ആപ്പ്ജില്ല

വീട്ടുകാര്‍ ദുരിതാശ്വാസക്യാമ്പില്‍; വീട്ടില്‍ വൻ മോഷണം

വെള്ളം കയറിയ വീടിന്‍റെ മുകളിലത്തെ നിലയിൽ വാടകയ്ക്ക് കഴിഞ്ഞിരുന്നവരാണ് മോഷണം നടത്തിയത്

Samayam Malayalam 24 Jul 2018, 4:10 pm
കോഴഞ്ചേരി: വീട്ടില്‍ വെള്ളം കയറിയതുമൂലം ദുരിതാശ്വാസക്യാമ്പിലേക്ക് താമസം മാറിയവരുടെ വീട്ടില്‍ വൻ കവർച്ച. 30 പവന്‍റെ സ്വര്‍ണ്ണാഭരണങ്ങളാണ് മോഷണം പോയത്. സ്വർണാഭരണങ്ങൾ കവർന്നവരെ ആറന്മുള പോലീസ് അറസ്റ്റുചെയ്തു. ആറാട്ടുപുഴ കാവുംമുക്കത്ത് മാത്യുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. മാത്യുവിന്റെ വീടിന്റെ മുകൾനിലയിൽ തന്നെ വാടകയ്ക്ക് താമസിക്കുന്ന കോട്ടയം പാമ്പാടി സ്വദേശിനി ബിനിജ (33), ഇവരുടെ കാമുകൻ ആറന്മുള കോട്ടയ്ക്കകം ആഞ്ഞിലിമൂട്ടിൽ റിജു വർഗീസ്(37) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.
Samayam Malayalam rain


വീടിന്റെ താഴത്തെ നിലയിൽ വെള്ളം കയറിയതിനെ തുടർന്നാണ് മാത്യുവും ഭാര്യയും ദുരിതാശ്വാസ ക്യാമ്പിലേക്ക് താമസം മാറിയത്. മുപ്പത് പവനോളം സ്വർണാഭരണങ്ങൾ വീട്ടിലെ സുരക്ഷിതസ്ഥലത്തുവെച്ച് ക്യാമ്പിലേക്ക് പോയ ഇവർ വെള്ളമിറങ്ങി 3 ദിവസം കഴിഞ്ഞാണ് തിരിച്ചുവന്നത്. തുടർന്ന് ആഭരണം വെച്ചിരുന്ന സ്ഥലം പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതറിഞ്ഞത്. ഇതേത്തുടർന്ന് ആറന്മുള പോലീസിൽ പരാതി നൽകി. പോലീസ് നടത്തിയ പരിശോധനയിൽ വീടിന്റെ പിൻഭാഗത്തെ ജനാലയുടെ അഴി അറുത്തനിലയിൽ കണ്ടെത്തുകയായിരുന്നു.

ചോദ്യം ചെയ്യലിൽ ബിനിജയെ പോലീസിന് സംശയമായി. ബിനിജയിൽനിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവർക്ക് വീടെടുത്ത് നൽകിയ റിജുവിനെയും കണ്ടെത്തി. തുടർന്ന് ഇരുവരെയും അറസ്റ്റുചെയ്യുകയായിരുന്നു. ബിനിജ താമസിക്കുന്നിടത്തെ സ്ഥിരം സന്ദർശകനാണ് റിജു. വിദേശത്ത് ജോലിചെയ്യുന്ന കോടുകുളഞ്ഞി സ്വദേശിയുടെ ഭാര്യയായ ബിനിജ കോട്ടയ്ക്കകത്ത് വാടകയ്ക്ക് താമസിക്കുമ്പോഴാണ് റിജുവുമായി സൗഹൃദത്തിലായത്. ഇവരൊരുമിച്ച് മോഷണത്തിന് പദ്ധതിയിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡു ചെയ്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്