ആപ്പ്ജില്ല

പ്രളയക്കെടുതിയിൽ നിറച്ചാർത്തില്ലാതെ കലോത്സവം; കുട്ടികളുടെ വിശപ്പകറ്റിയത് അധ്യാപകർ

"വിപുലമായ ഭക്ഷണ ക്രമീകരണങ്ങൾ ഇല്ലെങ്കിൽ പോലും വിധികര്‍ത്താക്കൾക്കും അധ്യാപകര്‍ക്കും ഭക്ഷണം നൽകണമെന്നായിരുന്നു നിര്‍ദ്ദേശം."

Anandha Vishnu | Samayam Malayalam 23 Nov 2018, 10:03 pm
കൊച്ചി: എറണാകുളം റവന്യൂ വിദ്യാഭ്യാസ ജില്ലയിലെ ഇത്തവണത്തെ റവന്യൂ കലോത്സവം, നടത്തിപ്പുകാരെ സംബന്ധിച്ച് അൽപം കാഠിന്യമേറിയതായിരുന്നു. പ്രളയത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ചെലവ് ചുരുക്കിയപ്പോൾ റവന്യൂ ജില്ലാ കലോത്സവത്തിൽ പങ്കെടുക്കാനെത്തുന്ന കുട്ടികളുടെ വിശപ്പടക്കാൻ മാര്‍ഗ്ഗം തേടുകയായിരുന്നു ഒരു കൂട്ടം അധ്യാപകര്‍.
Samayam Malayalam പ്രളയക്കെടുതിയിൽ നിറച്ചാർത്തില്ലാതെ കലോത്സവം; കുട്ടികളുടെ വിശപ്പകറ്റിയത് അധ്യാപകർ
പ്രളയക്കെടുതിയിൽ നിറച്ചാർത്തില്ലാതെ കലോത്സവം; കുട്ടികളുടെ വിശപ്പകറ്റിയത് അധ്യാപകർ


കലോത്സവത്തിൽ പങ്കെടുത്ത കുട്ടികൾക്ക് രണ്ടു നേരം ഭക്ഷണമെങ്കിലും നൽകണം. എന്നാൽ സര്‍ക്കാര്‍ നൽകിയ തുക അതിന് തികയില്ല. അതേസമയം അധ്യാപകര്‍ക്കും വിധികര്‍ത്താക്കൾക്കും മാത്രം ഭക്ഷണം നൽകാനും പ്രത്യേക നിര്‍ദ്ദേശം ലഭിച്ചിരുന്നു. കുട്ടികൾ വിശന്നിരിക്കുമ്പോൾ എങ്ങനെയാണ് തങ്ങൾ ഭക്ഷണം കഴിക്കുന്നതെന്ന ആ ചിന്തയിൽ നിന്നാണ് അധ്യാപകരിൽ തങ്ങളുടെ കുട്ടികൾക്കായി എന്താണ് ചെയ്യാനാകുക എന്ന് ചിന്ത ഉദിച്ചത്.

സാധാരണയായി റവന്യൂ ജില്ലാ കലോത്സവങ്ങൾക്ക് സര്‍ക്കാര്‍ 4.5 ലക്ഷം രൂപ സര്‍ക്കാര്‍ നൽകിയിരുന്നപ്പോൾ ഇക്കൊല്ലം നൽകിയത് അതിൻ്റെ നാലിലൊന്ന് ഭാഗമായ കേവലം ഒരു ലക്ഷം രൂപയായിരുന്നു. എന്നാൽ ദിവസേന വിദ്യാര്‍ത്ഥികൾക്കും വിധികര്‍ത്താക്കൾക്കും മറ്റുമായി രണ്ടായിരത്തി അഞ്ഞൂറ് പേര്‍ക്കോളം ഭക്ഷണം നൽകേണ്ടതുണ്ട്. അതിന് എല്ലാത്തിനുമായി ഈ തുക തികയില്ല. ആ അവസരത്തിലാണ് മൂന്ന് ദിവസത്തെ വിദ്യാര്‍ത്ഥികളുടെ വിശപ്പടക്കാൻ അധ്യാപകരുടെ കരങ്ങളെത്തിയത്.

