ആപ്പ്ജില്ല

പ്രസവത്തോടെ മഠത്തിൽ നിന്ന് പുറത്തായി കന്യാസ്ത്രീ; ഗർഭിണിയാക്കിയ വൈദികൻ ഇപ്പോൾ ധ്യാനഗുരു; താമരശ്ശേരി രൂപതയിൽ വിവാദം

വൈദികനിൽ നിന്നും ഗർഭിണിയായ കന്യാസ്ത്രീ പ്രസവിക്കുകയും കുഞ്ഞിനെ അനാഥാലയത്തിൽ ഉപേക്ഷിക്കുകയും ചെയ്തു. കന്യാസ്ത്രീയെക്കൊണ്ട് മറ്റൊരു വിവാഹം കഴിപ്പിച്ചതായും വിശ്വാസികൾ ആരോപിക്കുന്നു.

Samayam Malayalam 1 Dec 2020, 7:40 pm
കൊച്ചി: സിറോമലബാർ സഭയിൽ വീണ്ടും ലൈംഗിക ആരോപണം പുകയുന്നു. നാല് വർഷം മുമ്പ് നടന്ന സംഭവമാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. താമരശേരി രൂപതയിൽപ്പെട്ട വൈദികൻ കന്യാസ്ത്രീയെ ഗർഭിണിയാക്കിയ സംഭവത്തിൽ വൈദികനെതിരെ നടപടി സ്വീകരിക്കാത്തത് സംബന്ധിച്ച് കാത്തലിക് ലേമെൻസ് അസോസിയേഷൻ ബിഷപ്പ് ഡോ റെമിജിയോസ് പോൾ ഇഞ്ചനാനിക്കലിന് കത്തയച്ചിരിക്കുകയാണ്. കന്യാസ്ത്രീയെ ഗർഭിണിയാക്കിയ വൈദികൻ സഭയിൽ തുടരുമ്പോൾ ഗർഭിണിയായ കന്യാസ്ത്രീയെ മഠത്തിൽ നിന്നും പുറത്താക്കിയ നടപടിയാണ് വിശ്വാസികൾ ചോദ്യം ചെയ്യുന്നത്.
Samayam Malayalam priest
പ്രതീകാത്മക ചിത്രം |Pixabay


രൂപത വാക്കാൽ സസ്പെന്റ് ചെയ്ത വൈദികൻ ഇപ്പോൾ മറ്റൊരു രൂപതയിൽ ധ്യാനഗുരുവായി ജോലിചെയ്യുകയാണ്. വൈദികൻ ഗർഭിണിയാക്കിയ കന്യാസ്ത്രീ മറ്റൊരു വിവാഹം കഴിച്ച് കേരളത്തിനു പുറത്ത് കഴിയുകയാണ്. കന്യാസ്ത്രീക്കും വൈദികനും ജനിച്ച കുഞ്ഞിനെ അനാഥാലയത്തിൽ തള്ളിയത് അനീതിയാണെന്ന് കത്തിൽ പറയുന്നു. കുഞ്ഞിനെ ഇപ്പോൾ മറ്റൊരു കുടുംബം ദത്തെടുത്ത് വളർത്തുകയാണ്. കാത്തലിക് ലേമെൻസ് അസോസിയേഷൻ സെക്രട്ടറി എംഎൽ ജോർജ്ജ് താമരശേരി രൂപതാ ബിഷപ്പിന് അയച്ച കത്തിലൂടെയാണ് സഭ മൂടിവെച്ച സംഭവം പുറത്തായിരിക്കുന്നത്.

Also Read: റെയ്ഡ് വകുപ്പ് മന്ത്രി അറിയണമായിരുന്നു; അതൃപ്തി ആവർത്തിച്ച് തോമസ് ഐസക്

എന്നാൽ സംഭവത്തിൽ 2015ൽ അന്വേഷണം നടത്തി ശിക്ഷാ നടപടികൾ സ്വീകരിച്ചിരുന്നുവെന്നാണ് താമരശേരി രൂപതയുടെ പിആർഒ ഫാ മാത്യു കൊല്ലംപറമ്പിലിന്റെ വിശദീകരണം.

വൈദികനിൽ നിന്നും ഗർഭിണിയായ കന്യാസ്ത്രീ 2016 ലാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിനെ കാണാതായതോടെ ലേമെൻസ് അസോസിയേഷൻ നൽകിയ പരാതിയാണ് സംഭവത്തിന്റെ യഥാർത്ഥ മുഖം വെളിച്ചത്തെത്തിച്ചത്. സംഭവത്തിൽ പോലീസ് രജിസ്റ്റർ ചെയ്ത കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു. ഈ അന്വേഷണത്തിലാണ് കുഞ്ഞിനെ അനാഥാലയത്തിൽ കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ച ശേഷമാണ് ലേമെൻസ് അസോസിയേഷൻ കത്തയച്ചിരിക്കുന്നത്.

Also Read: റെയ്ഡ് മന്ത്രി അറിയണമെന്നില്ല; എന്റെ വകുപ്പിലും നടന്നിട്ടുണ്ട്: മുഖ്യമന്ത്രി പറഞ്ഞതാണ് നിലപാടെന്ന് സുധാകരന്‍

വൈദികനും മുൻ കന്യാസ്ത്രീയും തമ്മിൽ അടുത്ത രക്തബന്ധമുള്ളവരാണ്. ഇവരുടെ ബന്ധം പുറത്തായതോടെ ഇവർ വിവാഹം കഴിക്കാൻ തീരുമാനിച്ചെങ്കിലും ഇത് തടയുന്നതിനായി കന്യാസ്ത്രീക്ക് നഷ്ടപരിഹാരം നൽകി. വൈദികൻ 13 ലക്ഷം രൂപയും രൂപത 12 ലക്ഷം രൂപയും കന്യാസ്ത്രീക്ക് നൽകിയെന്നാണ് ലെമെൻസ് അസോസിയേഷൻ ആരോപിച്ചിരിക്കുന്നത്.

രൂപത വൈദികനെ സസ്പെന്റ് ചെയ്തുവെന്ന് പറയുന്നുണ്ടെങ്കിലും മറ്റൊരു രൂപതയിൽ വൈദികൻ ശുശ്രൂഷ തുടരുകയാണ്. താമരശേരിയിൽ നിന്നും വാക്കാൽ സസ്പെൻഷൻ നേരിട്ട വൈദികൻ ധ്യാനകേന്ദ്രം നടത്തുകയാണ്. കുഞ്ഞിന്റെ മാതാപിതാക്കൾ ജീവിച്ചിരിക്കെ കുഞ്ഞിന് അനാഥയായി ജീവിക്കേണ്ടിവരുന്നതും വൈദികവൃത്തിയുടെ അന്തസ് കളഞ്ഞുകുളിച്ച വ്യക്തി മറ്റൊരു സ്ഥലത്ത് ശുശ്രൂഷ ചെയ്യുന്നതിന്റെയും പൊരുത്തക്കേടാണ് വിശ്വാസികൾ ചോദ്യം ചെയ്യുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്