ആപ്പ്ജില്ല

സംസ്ഥാനത്ത് യാത്രാബസുകള്‍ക്ക് ഇനി 20 വര്‍ഷം ആയുസ്

ബസുടമകളുടെ ആവശ്യത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ നടപടി

Samayam Malayalam 29 Sept 2018, 11:53 am
തിരുവനന്തപുരം: സംസ്ഥാനത്തെ യാത്രാബസുകളുടെ ഉപയോഗ കാലാവധി 15ൽ നിന്നും 20 വര്‍ഷമായി ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവിറങ്ങി. സ്വകാര്യ ബസ് ഉടമകളുടെ സംഘടനകളുടെ നിവേദനത്തെ തുടര്‍ന്നാണ് നടപടി.
Samayam Malayalam private bus


അപകടങ്ങള്‍ വര്‍ധിച്ചതിനെത്തുടര്‍ന്നാണ് പെര്‍മിറ്റ് വ്യവസ്ഥയില്‍ ഉള്‍പ്പെടുത്തി ബസുകളുടെ ഉപയോഗപരിധി 15 വര്‍ഷമാക്കി സര്‍ക്കാര്‍ നിജപ്പെടുത്തിയത്. ഇതിനെതിരെ ബസുടമകള്‍ കോടതിയെ സമീപിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ തീരുമാനം കോടതി ശരിവെച്ചിരുന്നു. ഈ തീരുമാനമാണ് സര്‍ക്കാര്‍ ഇപ്പോള്‍ പിൻവലിച്ചിരിക്കുന്നത്.

കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ ബസ് ബോഡി കോഡ് പ്രകാരം ഒരു പുതിയ ബസ് നിരത്തിലിറക്കുന്നതിന് സ്വകാര്യബസുടമകള്‍ക്ക് 30 ലക്ഷം രൂപയിലധികമാണ് ചെലവ്. ബസുടമകളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മോട്ടോര്‍ വാഹനവകുപ്പിന്‍റെ സാങ്കേതികസമിതി ബസുകളുടെ സമയപരിധി നിശ്ചയിക്കുന്നത് സംബന്ധിച്ച് പഠനം നടത്തിയിരുന്നെങ്കിലും ഉപയോഗപരിധി കൂട്ടേണ്ടെന്നായിരുന്നു നിര്‍ദേശം.

മലിനീകരണം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പഴയ വാഹനങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനിടെയിലാണ് സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനം. 15 വര‍്ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ നിരോധിക്കാനുള്ള നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്.

സംസ്ഥാന സര്‍ക്കാരിന്‍റെ പുതിയ തീരുമാനം കെഎസ്ആര്‍ടിസിയ്ക്കും പ്രയോജനം ചെയ്യുമെങ്കിലും പഴയ ബസുകള്‍ തുടര്‍ന്ന് ഉപയോഗിക്കുന്നത് സാമ്പത്തികബധ്യതയാണെന്ന വിലയിരുത്തലിലാണ് കെഎസ്ആര്‍ടിസി.

മോട്ടോര്‍ വാഹനനിയമത്തിലെ വിവിധ ഭേദഗതികളും കേന്ദ്രസര്‍ക്കാരിന്‍റെ ബസ് ബോഡി കോഡ് നടപ്പാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളും കണക്കിലെടുത്താണ് ബസുകളുടെ ഉപയോഗപരിധി 15ൽ നിന്ന് 20 വര്‍ഷമായി ഉയര്‍ത്തുന്നതെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍റെ ഓഫീസ് അറിയിച്ചു. കേരള മോട്ടോര്‍ വാഹന ചട്ടങ്ങളിൽ ഇതു സംബന്ധിച്ച് ആവശ്യമായ ഭേദഗതികള്‍ വരുത്തും.

(ചിത്രം: ഫേസ്ബുക്ക്)

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്