ആപ്പ്ജില്ല

ശബരിമലയിലെ അക്രമത്തിൽ വനിതാ കമ്മീഷൻ അപലപിച്ചു

ശബരിമലയില്‍ സ്ത്രീകള്‍ക്ക് നേരെ നടന്ന അതിക്രമങ്ങളെ കേരള വനിതാ കമ്മീഷന്‍ അപലപിച്ചു

Samayam Malayalam 7 Nov 2018, 10:39 pm
പത്തനംതിട്ട: ചിത്തിര ആട്ട വിശേഷത്തോടനുബന്ധിച്ച് ശബരിമലയില്‍ നടതുറന്ന അവസരത്തിൽ സ്ത്രീകള്‍ക്ക് നേരെ നടന്ന അതിക്രമങ്ങളെ കേരള വനിതാ കമ്മീഷന്‍ അപലപിച്ചു. സുപ്രീംകോടതി വിധി അനുസരിച്ച്‌ ഏത് പ്രായപരിധിയില്‍പെട്ട സ്ത്രീകള്‍ക്കും വിശ്വാസാനുഷ്ഠാനത്തിന്റെ ഭാഗമായി മല ചവിട്ടുന്നതിന് തടസ്സമില്ലാതിരിക്കെ ആചാരപരമായി നിശ്ചയിക്കപ്പെട്ട പ്രായപരിധിയായ 50 വയസ്സിന് പുറത്തുള്ളവരെ പോലും ശബരിമലയില്‍ പ്രവേശിപ്പിക്കാതെ തടയുന്ന സമീപനം അതീവ ഗൗരവത്തോടെ കാണുന്നുവെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈൻ അഭിപ്രായപ്പെട്ടു.
Samayam Malayalam sabarimala attack


എല്ലാ വിഭാഗങ്ങളിലെയും മതസ്ഥാപനങ്ങളിലെ സജീവസാന്നിധ്യം സ്ത്രീകളാണ്. ചില വിഭാഗങ്ങള്‍ മാത്രമാണ് അതിനൊരൊഴിവുകഴിവുള്ളത്. ഒരുപക്ഷേ മിക്ക ആരാധനാലയങ്ങളിലെയും സംഖ്യാബലം സ്ത്രീകളുടേതാണ്. സ്ത്രീകള്‍ പോകാതിരുന്നാല്‍ ആരാധനാലയങ്ങള്‍ ശൂന്യമാകുമെന്ന അവസ്ഥ. സത്യം ഇതാണെന്നിരിക്കെ അശാസ്ത്രീയമായ കാരണങ്ങള്‍ പറഞ്ഞ് സ്ത്രീകളെ വിലക്കാന്‍ ശ്രമിക്കുന്നത് വെച്ചുപൊറുപ്പിക്കാനാകിവ്വ. ഇത് സമൂഹത്തെ അടക്കിഭരിക്കാനാഗ്രഹിക്കുന്ന ആണ്‍ബോധത്തിന്‍റെ ഭാഗമായി കാണണമെന്നും വനിതാ കമ്മീഷന്‍ അഭിപ്രായപ്പെട്ടു.

അസുഖബാധിതരായി വീടിനു പുറത്തിറങ്ങാന്‍ പോലും കഴിയാത്ത സ്ത്രീകളുടെ പേരില്‍ ശബരിമല ദര്‍ശിക്കാനെത്തിയെന്ന പേരിൽ വ്യാജവാര്‍ത്ത പ്രചരിപ്പിക്കാനുള്ള ഹീന ശ്രമങ്ങളും കമ്മീഷന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ആലുവ പൂക്കോട്ടുപടിയില്‍ ഒരു സഹോദരിക്കും അവരുടെ മരുമകള്‍ക്കും നേരെ നടന്ന വ്യാജപ്രചരണം ഇതിനുദാഹരണമാണ്.

ശബരിമല സ്ത്രീപ്രവേശനത്തിന്‍റെ പേരില്‍ വിവിധ രീതിയില്‍ സ്ത്രീകളെ ആക്രമിക്കുന്ന പ്രവണത കൂടി വരികയാണ്. വിശ്വാസത്തിന്റെ പേരില്‍ പോലും സ്ത്രീകളെ ആക്രമണത്തിന്റെ ഇരകളാക്കി മാറ്റുന്ന വിധ്വംസകപ്രവണതകളെ സ്ത്രീകള്‍ തിരിച്ചറിയണം. ദൈവത്തില്‍ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുളള സ്വാതന്ത്ര്യം സ്ത്രീകള്‍ക്കും ഉണ്ടെന്ന് ഏവരും ഓര്‍ക്കണമെന്നും കമ്മീഷൻ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്