ആപ്പ്ജില്ല

ശ്രീപത്മനാഭന്‍റെ നിധി നേരിൽ കാണാം ചെലവ് 300 കോടി

ടൂറിസം രംഗത്ത് പ്രതീക്ഷിക്കുന്നത് വൻ കുതിച്ചുചാട്ടം

Samayam Malayalam 7 May 2018, 10:47 am
തിരുവനനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യനിധി പൊതുജനങ്ങള്‍ക്ക് കാണാൻ വഴിയൊരുങ്ങുന്നു. ഇതുസംബന്ധിച്ച് തിരുവനന്തപുരത്തെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം എന്നിവരുമായി ചര്‍ച്ച നടത്തി. സുപ്രീം കോടതിയുടെയും തിരുവിതാംകൂര്‍ രാജകുടുംബത്തിന്‍റെയും അനുവാദം ലഭിച്ചാൽ മുന്നോട്ടു പോകാമെന്നായിരുന്നു ഇരുവരുടെയും നിലപാട്.
Samayam Malayalam 553339-padmanabhaswamy700


പദ്ധതി വിനോദസഞ്ചാരമേഖലയിൽ കേരളത്തിന് വൻകുതിപ്പേകുമെന്നാണ് വിലയിരുത്തൽ. പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം മറ്റൊരു പ്രദര്‍ശനശാലയൊരുക്കി നിധി പ്രദര്‍ശിപ്പിക്കുന്നതോടെ ഇത് മറ്റൊരു ലോകാത്ഭുതമാകുമെന്നാണ് പ്രതീക്ഷ. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ്, ചേംബര്‍ ഓഫ് കൊമേഴ്സ്, ട്രിവാൻഡ്രം സിറ്റി കണക്ട്, ട്രിവാൻഡ്രം അജൻഡ ടാസ്ക് ഫോഴ്സ്, കോൺഫെഡറേഷൻ ഓഫ് ടൂറിസം ഇൻഡസ്ട്രീസ് എന്നിവരുടെ നേതൃത്വത്തിലാണ് ചര്‍ച്ച നടത്തിയത്.

ലോകത്തിലെ ഏറ്റവും മികച്ച സുരക്ഷയൊരുക്കുന്നതിനുള്‍പ്പെടെ 300 കോടി രൂപയുടെ ചെലവാണ് പദ്ധതിയ്ക്ക് പ്രതീക്ഷിക്കുന്നത്. സന്ദര്‍ശകരിൽ നിന്നു മാത്രം പ്രതിവര്‍ഷം 50 കോടി രൂപയുടെ വരുമാനമുണ്ടാകുമെന്നും വിലയിരുത്തുന്നു.

സുപ്രീം കോടതിയുടെയും രാജകുടുംബത്തിന്‍റെയും സംസ്ഥാനസര്‍ക്കാരിന്‍റെയും അനുമതി ലഭിച്ചാൽ ഫണ്ട് ലഭിക്കാൻ തടസ്സമില്ലെന്ന് സംഘടനാഭാരവാഹികള്‍ക്ക് കഴിഞ്ഞ ദിവസം അൽഫോൺസ് കണ്ണന്താനം ഉറപ്പുനൽകിയിരുന്നു. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായും സംഘടനാപ്രതിനിധികള്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. വിശദമായ പദ്ധതിരേഖ തയ്യാറാക്കി സുപ്രീം കോടതിയെയും രാജകുടുംബത്തെയും സമീപിക്കാനാണ് സംഘടനകളുടെ തീരുമാനം.

ക്ഷേത്രത്തിലെ എ, ബി, സി, ഡി, ഇ, എഫ് എന്നീ ആറ് നിലവറകളിലായി വിലമതിക്കാനാവാത്ത സ്വര്‍ണശേഖരമാണുള്ളത്. ആയിരക്കണക്കിന് സ്വര്‍ണമാലകള്‍, അമൂല്യരത്നങ്ങള്‍, ഒന്നരയടിയിലേറെ വലുപ്പമുള്ള 1500 സ്വര്‍ണ കലശക്കുടങ്ങള്‍, രത്നങ്ങള്‍ പതിച്ച കിരീടം, രത്നങ്ങള്‍ പതിച്ച ചതുര്‍ബാഹു അങ്കി, സ്വര്‍ണമണികള്‍, സ്വര്‍ണദണ്ഡുകള്‍, 750 കിലോ സ്വര്‍ണനാണയങ്ങള്‍ തുടങ്ങിയവ നിലവറകളിൽ കണ്ടെത്തിയിട്ടുണ്ട്. ക്ഷേത്രത്തിലെ ബി നിലവറ ഇതുവരെ തുറന്നിട്ടില്ല. ക്ഷേത്രത്തിലെ നിധിയുടെ മൂല്യം പുറത്തുവന്നതോടെ ഇങ്ങോട്ടുള്ള സന്ദര്‍ശകരുടെ ഒഴുക്കും വര്‍ധിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്