വയനാട്: സഭാ നടപടികൾക്കെതിരെ വത്തിക്കാനിൽ സിസ്റ്റർ ലൂസി കളപ്പുര നൽകിയ രണ്ടാമത്തെ അപ്പീലും തള്ളി. വത്തിക്കാനിൽ നിന്ന് ഇത് സംബന്ധിച്ച് സിസ്റ്റർ ലൂസിക്ക് അറിയിപ്പ് ലഭിച്ചു. സഭയിൽ നിന്ന് പുറത്ത് പോകണമെന്ന ഉത്തരവിനെതിരെയാണ് സിസ്റ്റർ ലൂസി അപ്പീൽ നൽകിയത്.
സഭക്കെതിരെ താൻ ഒന്നും ചെയ്തിട്ടില്ലെന്നും തന്നെ പുറത്താക്കാനുള്ള സഭാ നടപടി റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ട് സിസ്റ്റർ ലൂസി പൗരസ്ത്യ തിരുസംഘത്തിനും അപ്പീൽ നൽകിയിരുന്നു. നേരത്തെ ഇതേ കാര്യം ചൂണ്ടിക്കാട്ടി വത്തിക്കാനിനും അപ്പീൽ നൽകിയിരുന്നു. അപ്പീൽ ലഭിച്ച് രണ്ടു മാസത്തിന് ശേഷം വത്തിക്കാൻ അത് തള്ളിക്കൊണ്ട് ഉത്തരവിറക്കി.
Also Read: വീടിനുള്ളിൽ സഹോദരനും സഹോദരിയും മരിച്ച നിലയിൽ
ആദ്യ അപ്പീൽ തള്ളിയതിന് പിന്നാലെ താൻ രണ്ടാമതും അപ്പീൽ നൽകുമെന്നും മഠം വിട്ടു പോകില്ലെന്നും സിസ്റ്റർ ലൂസി വ്യക്തമാക്കിയിരുന്നു. തുടർന്ന് നൽകിയ അപ്പീലാണ് വത്തിക്കാൻ ഇപ്പോൾ തള്ളിക്കൊണ്ട് ഉത്തരവിറക്കിയത്. സിസ്റ്റർ ലൂസി അംഗമായ ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സന്യസ്ത സഭയാണ് സിസ്റ്റർ മഠം വിട്ടു പോകണമെന്ന് ആവശ്യപ്പെട്ട് ഉത്തരവിട്ടത്. ദാരിദ്ര്യവ്രതം ലംഘിച്ചു, ചുരിദാർ ധരിച്ചു, സ്വന്തമായി വാഹനം വാങ്ങി, ചാനൽ ചർച്ചകളിൽ പങ്കെടുത്തു എന്നിവയാണ് സന്യസ്ത സഭ സിസ്റ്റർ ലൂസിക്കെതിരെ ഉന്നയിച്ച കാരണങ്ങൾ.