അത് ഒരു കൃത്യമായ പ്ലാനിങ്ങോടു കൂടിയുള്ള പദ്ധതിയായിരുന്നു. എങ്ങനെയാണ് കുട്ടികളുടെ വിശപ്പടക്കാൻ ഒരു കൂട്ടം അധ്യാപകര്‍ ഒന്നിച്ച് നിന്ന് നയിച്ച് വളരെ വിജയകരമായി പ്രാവര്‍ത്തികമാക്കിയത് എന്ന് എറണാകുളം ഡിഡി ആയ കുസുമം 'സമയം മലയാള'ത്തിനോട് സംസാരിക്കുന്നു.

"ഈ വര്‍ഷം കലോത്സവത്തിന് പ്രളയം മൂലം വളരെ കുറഞ്ഞ തുകയാണ് ഡിപ്പാര്‍ട്ട്മെൻ്റിൽ നിന്ന് ലഭിച്ചത്. കുറച്ചധികം കമ്മിറ്റികളുണ്ടായിരുന്നത് ഈ വര്‍ഷം ചുരുക്കുകയും ചെയ്തിട്ടുണ്ട്. കുറഞ്ഞ തുകയിൽ നിന്നും ഭക്ഷണത്തിനായി തുക മാറ്റിവെയ്ക്കാൻ ഇല്ലായിരുന്നു. എന്നാൽ വിപുലമായ ഭക്ഷണ ക്രമീകരണങ്ങൾ ഇല്ലെങ്കിൽ പോലും വിധികര്‍ത്താക്കൾക്കും അധ്യാപകര്‍ക്കും ഭക്ഷണം നൽകണമെന്നായിരുന്നു നിര്‍ദ്ദേശം.

അതേസമയം എറണാകുളത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ നിന്നാണ് വിദ്യാര്‍ത്ഥികൾ മത്സരത്തിൽ പങ്കെടുക്കാനായി എത്തുന്നത്. അപ്പോൾ അവര്‍ക്ക് മത്സരത്തിനിടെ പുറത്തു പോയി ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും മനസിലാക്കിയാണ് ഈ പദ്ധതി ആവിഷ്കരിച്ചത്. അതുമല്ല അടുത്ത് ചെറിയ ഹോട്ടലുകളൊന്നും തന്നെ ലഭ്യവുമല്ല. കുട്ടികൾക്ക് പോയി കഴിക്കാനുള്ള ബുദ്ധിമുട്ടുമുണ്ട്. അങ്ങനെയാണ് സംഘാടക സമിതി ഒരു യോഗം ചേര്‍ന്നത്.

യോഗത്തിൽ വെച്ച് എറണാകുളത്തെ എല്ലാ ഹൈസ്ക്കൂളിലെ അധ്യാപകരിൽ നിന്നും ഒരു നിശ്ചിത തുക പിരിച്ച് തരാമോ എന്ന് എറണാകുളം ഡിഇഓയോട് ചോദിക്കുകയായിരുന്നു. ഡിഇഓ ലളിത അത് മീറ്റിങ് നടത്തി അവതരിപ്പിച്ച് ഹൈസ്ക്കൂൾ വിഭാഗത്തിൽ നിന്ന് തുക ശേഖരിച്ചു. ഈ മൂന്ന് ദിവസം ഹയര്‍ സെക്കൻഡറി വിഭാഗം അടക്കമുള്ള കുട്ടികൾക്ക് രണ്ട് നേരം ഭക്ഷണം നൽകിയത് ഈ തുക കിട്ടിയതിനാലാണ്.

