ആപ്പ്ജില്ല

മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു: കവളപ്പാറയിൽ ജിപിആർ എത്തിക്കുമെന്ന് മന്ത്രി

കവളപ്പാറയിലും പുത്തുമലയിലും തെരച്ചിൽ അവസാനിപ്പിക്കില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വികാരത്തിനൊപ്പമാണ് സർക്കാരെന്നും മന്ത്രി പറഞ്ഞു.

Samayam Malayalam 16 Aug 2019, 1:41 pm
മലപ്പുറം: കവളപ്പാറയിൽ ഉരുൾപൊട്ടി കാണാതായവരിൽ മൂന്ന് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി. കവളപ്പാറയിൽ മരിച്ചവരുടെ എണ്ണം ഇതോടെ 36 ആയി. കണ്ടെത്തിയതിൽ രണ്ട് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. കിഷോര്‍ (8), ദേവയാനി (82) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. രാവിലെ മുതൽ ഊർജിതമായ തെരച്ചിലാണ് കവളപ്പാറയിൽ നടക്കുന്നത്. 23 പേരെ കൂടി ഇനി കണ്ടെത്താനുണ്ട്.
Samayam Malayalam kavalappara 2


എൻഡിആർഎഫ് സംഘം മാപ്പിങ്ങിലൂടെയാണ് തകർന്ന വീടുകൾക്കായുള്ള തെരച്ചിൽ നടത്തുന്നത്. മഴ കുറഞ്ഞെങ്കിലും ചെളി നിറഞ്ഞ പ്രദേശത്ത് തെരച്ചിലിനായി എത്തിച്ച ഹിറ്റാച്ചികൾ താഴ്ന്നു പോകുന്നത് രക്ഷാപ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. ഉരുൾപൊട്ടലിനെ തുടർന്ന് ഭൂമിയുടെ രൂപം മാറിയതിനാലാണ് തകർന്ന വീടുകൾ എവിടെയൊക്കെയെന്ന് എൻഡിആർഎഫ് സംഘം മാപ്പിങ്ങിലൂടെ കണ്ടെത്താൻ ശ്രമിക്കുന്നത്.

അതിനിടെ ഹൈദരാബാദിലെ ജിയോഫിസിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഗ്രൗണ്ട് പെനറ്റ്രേറ്റിങ്ങ് റഡാർ (ജിപിആർ) എന്ന ഉപകരണം എത്തിച്ച് തെരച്ചിൽ ഊർജ്ജിതമാക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു. വ്യോമമാർഗം ഉപകരണം എത്തിക്കാനായി വ്യോമസേനയുമായി ചർച്ച നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. തെരച്ചിൽ നിർത്തിയെന്ന പ്രചാരണം തെറ്റാണ്. ഉറ്റവരെ നഷ്ടപ്പെട്ട ബന്ധുക്കളുടെ വികാരത്തിനൊപ്പം സർക്കാർ നിലകൊള്ളും.

അവസാനത്തെയാളെ കണ്ടെത്തുന്നത് വരെ തെരച്ചിൽ തുടരും. അതിന് മുൻപ് തെരച്ചിൽ നിർത്തിയെന്നത് വ്യാജ പ്രചാരണം മാത്രമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. മഴ കുറഞ്ഞെങ്കിലും പ്രദേശത്ത് ജാഗ്രത തുടരും. കാണാതായവരുടെ ബന്ധുക്കളുടെ യോഗം കഴിഞ്ഞ ദിവസം നടത്തിയിരുന്നു. അവർക്ക് സംശയമുള്ള ഇടങ്ങളിലാണ് ഇപ്പോൾ തെരച്ചിൽ നടത്തുന്നത്. പലയിടങ്ങളിലും ഭൂമിക്ക് വിള്ളൽ സംഭവിക്കുന്നുണ്ട്. അതിനാൽ, ജാഗ്രത തുടരുമെന്നും ആവശ്യമായ നടപടി സ്വീകരിക്കാൻ പ്രാദേശിക ഭരണസംവിധാനങ്ങൾക്ക് നിർദേശം നൽകിയെന്നും മന്ത്രി അറിയിച്ചു.

വയനാട് പുത്തുമലയിലും തെരച്ചിൽ തുടരുകയാണ്. അവിടെ നിന്ന് ഏഴു പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ബന്ധുക്കളുടെ താത്‌പര്യപ്രകാരം അവിടെയും തെരച്ചിൽ തുടരാൻ തന്നെയാണ് സർക്കാർ തീരുമാനമെന്ന് മന്ത്രി അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്