ആപ്പ്ജില്ല

രണ്ടുമാസത്തിനു ശേഷം പരീക്ഷകള്‍ ഇന്നുമുതല്‍; അതീവ സുരക്ഷ, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കൊവിഡ് ഭീതിയെ തുടര്‍ന്ന് രാജ്യം സമ്പൂര്‍ണ്ണ അടച്ചിടലില്‍ ആയതോടെയാണ് പരീക്ഷകള്‍ തത്ക്കാലത്തേയ്ക്ക് നിര്‍ത്തിവച്ചത്.

Samayam Malayalam 26 May 2020, 7:30 am
രണ്ടുമാസത്തെ ഇടവേളകള്‍ക്കു ശേഷം സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷകള്‍ ഇന്നു തുടങ്ങും. കൊവിഡിനിടെ അതീവ സുരക്ഷയോടെയാണ് പരീക്ഷകള്‍ നടത്തുക. മേയ് 26 മുതല്‍ മേയ് 30 വരെയാണ് പരീക്ഷകള്‍. കൊവിഡ് ഭീതിയെ തുടര്‍ന്ന് രാജ്യം സമ്പൂര്‍ണ്ണ അടച്ചിടലില്‍ ആയതോടെയാണ് പരീക്ഷകള്‍ തത്ക്കാലത്തേയ്ക്ക് നിര്‍ത്തിവച്ചത്. കടുത്ത നിയന്ത്രണങ്ങളോടെ തന്നെ അവശേഷിക്കുന്ന പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചത് കുട്ടികളുടെ ഭാവി കണക്കിലെടുത്താണ്.
Samayam Malayalam sslc plus two vhse exams will starts today after 2 months of lockdown these are the security measures and instructions
രണ്ടുമാസത്തിനു ശേഷം പരീക്ഷകള്‍ ഇന്നുമുതല്‍; അതീവ സുരക്ഷ, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍



​പരീക്ഷ എഴുതുന്നത് 13.5 ലക്ഷം വിദ്യാര്‍ഥികള്‍

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലായി 13.5 ലക്ഷം വിദ്യാര്‍ഥികളാണ് സംസ്ഥാനത്തൊട്ടാകെ പരീക്ഷ എഴുതുന്നത്. എസ്എസ്എല്‍സി കണക്കു പരീക്ഷ ഉച്ചയ്ക്ക് 1.45 നാണ് ആരംഭിക്കുക. പ്ലസ്ടു പരീക്ഷ രാവിലെ 9.45 നും ആരംഭിക്കും. പരീക്ഷ നടക്കുന്ന സ്‌കൂളുകളില്‍ അണുനശീകരണം പൂര്‍ത്തിയായി. ഇന്നുമാത്രം 4,78,795 കുട്ടികള്‍ ആണ് പരീക്ഷയെഴുതുക. നാളെ രാവിലെ ഹയര്‍സെക്കന്‍ഡറി ഒന്നും രണ്ടും പരീക്ഷ നടത്തും.

​വിദ്യാര്‍ഥികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വിദ്യാര്‍ഥികളും ഒപ്പം വരുന്ന രക്ഷിതാക്കളും സ്‌കൂളിലെ ജീവനക്കാരും മാസ്‌ക് ധരിക്കണം. വിദ്യാര്‍ഥിയ്ക്ക് ഒപ്പം ഒരു രക്ഷിതാവ് മാത്രമേ പാടുള്ളൂ. പരീക്ഷ മുറിയില്‍ എസി പാടില്ല. രാവിലെയും ഉച്ചയ്ക്കും പരീക്ഷ മുറിയിലെ ഫര്‍ണീച്ചര്‍ അണുവിമുക്തമാക്കണം. പരീക്ഷ കഴിഞ്ഞാല്‍ വിദ്യാര്‍ഥികള്‍ക്ക് വീട്ടിലേക്ക് ഉടന്‍ മടങ്ങേണ്ടതാണ്. മറ്റുള്ള സ്ഥലങ്ങളില്‍ അലഞ്ഞുതിരിഞ്ഞു നടക്കരുത്. ഇക്കാര്യം മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം.