എന്നാൽ ഹയര്‍ സെക്കൻഡറി വിഭാഗത്തിലുള്ള അധ്യാപരിൽ നിന്ന് യാതൊരു വിധത്തിലുള്ള സഹകരണങ്ങളും ഉണ്ടായിരുന്നില്ല എന്നും പറയാതെ വയ്യ. നാല് വിദ്യാഭ്യാസ ജില്ലകളിൽ എറണാകുളം ജില്ല മാത്രമാണ് ഈ സദ്പ്രവൃത്തി ചെയ്തത്. ലളിത ടീച്ചര്‍ മുൻപന്തിയിൽ നിന്ന് തന്നെയാണ് ഈ പ്രവൃത്തി ചെയ്തിരിക്കുന്നത്. അത് പറയാതിരിക്കാനാവില്ല". എറണാകുളം ഡെപ്യൂട്ടി ഡയറക്ടറേറ്റ് കുസുമം വ്യക്തമാക്കി.

അതേസമയം "ഫണ്ട് കുറവാണെന്ന് കരുതി കുട്ടികൾക്ക് ഭക്ഷണം നൽകാതിരിക്കാനാവില്ല എന്ന് തീര്‍ത്തും കര്‍ക്കശമായ നിലപാട് കമ്മിറ്റിയ്ക്ക് ഉണ്ടായിരുന്നു"വെന്ന് കലോത്സവം ഫുഡ് കമ്മിറ്റി കൺവീനറായ ബാലകൃഷ്ണനും വ്യക്തമാക്കി. "അതിനാലാണ് എറണാകുളം ഡിഇഓ കുട്ടികൾക്കായി മുന്നിട്ടിറങ്ങി ഇത്ര ഭംഗിയായി കാര്യങ്ങൾ ഒരുക്കിയതെ"ന്നും അദ്ദേഹം ഞങ്ങളോട് പറഞ്ഞു. "എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ ഹൈസ്ക്കൂൾ അധ്യാപകരിൽ നിന്ന് നൂറു രൂപ വീതം ശേഖരിക്കാനായിരുന്നു മുന്നോട്ട് വെച്ച നിര്‍ദ്ദേശം. അത് ഭംഗിയായി നടപ്പാക്കാൻ കഴിഞ്ഞു. ഡിഡിയുടെ ഔദ്യോഗിക ഫണ്ടിൽ നിന്നും തുക ഇതിനായി ലഭിച്ചിട്ടുണ്ടെ"ന്നും ബാലകൃഷ്ണൻ പറയുന്നു.

"നല്ല മാന്യമായ രീതിയിൽ, ആഹാരത്തിൽ ധാരാളിത്തമോ ആര്‍ഭാടമോ കാട്ടാതെ തന്നെ കുട്ടികൾക്കുള്ള വിശപ്പിന് ഭക്ഷണം നൽകാൻ കഴിഞ്ഞു"വെന്നും ബാലകൃഷ്ണൻ കൂട്ടിച്ചേര്‍ത്തു. "ഏകദേശം എണ്ണായിരത്തിനടുത്ത് കുട്ടികൾക്ക് ഇത്തരത്തിൽ ഭക്ഷണം വിളമ്പാൻ സാധിച്ചു എന്ന സംതൃപ്തിയിലാണ് ഇപ്പോൾ സംസാരിക്കുന്നത്. അതിന് എറണാകുളം ഡിഇഓയോടും ഡിഡിയോടും വിദ്യാഭ്യാസ ജില്ലയിലെ അധ്യാപകര്‍ക്ക് ഓരോരുത്തരോടും തീര്‍ത്താൽ തീരാത്ത കടപ്പാടാണുള്ളത്. കലൂര്‍ സ്വദേശി നൗഷാദാണ് വിഭവ സമൃദ്ധമായ ഭക്ഷണം പാകം ചെയ്ത് വിളമ്പിയത്". ബാലകൃഷ്ണൻ വ്യക്തമാക്കി.

ചിത്രം: ആശിഷ് വിൻസെൻ്റ് / ടൈംസ് ഓഫ് ഇന്ത്യ
ഓതറിനെ കുറിച്ച്
Anandha Vishnu

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്