ആപ്പ്ജില്ല

നെടുമങ്ങാട് കാണാതായ ആളുടെ മൃതദേഹം പാറമടയിലെ വെള്ളക്കെട്ടിൽ

രണ്ടാമത്തെ ദിവസം നടത്തിയ തെരച്ചിലിലാണ് വേലുവിന്റെ മൃതദേഹം കണ്ടെത്തിയത്. മുങ്ങൽ വിദഗ്‌ധരുടെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് ഫലം കണ്ടത്. 25 അടി താഴ്ചയിൽ നിന്നാണ് വേലുവിന്റെ മൃതദേഹം ലഭിച്ചത്.

Samayam Malayalam 10 Feb 2020, 10:51 am
Samayam Malayalam death


നെടുമങ്ങാട്: ശനിയാഴ്ച കാണാതായ ആളുടെ മൃതദേഹം പാറമടയിലെ വെള്ളക്കെട്ടിൽ നിന്ന് കണ്ടെടുത്തു. പനവൂർ ആറ്റിൻപ്പുറം ചപ്പാത്ത് വലിയകൊങ്ങണംകോട് തടത്തരികത്തു വീട്ടിൽ‍ വേലുവി (74) ന്റെ മൃതദേഹമാണ് പാറമടയിൽ നിന്ന് കണ്ടെത്തിയത്. ചപ്പാത്തിന് സമീപമുള്ള പാറമടയിൽ നിന്നാണ് മൃതദേഹം മുങ്ങൽ വിദഗ്‌ധരുടെ സഹായത്തോടെ കരക്കെത്തിച്ചത്.

Also Read: കൊടുങ്ങല്ലൂരില്‍ ഒരു കുടുംബത്തിലെ നാലുപേർ വീടിനുള്ളിൽ മരിച്ച നിലയില്‍

ചപ്പാത്തിന് സമീപത്ത് പാറമടയുടെ കരയിൽ വേലുവിന്റെ ചെരുപ്പ് നേരത്തെ കണ്ടെത്തിയിരുന്നു. വേലു അപകടത്തിൽപ്പെട്ടെന്ന സൂചന ഇതോടെ പോലീസിനും നാട്ടുകാർക്കും ലഭിച്ചിരുന്നു. ശനിയാഴ്ച വൈകുന്നേരം അഗ്നിശമനസേന പാറമടയിൽ തെരച്ചിൽ നടത്തിയെങ്കിലും വേലുവിനെ കണ്ടെത്താൻ കഴിഞ്ഞില്ല.

Also Read: റിട്ടയേർഡ് എഎസ്ഐ വീണ് പരിക്കേറ്റ് രക്തം വാർന്ന് മരിച്ചു

ഇന്നലെ വീണ്ടും തെരച്ചിൽ നടത്താൻ തീരുമാനിച്ചപ്പോൾ ചെങ്കൽച്ചൂളയിൽ നിന്നുള്ള സ്‌കൂബ സംഘത്തിലെ മുങ്ങൽ വിദഗ്‌ധരുടെ സഹായവും തേടി. മുങ്ങൽ വിദഗ്‌ധർ പാറമടയിലെ വെള്ളക്കെട്ടിൽ നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ചപ്പാത്തിലെ 25 അടി താഴ്ചയിൽ നിന്നാണ് വേലുവിന്റെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം വേലുവിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സി.കുമാരിയാണ് ഭാര്യ. യശോദ, വിജയൻ, ജയ എന്നിവരാണ് വേലുവിന്റെ മക്കൾ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്