ആപ്പ്ജില്ല

സ്കൂളിൽ തലേന്നും പാമ്പിനെ കണ്ടെന്ന് കുട്ടികൾ; ക്ലാസ് മുറിയിൽ ചെരിപ്പിട്ടാൽ ഫൈനും

വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റു മരിച്ച ബത്തേരിയിലെ സ്കൂളിൽ തലേന്നും പാമ്പിനെ കണ്ടെന്നാണ് വിദ്യാര്‍ത്ഥികള്‍ മാധ്യമങ്ങളോട് പറഞ്ഞത്. ക്ലാസ് മുറിയിൽ വിദ്യാര്‍ത്ഥികള്‍ ചെരിപ്പ് ധരിക്കുന്നതിൽ വിലക്കുണ്ടെങ്കിലും അധ്യാപകര്‍ക്കും അവരുടെ മക്കള്‍ക്കും ഇക്കാര്യത്തിൽ വിലക്കില്ലെന്നും കുട്ടികള്‍ ചൂണ്ടിക്കാട്ടി.

Samayam Malayalam 22 Nov 2019, 11:37 am
സുൽത്താൻബത്തേരി: അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റു മരിച്ച സംഭവത്തിൽ ബത്തേരി സര്‍വജന സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ അധ്യാപകര്‍ക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി രംഗത്ത്. ഷെഹ്‍‍ല ഷെറിന് പാമ്പുകടിയേൽക്കുന്നതിനു തൊട്ടുമുൻപുള്ള ദിവസവും സ്കൂളിൽ പാമ്പിനെ കണ്ടതായി കുട്ടികള്‍ മാധ്യമങ്ങളോട് പറഞ്ഞു. സ്കൂളിൽ പാമ്പുണ്ടെന്ന് മുൻപും അധ്യാപകരോട് പരാതി പറഞ്ഞിട്ടുണ്ടെങ്കിലും പരാതി അധ്യാപകര്‍ അവഗണിക്കുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. സ്കൂളിൽ പാമ്പുണ്ടെന്ന പരാതിയുമായി അധ്യാപകനെ സമീപിച്ചപ്പോള്‍ അടിക്കാൻ വന്നെന്നാണ് വിദ്യാര്‍ത്ഥികളുടെ പരാതി.
Samayam Malayalam ഷെഹ്ല ഷെറിൻ


ക്ലാസ് മുറികള്‍ക്കുള്ളിൽ ചെരിപ്പിട്ട് നടക്കരുതെന്നുള്ള വിലക്ക് അവസാനിപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സ്കൂള്‍ പ്രിൻസിപ്പാളിനോട് ഉത്തരവിട്ടിട്ടുണ്ട്. ക്ലാസ് മുറിയ്ക്കുള്ളിൽ ചെരിപ്പ് ധരിച്ചാൽ പത്ത് രൂപ ഫൈൻ ഈടാക്കുമെന്നാണ് കുട്ടികള്‍ പറയുന്നത്. എന്നാൽ അധ്യാപകര്‍ക്കും അവരുടെ മക്കള്‍ക്കും മാത്രം ക്ലാസ് മുറിയിൽ ചെരിപ്പ് ധരിച്ച് കയറാൻ അനുവാദമുണ്ടെന്നും കുട്ടികള്‍ ചൂണ്ടിക്കാട്ടി. അധ്യാപകര്‍ക്കുള്ളിലും വിഷമുണ്ട്. ഷെഹ്‍‍ലയെ കൊലയ്ക്ക് കൊടുത്തതാണ്. കാരണക്കാരായ അധ്യാപകര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.

Also Read: ഷെഹ്‍‍ലയുടെ മരണം: വയനാട്ടിലെ എല്ലാ സ്കൂളുകളും ഉടനടി വൃത്തിയാക്കണമെന്ന് ഉത്തരവ്

അതേസമയം, സ്കൂളിൽ പാമ്പുകളുടെ സാന്നിദ്ധ്യമുണ്ടെന്ന് മുൻപും വിദ്യാര്‍ത്ഥികള്‍ പരാതി പറഞ്ഞ സാഹചര്യത്തിൽ വിദ്യാഭ്യാസ വകുപ്പിനെതിരെയും ആരോപണം ഉയരുന്നുണ്ട്. വിദ്യാഭ്യാസ വകുപ്പിന്‍റെ പരിശോധ കൃത്യമല്ലെന്ന് സ്കൂളിൽ സന്ദര്‍ശനം നടത്തിയ ജില്ലാ ജഡ്ജി എ ഹാരിസ് മാധ്യമങ്ങളോട് പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിന്‍റെ വീഴ്ചയും അധ്യാപകരുടെ പങ്കും പരിശോധിച്ച് ഹൈക്കോടതിയിൽ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, സംഭവം വിവാദമായതിനു പിന്നാലെ ഉടനടി സ്കൂളും പരിസരവും ശുചീകരിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. വയനാട്ടിലെ മുഴുവൻ സ്കൂളുകളിലും പരിശോധന നടത്തി ശുചിത്വവും സുരക്ഷയുമുണ്ടെന്ന് ഉറപ്പു വരുത്താൻ വയനാട് ജില്ലാ കളക്ടറും റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Also Read: വിദ്യാർഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം അതീവ ഗൗരവകരം; കർശന നടപടിയെന്ന് മുഖ്യമന്ത്രി

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്