടിൽ നിന്ന് പോയ ശേഷം വിനു ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മിനിമോൾ കോൾ എടുത്തില്ല. തുടർന്നാണ് ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് വിനു ശ്രീകാര്യം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പുലയനാർകോട്ടയിൽ മിനിമോൾ ഉണ്ടെന്ന സൂചനയെ തുടർന്ന് അവിടെയും പോലീസ് അന്വേഷണം നടത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മെഡിക്കൽ കോളജ് പരിസരത്ത് തന്നെ മിനിമോളെ കാറിനുള്ളിൽ മരിച്ച അവസ്ഥയിൽ കണ്ടെത്തിയത്.
കാർ സ്റ്റാർട്ട് ചെയ്ത് എസി ഓൺ ചെയ്തിട്ടിരുന്നു. മിനിമോളുടെ വലത് കൈയ്യിൽ സിറിഞ്ച് കുത്തി കയറ്റിയിരുന്നു. മരുന്ന് കുത്തി വെച്ച് മിനിമോൾ ആത്മഹത്യ ചെയ്തെന്നാണ് പോലീസ് നിഗമനം. മിനിമോളുടെ കാർ പോലീസ് വിശദമായ പരിശോധനകൾക്ക് വിധേയമാക്കി. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്ന ശേഷം മാത്രമേ മരണത്തിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളുവെന്ന് പോലീസ് പറഞ്ഞു.