ആപ്പ്ജില്ല

Sabarimala: ജനുവരിയിൽ മാത്രമേ കേസുകൾ പരിഗണിക്കൂ എന്ന് സുപ്രീം കോടതി

യുവതീ പ്രവേശന വിധി ഇപ്പോൾ സ്റ്റേ ചെയ്യില്ലെന്ന് എടുത്ത് പറഞ്ഞ് സുപ്രീം കോടതി

Samayam Malayalam 19 Nov 2018, 1:20 pm
ന്യൂഡൽഹി: ശബരിമല സ്ത്രീ പ്രവേശന വിധി നേരത്തെ വിധി പുറപ്പെടുവിച്ച അഞ്ചംഗ ബെഞ്ചിന് മാത്രമേ പരിഗണിക്കാൻ കഴിയൂ എന്ന് സുപ്രീം കോടതി. നേരത്തെ നിശ്ചയിച്ചത് പോലെ ജനുവരി 22 ന് മാത്രമേ വിധി പുനഃപരിശോധിക്കൂ എന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്‌ജൻ ഗോഗോയ് വ്യക്തമാക്കി. സുപ്രീം കോടതി സെപ്റ്റംബർ 22ന് യുവതീ പ്രവേശനം അനുവദിച്ച് കൊണ്ട് പുറപ്പെടുവിച്ച വിധി അങ്ങനെ തന്നെ നിലനിൽക്കും. അത് ഇപ്പോൾ സ്റ്റേ ചെയ്യണമെന്ന ആവശ്യമാണ് ഇപ്പോൾ സുപ്രീം കോടതി തള്ളിയിരിക്കുന്നത്.
Samayam Malayalam supreme court


ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയുണ്ടെന്ന് അയ്യപ്പസേവാസംഘം അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചെങ്കിലും ഇപ്പോൾ ഈ കേസുകൾ ഒന്നും പരിഗണിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി ഉറപ്പിച്ചു പറഞ്ഞു.അതിനിടെ, സാവകാശ ഹർജി ഇന്ന് സമർപ്പിക്കുന്ന കാര്യത്തിൽ ദേവസ്വം ബോർഡിന് വ്യക്തതയില്ല. ഹർജി സമർപ്പിക്കുന്നത് തിരിച്ചടിയാകുമോ എന്ന ആശങ്ക ദേവസ്വം ബോർഡിനെ സമ്മർദ്ദത്തിലാക്കുന്നു.

യുവതീ പ്രവേശന വിധി നടപ്പാക്കാൻ സാവകാശം തേടി ഇന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കുമെന്നാണ് അറിയിച്ചിരുന്നത്. ദേവസ്വം ബോർഡിന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരാകുന്ന അഭിഭാഷകന് ഇത് വരെ ആവശ്യമായ രേഖകൾ ലഭിച്ചിട്ടുമില്ല.സാവകാശ ഹർജി സമർപ്പിക്കാനിരിക്കെയാണ് ജനുവരി 22ന് അഞ്ചംഗ ബെഞ്ച് മാത്രമേ ശബരിമല കേസുകൾ പരിഗണിക്കൂ എന്ന് സുപ്രീം കോടതി ഇപ്പോൾ ഉത്തരവിട്ടിരിക്കുന്നത്.

ഈ വിധിയാണ് ഇപ്പോൾ ദേവസ്വം ബോർഡിനെ വീണ്ടും ആശങ്കയിലാക്കും. സാവകാശ ഹർജി സമർപ്പിച്ച് വിധി പ്രതികൂലമായാൽ അത് ദേവസ്വം ബോർഡിന് കൂടുതൽ തലവേദനയാകും.സുപ്രീം കോടതി വിധി നടപ്പാക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. അതിൽ ഒരു സാവകാശം വേണമെന്ന് മാത്രമേ ബോർഡ് ആവശ്യപ്പെടുന്നുള്ളൂ എന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ വ്യക്തമാക്കി. എന്നാൽ, എത്ര കാലത്തെ സാവകാശം തേടുമെന്ന കാര്യത്തിൽ ഇത് വരെ വ്യക്തതയില്ല. സാവകാശ ഹർജിയുടെ കാര്യത്തിൽ ഇനി ദേവസ്വം ബോർഡ് സ്വീകരിക്കുന്ന നിലപാട് എന്താണെന്നാണ് ഏവരും ഉറ്റു നോക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്