ആപ്പ്ജില്ല

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: സ്ഥാനാർഥി ചർച്ചയിലേക്ക് കോൺഗ്രസ്; ഉമ തോമസ് ഇല്ലെങ്കിൽ ആര്

പി ടി തോമസിന്‍റെ ഭാര്യയെ സ്ഥാനാർഥിയാക്കുന്നതിൽ ഇപ്പോൾ നിലപാട് പറയാനാവില്ലെന്നായിരുന്നു താരിഖ് അൻവർ കഴിഞ്ഞദിവസം പറഞ്ഞത്. ഉമ മത്സരിക്കാൻ തയ്യാറല്ലെങ്കിൽ ആകും പാർട്ടി മറ്റു ചർച്ചകളിലേക്ക് കടക്കുക

Samayam Malayalam 24 Mar 2022, 1:06 pm

ഹൈലൈറ്റ്:

  • സ്ഥാനാർഥി ചർച്ചകൾ ആരംഭിച്ച് കോൺഗ്രസ്
  • പ്രഥമ പരിഗണന ഉമ തോമിസിന്
  • ഉമയല്ലെങ്കിൽ ആരാകും സ്ഥാനാർഥി

ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥി ചർച്ചകളിലേക്ക് കടന്ന് കോൺഗ്രസ്. പി ടി തോമസിന്‍റെ വിയോഗത്തെ തുടർന്ന് ഒഴിവുവന്ന മണ്ഡലത്തിൽ ആരെ സ്ഥാനാർഥിയാക്കണമെന്ന ചർച്ചകൾ കോൺഗ്രസിനകത്ത് ആരംഭിച്ചെന്നാണ് റിപ്പോർട്ട്. സ്ഥാനാർഥി ചർച്ചകൾക്ക് 23ന് തുടക്കമാകുമെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവറും കഴിഞ്ഞദിവസം പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് എപ്പോൾ വേണമെങ്കിലും പ്രഖ്യാപിക്കാമെന്ന കണക്കുകൂട്ടലിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി പ്രധാനമായും ഉയർന്ന് കേൾക്കുന്ന പേര് പിടി തോമസിന്‍റെ ഭാര്യ ഉമ തോമസിന്‍റേത് തന്നെയാണെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. കോൺഗ്രസിന്‍റെ സംസ്ഥാന നേതാക്കളെല്ലാം കഴിഞ്ഞദിവസങ്ങളിൽ കൊച്ചിയിലുണ്ടായിരുന്നു. ഇന്നലെ നടന്ന മേഖല യോഗത്തിലും നേതാക്കൾ പങ്കെടുത്തിരുന്നു. ആരാകും സ്ഥാനാർഥി എന്നതിൽ നേതാക്കൾ ഇതുവരെയും പ്രതികരിക്കാൻ തയ്യാറായിട്ടില്ലെങ്കിലും പ്രഥമ പരിഗണന ഉമ തോമസിന് തന്നെയാണെന്നാണ് റിപ്പോർട്ടുകൾ.

Also Read : കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ; പ്രഖ്യാപനങ്ങൾ ഇങ്ങനെ, ആൾക്കൂട്ടങ്ങൾ അനുവദിക്കും

ഉമ തോമസ് പിടിയുടെ പിൻഗാമിയായി മത്സരിക്കുമോ എന്നതിൽ അവരുടെ തീരുമാനം തന്നെയാണ് നിർണായകമാവുക. നേരത്തെ താൻ മത്സരിക്കാനില്ലെന്ന് ഉമ തോമസ് കോൺഗ്രസ് നേതാക്കളിൽ ചിലരെ അറിയിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇത്തരമൊരു തീരുമാനം എടുക്കരുതെന്നായിരുന്നു പ്രധാന നേതാക്കളെല്ലാം ഉമ തോമസിനോട് പറഞ്ഞത്. അതുകൊണ്ട് തന്നെ ഉമ തോമസ് അന്തിമ തീരുമാനത്തിലെത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്.

പി ടി തോമസിന്‍റെ ഭാര്യയെ സ്ഥാനാർഥിയാക്കുന്നതിൽ ഇപ്പോൾ നിലപാട് പറയാനാവില്ലെന്നായിരുന്നു താരിഖ് അൻവർ കഴിഞ്ഞദിവസം പറഞ്ഞത്. ഉമ തോമസ് മത്സരിക്കാൻ തയ്യാറാണെങ്കിൽ മറ്റു ചർച്ചകളിലേക്ക് പോകാതെ സ്ഥാനാർഥി ചർച്ചകൾ അവസാനിക്കാനാണ് സാധ്യത. ഉമ മത്സരിക്കുന്നില്ലെങ്കിൽ എറണാകുളം ജില്ലയ്ക്ക് അകത്ത് നിന്നും പുറത്തു നിന്നുമുള്ള പല നേതാക്കളും സീറ്റിനായി രംഗത്തെത്താനാണ് സാധ്യത. നേരത്തെ തന്നെ പല പ്രധാന നേതാക്കളുടെയും പേരുകൾ ചർച്ചകളിൽ ഉയർന്ന് കേട്ടിരുന്നു. കോൺഗ്രസിന് അനുകൂല സാഹചര്യമുള്ള മണ്ഡലമാണ് എന്നതിനാൽ തന്നെ മത്സരമോഹവുമായി കൂടുതൽപ്പേർ രംഗത്തെത്തിയേക്കും.

Also Read : സാമ്പത്തിക പ്രതിസന്ധി രൂക്ഷം: തമിഴ്നാട് ലക്ഷ്യമാക്കി ശ്രീലങ്കൻ അഭയാർഥി പ്രവാഹം; ജയിലിലടയ്ക്കില്ല

മണ്ഡല രൂപീകരണത്തിന് ശേഷം 2011 മുതൽ നടന്ന മൂന്ന് തെരഞ്ഞെടുപ്പുകളിലും കോൺഗ്രസിനെ മാത്രം വിജയിപ്പിച്ച മണ്ഡലമാണ് തൃക്കാക്കര. അതുകൊണ്ട് തന്നെ തികഞ്ഞ വിജയപ്രതീക്ഷയിലാണ് യുഡിഎഫ് നേതൃത്വം. 2011ൽ ആദ്യം നടന്ന തെരഞ്ഞെടുപ്പിൽ ബെന്നി ബഹനാനെ 22,046 വോട്ടുകളുടെ ഭൂരിപക്ഷം നൽകിയായിരുന്നു തൃക്കാക്കര നിയമസഭയിലേക്ക് അയച്ചത്. പിന്നീട് 2016ലും 2021ലും പി ടി തോമസിനെയും മണ്ഡലം തെരഞ്ഞെടുത്തു. 2016ൽ 11,966 വോട്ടുകളുടെയും 2021ൽ 14,329 വോട്ടുകളുടെയും ഭൂരിപക്ഷമാണ് മണ്ഡലത്തിൽ നിന്ന് പി ടി തോമസിന് ലഭിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്