ഗൗരിനന്ദയുടെ വീട്ടിലെത്തി സുരേഷ് ഗോപി
മുന്‍പ് ഫോണിലൂടെ പിന്തുണയറിയിച്ച സുരേഷ് ഗോപി അപ്രതീഷിതമായി ശനിയാഴ്ച മൂന്ന് മണിയോടെ ഗൗരിയുടെ വീട്ടിലെത്തിയത്. പോലീസ് സ്വീകരിച്ച നടപടികൾ സംബന്ധിച്ച് ഗൗരിയുമായി സംസാരിച്ച സുരേഷ് ഗോപി എല്ലാവിധ പിന്തുണയും നൽകുമെന്ന് വ്യക്തമാക്കി. ഗൗരിയെപ്പോലുള്ള പെണ്‍കുട്ടികള്‍ വളര്‍ന്നു വന്നാല്‍ ഇനിയൊരു വിസ്മയ ഉണ്ടാകില്ല. സംരക്ഷിക്കേണ്ട പോലീസ് പോലും ദ്രോഹം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ജാമ്യമില്ലാ വകുപ്പ് ചുമത്തിയെടുത്ത കേസ് റദ്ദാക്കിയെന്ന് പോലീസ് അറിയിച്ചെന്ന് ഗൗരി പറഞ്ഞു.
സ്ത്രീ സുരക്ഷതയല്ലെന്ന് സുരേഷ് ഗോപി
ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത പോലീസ് നടപടിയെ രൂക്ഷമായ ഭാഷയിലാണ് എം പി വിമർശിച്ചത്. "ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കാൻ ഒരു ഉന്നമുണ്ടായെങ്കിൽ ഇവിടുത്തെ സ്ത്രീ സുരക്ഷിതയല്ല. സംരക്ഷിക്കേണ്ട ചുമതലയാണ് പോലീസിനുള്ളത്. കേരള സർക്കാരിൻ്റെ കീഴിൽ കേരളത്തിൽ ജീവിക്കുന്ന ജനങ്ങളാണ് നമ്മൾ. അതിനാൽ തന്നെ സംരക്ഷണം നൽകേണ്ടതാണെന്നും സുരേഷ് ഗോപി പറഞ്ഞു. പോലീസ് നടപടിയുമായി ബന്ധപ്പെട്ട് തനിക്കൊരു കത്ത് കൈമാറണമെന്ന് എം പി ഗൗരിയോട് വ്യക്തമാക്കി. ബന്ധപ്പെടേണ്ട ഫോൺ നമ്പറും അദ്ദേഹം കൈമാറി.
മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്ന് ഗൗരി
മുഖ്യമന്ത്രി പിണറായി വിജയന് പരാതി കൈമാറിയതായി ഗൗരിനന്ദ സുരേഷ് ഗോപിയെ അറിയിച്ചു. പരാതി സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറുമെന്ന് അറിയിച്ചിരുന്നു. ജാമ്യമില്ലാ വകുപ്പ് ചുമത്തിയെടുത്ത കേസ് റദ്ദാക്കിയെന്ന് അറിയിച്ചെന്നും പെൺകുട്ടി പറഞ്ഞു. കാക്കിയിട്ടാൽ എന്തുമാകാമെന്ന ധാരണ തെറ്റാണെന്നും അനീതി കണ്ടാൽ ഇനിയും പ്രതികരിക്കണമെന്ന നിർദേശവും സുരേഷ് ഗോപി ഗൗരിക്ക് നൽകി.
പരാതിയിൽ അന്വേഷണം ആരംഭിച്ചു
ചടയമംഗലം പോലീസിനെതിരെ ഗൗരിനന്ദ നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചു. തനിക്കെതിരെ അപമര്യാദയായി പെരുമാറിയ പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രിക്കാണ് പരാതി നൽകിയത്. പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് ഡിജിപിക്ക് കൈമാറി. പരാതിയിൽ അന്വേഷണം ആരംഭിച്ചെന്നും കൊല്ലം പോലീസാണ് അന്വേഷണം നടത്തുന്നതെന്നും ഗൗരിനന്ദ ഏഷ്യാനെറ്റ് ന്യൂസിനോട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അമ്മയ്ക്കും പുനലൂർ എംഎൽഎ പി എസ് സുപാലിനുമൊപ്പമാണ് ഗൗരിയും അമ്മയും മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകിയത്.