ആപ്പ്ജില്ല

രണ്ടില ചിഹ്നത്തിനായി വീണ്ടും കോടതി കയറി ജോസഫ്; നിയമ പോരാട്ടം ഇനി സുപ്രീംകോടതിയിൽ

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ജോസഫ് വിഭാഗം സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

Samayam Malayalam 4 Mar 2021, 1:47 pm
രണ്ടില ചിഹ്നത്തിനായി വീണ്ടും കോടതിയെ സമീപിച്ച് പിജെ ജോസഫ് വിഭാഗം. രണ്ടില ചിഹ്നവും പാർട്ടിയുടെ പേരും ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഹൈക്കോടതി ശരിവെച്ച പശ്ചാത്തലത്തിലാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ജോസഫ് വിഭാഗത്തിനു വേണ്ടി പിസി കുര്യാക്കോസാണ് കോടതിയെ സമീപിച്ചത്.
Samayam Malayalam two leaves election symbol pj joseph group files case in supreme court
രണ്ടില ചിഹ്നത്തിനായി വീണ്ടും കോടതി കയറി ജോസഫ്; നിയമ പോരാട്ടം ഇനി സുപ്രീംകോടതിയിൽ


ജോസഫിനേറ്റ തിരിച്ചടി

കഴിഞ്ഞ സെപ്റ്റംബറിലാണ് പേരും ചിഹ്നവും ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടത്. ഇതിനെതിരെ ജോസഫ് വിഭാഗം അപ്പീൽ നൽകിയെങ്കിലും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ഇതിനെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. കെഎം മാണിയുടെ മരണശേഷം കേരളാ കോൺഗ്രസ് എം രണ്ട് വിഭാഗമായാണ് പ്രവർത്തിക്കുന്നതെന്നുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷണം ശരിവെച്ച് അംഗബലം കൂടുതലുള്ള ജോസ് വിഭാഗത്തിന് ചിഹ്നവും പേരും അനുവദിക്കുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ജോസഫ് വിഭാഗത്തിന്റെ നീക്കം.

ജോസഫ് വിഭാഗം പരുങ്ങലിൽ

യുഡിഎഫ് ബന്ധം ഉപേക്ഷിച്ച് എൽഡിഎഫിൽ എത്തിയ ജോസ് കെ മാണി വിഭാഗത്തിന് അവകാശപ്പെട്ടതാണ് രണ്ടില ചിഹ്നം എന്നായിരുന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിരുന്നത്. ഈ നിലപാട് തന്നെയാണ് ഹൈക്കോടതിയും സ്വീകരിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജോസഫ് വിഭാഗത്തിനേറ്റ തിരിച്ചടിയായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെയും കോടതിയുടേയും നിലപാട് വിലയിരുത്തപ്പെട്ടത്.

സീറ്റ് വിഭജനത്തിൽ പുതിയ ഫോർമുല

അതേസമയം, യുഡിഎഫിലെ സീറ്റ് വിഭജനത്തിൽ ജോസഫ് വിഭാഗം പുതിയ ഫോർമുല മുന്നോട്ടുവെച്ചിരുന്നു. കാഞ്ഞിരപ്പിള്ളി, പൂഞ്ഞാര്‍, പേരാമ്പ്ര സീറ്റുകൾ വിട്ടു നൽകുമ്പോൾ മൂവാറ്റുപുഴ സീറ്റ് നൽകണമെന്നാണ് ജോസഫ് വിഭാഗം ആവശ്യപ്പെട്ടത്. മൂവാറ്റുപുഴ സീറ്റ് ലഭിച്ചാൽ പത്ത് സീറ്റുകൾക്ക് ജോസഫ് വിഭാഗം വഴങ്ങിയേക്കും. 12 സീറ്റുകൾ നൽകണമെന്നാണ് ജോസഫ് വിഭാഗത്തിന്റെ ആവശ്യം. എന്നാൽ ഒമ്പത് സീറ്റുകളിൽ കൂടുതൽ നൽകാൻ സാധിക്കില്ലെന്നാണ് യുഡിഎഫ് നിലപാട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്