ആപ്പ്ജില്ല

ബൃഹത്തായ പദ്ധതിയുടെ സർവേ തടയാനാകില്ല; കെ റെയിലിനെതിരായ ഹർജി തള്ളി സുപ്രീം കോടതി

കെ റെയിൽ സിൽവര്‍ലൈൻ പദ്ധതിയ്ക്ക് മുന്നോടിയായി നടത്തുന്ന സാമൂഹികാഘാത പഠനം നിര്‍ത്തിവെക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

Samayam Malayalam 28 Mar 2022, 1:30 pm
ന്യൂഡൽഹി: കെ റെയിൽ പദ്ധതിയുടെ സാമൂഹികാഘാത സര്‍വേയ്ക്കെതിരായ ഹര്‍ജി തള്ളി സുപ്രീം കോടതി. സര്‍വേയിൽ എന്താണ് തെറ്റെന്ന് കോടതി ചോദിച്ചു. കെ റെയിൽ സിൽവര്‍ലൈൻ ബൃഹത്തായ പദ്ധതിയാണെന്നും സര്‍വേ തടയാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
Samayam Malayalam k rail
കെ റെയിൽ സർവേ തുടരാമെന്ന് സുപ്രീം കോടതി Photo: TOI


മുൻപ് കേരള ഹൈക്കോടതിയും കെ റെയിൽ നടത്തുന്ന സര്‍വേ അനുവദിച്ച് ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെ സുപ്രീം കോടതിയിൽ ആലുവ സ്വദേശി നൽകിയ ഹര്‍ജിയാണ് ഇന്നു തള്ളിയത്. കെറെയിൽ അതിവേഗ റെയിൽ പദ്ധതിയ്ക്കെതിരെ കോൺഗ്രസും ബിജെപിയും സമരം തുടരുന്നതിനിടയിലാണ് സുപ്രീം കോടതിയുടെ വിധി. പദ്ധതിയ്ക്ക് ആവശ്യമായ സർവേ തുടരാമെന്ന് ജസ്റ്റിസ് എം ആർ ഷാ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സർവേയ്ക്ക് എത്തുന്ന ഉദ്യോഗസ്ഥരെ തടയുകയും സർവേക്കല്ലുകൾ നീക്കം ചെയ്യുകയും ചെയ്യുന്ന കോൺഗ്രസിൻ്റെ നേതൃത്വത്തിൽ നടത്തുന്ന സമരത്തിനും സുപ്രീം കോടതി വിധി തിരിച്ചടിയാണ്.

Also Read: 'ചൈന പിന്തുടരുന്നത് ഇസ്ലാമിക തത്വം, അള്ളാഹുവിൻ്റെ പാത പിന്തുടരുന്നവ‍ര്‍ക്ക് ബര്‍ക്കത്ത് ഉണ്ടാകും': ഇമ്രാൻ ഖാൻ

അതേസമയം, മുൻകൂട്ടി അറിയിക്കാതെ സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ കയറി കല്ലിടുന്ന കെ- റെയിൽ നടപടിയെ കോടതി വിമര്‍ശിച്ചു. കാര്യമറിയിക്കാതെ വീടുകളിൽ കയറുന്നത് നിയമപരമാണോ എന്ന് കോടതി ചോദിച്ചു. ഏതു പദ്ധതിയാണെങ്കിലും നിയമം പാലിക്കണമെന്നും ജനങ്ങളുടെ വേദന കാണാതിരിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. അതേസമയം, നിയമം പാലിക്കാൻ മാത്രമാണ് പറയുന്നതെന്നും സര്‍വേ നിര്‍ത്തിവെക്കാൻ പറയാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. സര്‍വേ നിര്‍ത്തിവെക്കാൻ ആവശ്യപ്പെട്ട കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെയും കോടതി വിമര്‍ശിച്ചു.

Also Read: ചില നേതാക്കൾ തോൽപ്പിക്കാൻ കൂട്ടുനിന്നു; മുരളിയേട്ടൻ ആ പറഞ്ഞത് ശരിയായില്ല: തുറന്ന് പറഞ്ഞ് പത്മജ വേണുഗോപാൽ

എന്തിനാണ് സാമൂഹികാഘാത പഠനം നടത്തുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് സുപ്രീം കോടതി ചോദിച്ചു. സര്‍വേ നടത്തുന്നത് എങ്ങനെയാണെന്ന് കൃത്യമായി വിശദീകരിക്കണമെന്നും കെ റെയിൽ എന്നു രേഖപ്പെടുത്തിയ കല്ല് ഭൂമിയിൽ പതിക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് എവിടെയാണ് അനുമതി നല്‍കിയതെന്നും കോടതി ചോദിച്ചു.

ജനങ്ങളെ ഭയപ്പെടുത്തരുതെന്നും പദ്ധതിയുമായി നിയമപരമായി മുന്നോട്ടു പോകണമെന്നും കോടതി ആവശ്യപ്പെട്ടു. രാഷ്ട്രീയം കോടതിയുടെ വിഷയമല്ലെന്നു വ്യക്തമാക്കിയ സുപ്രീം കോടതി ഒരു ഘട്ടത്തിലും പദ്ധതിയ്ക്ക് എതിരല്ലെന്നും വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്