ആപ്പ്ജില്ല

പ്രവാസിയുടെ ആത്മഹത്യ: പ്രത്യേക സംഘം ഇന്ന് അന്വേഷണം തുടങ്ങും

കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റിന് മുന്നിൽ ആന്തൂർ നഗരസഭാ ചെയർപേഴ്സൺ പി കെ ശ്യാമള രാജിസന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ രാജിവയ്‍ക്കേണ്ടെന്ന നിലപാടിലാണ് സിപിഎം.

Samayam Malayalam 23 Jun 2019, 8:22 am
കണ്ണൂര്‍: ആന്തൂരിൽ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രത്യേക സംഘം ഇന്ന് അന്വേഷണം തുടങ്ങും. കണ്ണൂർ നാർകോട്ടിക് സെൽ ഡിവൈഎസ്പി വി എ കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Samayam Malayalam NRI Businessman Suicide


നിലവിൽ അസ്വഭാവിക മരണമെന്നാണ് കേസ്. ആത്മഹത്യ പ്രേരണയുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ക്കുന്ന കാര്യത്തിൽ തീരുമാനം ഉടൻ ഉണ്ടാകും. സംഭവത്തിൽ കൂടുതൽ ആളുകളെ ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു.

ഇന്നലെ ആന്തൂർ നഗരസഭാ ചെയർപേഴ്സൺ പി കെ ശ്യാമളയെ വിമര്‍ശിച്ച് സിപിഎം നേതാവ് പി ജയരാജൻ രംഗത്തെത്തി. ജനപ്രതിനിധികൾ നഗരസഭാ ഉദ്യോഗസ്ഥരെ തിരുത്തി മുന്നോട്ടുപോകുകയായിരുന്നു വേണ്ടിയിരുന്നത്. വേണ്ടവിധത്തിൽ പ്രശ്നത്തിൽ ഇടപെടാൻ ചെയർപേഴ്സണ് സാധിച്ചില്ലെന്നും പി ജയരാജൻ പറഞ്ഞു.

അതേസമയം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റിന് മുന്നിൽ പി കെ ശ്യാമള രാജിസന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ രാജിവയ്‍ക്കേണ്ടെന്ന നിലപാടിലാണ് സിപിഎം. സംഭവത്തിൽ പാ‍ര്‍ട്ടി ആവശ്യപ്പെട്ടാൽ രാജിവയ്‍ക്കുമെന്ന് പി കെ ശ്യാമള മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഓഡിറ്റോറിയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് കൊറ്റാളി സ്വദേശി സാജൻ പാറയിൽ ആത്മഹത്യ ചെയ്തത്. 20 വര്‍ഷത്തോളം നൈജീരിയയില്‍ ബിസിനസ് ചെയ്തശേഷം പതിനഞ്ച് കോടി രൂപ ചെലവഴിച്ചാണ് സാജൻ ആന്തൂരില്‍ പാര്‍ത്ഥ കണ്‍വെന്‍ഷന്‍ സെൻ്റർ എന്ന ഓഡിറ്റോറിയം നിര്‍മ്മിച്ചത്. ഓഡിറ്റോറിത്തിന് പ്രവര്‍ത്തനാനുമതി ലഭിക്കാന്‍ നഗരസഭയെ സമീപിച്ചിരുന്നു. എന്നാല്‍ അപേക്ഷ നല്‍കി നാല് മാസമായിട്ടും അനുമതി ലഭിക്കാത്തതുകൊണ്ടുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണം. ടൗണ്‍ പ്ലാനിഗ് ഓഫീസർ അനുമതി നൽകിയിട്ടും ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണാണ് ഇത് തടഞ്ഞതെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്