ആപ്പ്ജില്ല

അപരന്മാരുടെ ഭീഷണിയിൽ സ്ഥാനാർത്ഥികൾ; പത്രിക പിൻവലിക്കാനുള്ള സമയം ഇന്ന് അവസാനിക്കും

ഇന്ന് പത്രിക പിൻവലിക്കാനുള്ള സമയം അവസാനിക്കുന്നതോടെ സ്ഥാനാർത്ഥികളുടെ ചിത്രം പുറത്തുവരും. വട്ടിയൂര്‍കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിൽ ഒക്ടോബർ 21 നാണ് വോട്ടെടുപ്പ്.

Samayam Malayalam 3 Oct 2019, 9:54 am
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൻ്റെ നാമനിര്‍ദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ചൊവ്വാഴ്ച പത്രികാ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായിരുന്നു. വട്ടിയൂര്‍കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിൽ ഒക്ടോബര്‍ 21നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
Samayam Malayalam Kerala


Read More: മഞ്ചേശ്വരം ഇത്തവണ ആര്‍ക്കൊപ്പം; ഈ കണക്കുകള്‍ നല്‍കും ഉത്തരം

ഉപതെരഞ്ഞെടുപ്പ് പ്രചാരണം മുറുകുമ്പോഴും അപരന്മാരുടെ ഭീഷണിയിലാണ് വിവിധ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍. വട്ടിയൂര്‍ക്കാവിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മോഹനകുമാറിൻ്റെ അപരനായി എ മോഹനകുമാറും എൻഡിഎ സ്ഥാനാര്‍ത്ഥി എസ് സുരേഷിൻ്റെ അപരനായി എസ് എസ് സുരേഷും നാമനിദ്ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. അരൂരിൽ എൽഡിഎഫ് സ്ഥാനാര്‍ത്ഥി മനു സി പുളിക്കലിൻ്റെ അപരനായി മനു ജോൺ പത്രിക നൽകി. എറണാകുളത്ത് എൽഡിഎഫ് സ്ഥാനാര്‍ത്ഥി മനു റോയ്ക്കും യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി ജെ വിനോദിനും ഓരോ അപരന്മാരുണ്ട്. പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിക്കുന്നതോടെ മത്സരരംഗത്തുള്ളവരുടെ വ്യക്തമായ ചിത്രം ഇന്ന് പുറത്തുവരും.

Read More: കോന്നി ആർക്കൊപ്പം; യുഡിഎഫിന്റെ വോട്ടുപെട്ടി ചോരുമോ?

അതേസമയം തെരഞ്ഞെടുപ്പ് ചൂട് ഉയരുന്നതിനൊപ്പം വോട്ടുകച്ചവടത്തിന്മേലുള്ള വാക്പോരും രൂക്ഷമാകുകയാണ്. ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ യുഡിഎഫ് ആരോപണത്തിനെതിരെ തിരിച്ചടിച്ച് രംഗത്തെത്തിയിരുന്നു. വോട്ടുകച്ചവടാരോപണം പാലായിൽ യുഡിഎഫ് നേരിട്ട പരാജയത്തിൻ്റെ ജാള്യത മറയ്ക്കാനാണെന്ന് കോടിയേരി പറഞ്ഞു. ശബരിമല കര്‍മ്മസമിതി വഴി കോൺഗ്രസാണ് ആര്‍എസ്എസുമായി വോട്ടുകച്ചവടം നടത്തുന്നതെന്നും കോടിയേരി വിമര്‍ശിച്ചു. എൽഡിഎഫ്-ബിജെപി വോട്ടുകച്ചവടത്തിനുള്ള ഏറ്റവും വലിയ തെളിവാണ് പാലാ ഉപതെരഞ്ഞെടുപ്പിലെ ഫലമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. വോട്ടുകച്ചവട ആരോപണം മുൻകൂര്‍ ജാമ്യമെടുക്കലല്ലെന്ന് യുഡിഎഫ് കൺവീനര്‍ ബെന്നി ബെഹ്‍നാനും പറഞ്ഞു.

Read More:കോന്നിയിൽ എന്ത് ചര്‍ച്ചചെയ്യും? നിലപാടുകള്‍ വ്യക്തമാക്കി സ്ഥാനാര്‍ത്ഥികള്‍

വട്ടിയൂര്‍കാവിൽ 16 സ്ഥാനാര്‍ത്ഥികളും കോന്നിയിൽ 15, അരൂരിൽ 19, എറണാകുളത്ത് 11, മഞ്ചേശ്വരത്ത് 12 സ്ഥാനാര്‍ത്ഥികളുമാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. ഒക്ടോബര്‍ 24 നാണ് ഉപതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്