അവതാരകന്റെ ചോദ്യം
'വീടുകളിൽ മോഷണത്തിന് കയറുമ്പോൾ സ്ത്രീകളുണ്ടാകും, അവർ ഉറങ്ങുന്നത് നിശാവസ്ത്രത്തിലോ വിവസ്ത്രരായോ ആകും, അത്തരം സാഹചര്യങ്ങളിൽ പ്രലോഭനം ഉണ്ടായിട്ടുണ്ടോ?' എന്നായിരുന്നു അവതാരകന്റെ ചോദ്യം. ഇതിനു മറുപടിയായാണ് മണിയൻപിള്ള താൻ ചെയ്ത ക്രൂരത കൂസലില്ലാതെ വിവരിച്ചത്. ഏറിയാൽ 22 വയസ് പ്രായം വരുന്ന പെൺകുട്ടിയെ കഴുത്തിൽ കത്തിവെച്ച് മിണ്ടിയാൽ അരിഞ്ഞുകളയും എന്നുപറഞ്ഞ് ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് മണിയൻപിള്ള പറഞ്ഞത്. ഈയൊരു തെറ്റ് മാത്രമാണ് താൻ ചെയ്തതെന്നും മണിയൻപിള്ള പറയുന്നു. പിന്നീട് യുവതിയെ കാണാൻ ശ്രമിച്ചിട്ടുണ്ടോയെന്ന് അവതാരകൻ ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു മണിയൻപിള്ളയുടെ മറുപടി.
വിവാദം
'ഗൗണിന്റെ ഒരു കുടുക്ക് മാത്രം ഇട്ട സ്വര്‍ണനിറമുള്ള 22കാരി, അവളെ ഞാന്‍..' എന്ന ടൈറ്റിൽ കാർഡോടെയാണ് ചാനൽ അഭിമുഖം പ്രസിദ്ധീകരിച്ചത്. തമ്പ്നെയിലിൽ നിശാവസ്ത്രം ധരിച്ച ഒരു യുവതിയുടെ ചിത്രം മങ്ങിയ രീതിയിൽ ചേർത്തിരുന്നു. ആറ് ദിവസം മുമ്പാണ് മണിയൻ പിള്ളയുടെ അഭിമുഖം ബിഹൈന്റ് വുഡ്സ് പ്രസിദ്ധീകരിച്ചത്. പ്രതിഷേധം ഉയർന്നതിനു പിന്നാലെ അഭിമുഖം നീക്കം ചെയ്തിട്ടുണ്ട്. നടി പാർവതി തിരുവോത്ത് അടക്കം അഭിമുഖത്തിനെതിരെ രംഗത്തെത്തി. ഒരു പെണ്ണിനെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചയാളെയാണ് ഇരുത്തി പുകഴ്ത്തുന്നതെന്നും ലൈംഗിക പീഡനത്തെ ലാഘവത്തോടെ സമീപിച്ച ചാനലിനെതിരെ കേസെടുക്കണമെന്നും ആവശ്യം ഉയർന്നു.
സ്വമേധയാ കേസെടുക്കും
മണിയൻ പിള്ളയുടെ വെളിപ്പെടുത്തലിൽ സ്വമേധയാ കേസെടുക്കുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു. ഐടി ആക്ട് പ്രകാരം യുട്യൂബ് ചാനലിനെതിരെ നടപടി സ്വീകരിക്കാനും സമൂഹമാധ്യമങ്ങളിൽ നിന്നും വീഡിയോ നീക്കം ചെയ്യനും സൈബർ സെല്ലിനോട് ആവശ്യപ്പെടുമെന്നും അവർ വ്യക്തമാക്കി. മണിയൻ പിള്ള പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ ഉത്തരവിടുമെന്നും സതീദേവി പറഞ്ഞു.
മാപ്പുപറഞ്ഞ് അവതാരകൻ
ഒഴിവാക്കാമായിരുന്ന ഒരു തെറ്റാണ്. വേണ്ടത്ര സമയമെടുത്ത് പരിശോധിക്കാതിരുന്നതിനാൽ സംഭവിച്ച പിഴവാണെന്ന് അവതാരകൻ പറഞ്ഞു. സ്ത്രീകളോട് നടത്തുന്ന അതിക്രമങ്ങളെ അനുകൂലിക്കുന്ന നിലപാട് ബിഹൈന്റ് വുഡ്സിന് ഇല്ലെന്നും അവതാരകൻ മറ്റൊരു വീഡിയോയിൽ വിശദീകരിച്ചു. തനിക്ക് വ്യക്തിപരമായി പിഴവ് സംഭവിച്ചെന്നും വീഡിയോയിൽ പറയുന്നുണ്ട്. മണിയൻ പിള്ള കഥ പറയുമ്പോൾ അത് കേട്ടിരിക്കുന്ന ഒരു ആളായി അധഃപതിച്ചെന്നും അവതാരകൻ പറയുന്നു.