​പരീക്ഷാ മുറിയില്‍ പരമാവധി വിദ്യാര്‍ഥികള്‍

പരീക്ഷയ്ക്ക് ഒരു മുറിയില്‍ ഇരിക്കാവുന്ന പരമാവധി വിദ്യാര്‍ഥികളുടെ എണ്ണം 20 ആയിരിക്കും. സ്‌കൂളിലേക്കുള്ള യാത്രയിലും തിരിച്ചുള്ള യാത്രയിലും മാസ്‌ക് നിര്‍ബന്ധമാണ്. വിദ്യാര്‍ഥികള്‍ കൂട്ടംകൂടുന്നത് ഒഴിവാക്കണം. പനി, ചുമ തുടങ്ങിയ രോഗലക്ഷണം ഉള്ളവരെ പ്രത്യേക മുറിയ്ക്കുള്ളില്‍ ഇരുത്തി പരീക്ഷയെഴുതിക്കും. പേന, പെന്‍സില്‍ തുടങ്ങിയവ പരസ്പരം കൈമാറാന്‍ അനുവദിക്കില്ല. പരീക്ഷയ്ക്കു ശേഷം ഉത്തരക്കടലാസ് നിര്‍ദേശിക്കുന്ന പ്ലാസ്റ്റിക് കവറില്‍ ഇടണം. പനി, ചുമ തുടങ്ങിയ രോഗലക്ഷണമുള്ള വിദ്യാര്‍ഥികളെ പ്രത്യേക മുറിയിക്കുള്ളില്‍ ഇരുത്തി പരീക്ഷ എഴുതിക്കും. രോഗലക്ഷണമുള്ളവര്‍ക്കു പ്രത്യേകം ശുചിമുറി ഏര്‍പ്പെടുത്തും. സമ്പര്‍ക്ക വിലക്കുള്ള കുട്ടികള്‍ പൊതുഗതാഗതം ഉപയോഗിക്കരുത്. സ്‌കൂളിലെത്തിയാല്‍ വിദ്യാര്‍ഥികള്‍ അവരവരുടെ സീറ്റുകളില്‍ ഇരിക്കണം. ഹസ്തദാനം, ആലിംഗനം തുടങ്ങിയ സ്‌നേഹപ്രകടനങ്ങള്‍ ഒഴിവാക്കണം. സ്‌കൂളിന്റെ പ്രധാനകവാടത്തിലൂടെ മാത്രം അകത്തേയ്ക്ക് പ്രവേശിക്കണം. പ്രധാന കവാടത്തില്‍ സാനിറ്റൈസര്‍ നിര്‍ബന്ധം. കുടിവെള്ളം വീട്ടില്‍ നിന്നുകൊണ്ടുവരുന്നത് അനുവദനീയമാണ്. പരീക്ഷയുടെ അവസാന ദിവസം കണ്ടുവരാറുള്ള കൂടിച്ചേരലുകള്‍ പൂര്‍ണമായും ഒഴിവാക്കണം.

​343 കെഎസ്ആര്‍ടിസി അധിക സര്‍വീസുകള്‍

പൊതുഗതാഗതത്തിന് പരിമിതികളുള്ളതിനാല്‍ സ്‌കൂള്‍ബസുകളും കെഎസ്ആര്‍ടിസി ബസുകളും സ്‌കൂള്‍ അധികൃതരുടെ ആവശ്യപ്രകാരം ഒരുക്കിയിട്ടുണ്ട്. സ്വകാര്യവാഹനങ്ങളും അനുവദിക്കും. വിദ്യാര്‍ഥികള്‍ പകുതിനിരക്ക് നല്‍കിയാല്‍ മതി. കുട്ടികളുമായുള്ള വാഹനങ്ങള്‍ ഒരിടത്തും തടയരുതെന്നും ഇക്കാര്യം ജില്ലാ പോലീസ് മേധാവിമാര്‍ ഉറപ്പാക്കണമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി.

​കണ്ടെയ്ന്‍മെന്റ് സോണുകളിലെ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ഇരിപ്പിടം

ഇതര സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന വിദ്യാര്‍ഥികള്‍ക്കും ഹോം ക്വാറന്റൈനില്‍ കഴിയുന്ന ആളുകളുള്ള വീട്ടില്‍ നിന്നു വരുന്ന വിദ്യാര്‍ഥികള്‍ക്കും പ്രത്യേക സൗകര്യം ലഭ്യമാക്കും. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ഇരിപ്പിടം ഒരുക്കും. എല്ലാ വിദ്യാര്‍ഥികള്‍ക്കും തെര്‍മ്മല്‍ സ്‌ക്രീനിംഗ് നടത്തും. എല്ലാ വിദ്യാര്‍ഥികള്‍ക്കും ശാരീരിക അകലം പാലിച്ചുകൊണ്ടാണ് ഇരിപ്പിടം ഒരുക്കുക. വൈദ്യ പരിശോധന വേണ്ടവര്‍ക്ക് അതിനുള്ള സൗകര്യവും സ്‌കൂളുകളിലുണ്ടാകും. അധ്യാപകര്‍ ഗ്ലൗസ് ധരിക്കണം. ഉത്തരക്കടലാസുകള്‍ ഏഴ് ദിവസം പരീക്ഷാ കേന്ദ്രങ്ങളില്‍ തന്നെ സൂക്ഷിക്കണം. പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികള്‍ പാലിക്കേണ്ട ആരോഗ്യ ചിട്ടകളടങ്ങിയ അറിയിപ്പും മാസ്‌കും കുട്ടികള്‍ക്ക് വീട്ടിലെത്തിച്ചു നല്‍കും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്