ന്യൂർൽഹി: മരടിൽ തീരദേശ നിയമം ലംഘിച്ച് നിർമ്മിച്ച ഫ്ലാറ്റുകൾ നാളെ പൊളിക്കാനിരിക്കെ ആലപ്പുഴയിലെ കാപ്പിക്കോ റിസോർട്ടും ഉടൻ പൊളിക്കണമെന്ന് സുപ്രീംകോടതി. തിരദേശ നിയമം ലംഘിച്ച് നിർമ്മിച്ച റിസോർട്ടുകൾ പൊളിക്കണമെന്ന ഹൈക്കോടതി വിധിയ്ക്കെതിരെ കാപ്പിക്കോ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ ഉത്തരവ്.
ജസ്റ്റിസ് ആർഎഫ് നരിമാൻ അധ്യക്ഷനായ ബെഞ്ചാണ് റിസോർട്ട് ഉടൻ പൊളിക്കണമെന്ന് ഉത്തരവിട്ടിരിക്കുന്നത്. ആലപ്പുഴ പാണാവള്ളി പഞ്ചായത്തിലെ നെടിയതുരുത്തില്‍പെട്ട കാപ്പിക്കോ തീരദേശ പരിപാലന നിയമം ലഘിച്ച് നിർമ്മിച്ചതാണെന്ന് നേരത്തെ തന്നെ കോടതി കണ്ടെത്തിയിരുന്നു.
Also Read: മരടിലെ ഫ്ലാറ്റുകൾ നിലംപതിക്കാൻ ഒരു ദിനം മാത്രം; ഇന്ന് മോക് ഡ്രില്‍, കർശന സുരക്ഷ!
2013ലായിരുന്നു റിസോർട്ട് പൊളിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. കാപ്പിക്കോയ്ക്കൊപ്പം വാമിക റിസോർട്ടും പൊളിയ്ക്കണമെന്നായിരുന്നു കോടതി ഉത്തരവ്. വാമിക റിസോർട്ട് പൊളിച്ച് നീക്കിയെങ്കിലും കാപ്പിക്കോ സുപ്രീംകോടതിയെ സമീപിച്ച് നടപടികൾ നിർത്തിവയ്പ്പിക്കുകയായിരുന്നു.
കൊച്ചിയിൽ തീരദേശപരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച ഫ്ലാറ്റുകള്‍ നാളെ പൊളിക്കും. ഹോളിഫെയ്ത്ത് എച്ച്ടുഒയും ആൽഫ സെറിന്റെ രണ്ട് ടവറുകളുമാണ് അഞ്ച് മിനിറ്റ് ഇടവേളയിൽ ശനിയാഴ്ച നിലംപതിക്കുന്നത്. ഫ്ലാറ്റുകള്‍ പൊളിക്കുന്നതിന് മുന്നോടിയായുള്ള മോക് ഡ്രില്‍ ഇന്ന് നടക്കും.