ആപ്പ്ജില്ല

'ജോലി ചെയ്താൽ കൂലി കിട്ടണം, കിട്ടിയില്ലെങ്കിൽ തൊഴിലാളികൾ അത് ചോദിച്ച് വാങ്ങും'; ചെയ്യുന്നത് കടുത്ത വഞ്ചനയെന്ന് വിഡി സതീശൻ

സർക്കാരിന്‍റെ രണ്ടാം വാർഷികം ആഘോഷിക്കുന്നതിന് കോടികൾ ചിലവഴിക്കുന്നതിന് പകരം തൊഴിലാളികൾക്ക് ശമ്പളം കൃത്യമായി നൽകുകയാണ് വേണ്ടതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ

ഹൈലൈറ്റ്:

  • സമരങ്ങളോട് എന്തിനാണ് അസഹിഷ്ണുത?
  • സിപിഎം നേതാക്കൾക്ക് എന്ത് പറയാനുണ്ട്?
  • വിമർശനവുമായി വിഡി സതീശൻ
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Akhila s nair
കണ്ടക്ടർ അഖില എസ് നായർ
തിരുവനന്തപുരം: ശമ്പളം മുടങ്ങിയതിനെതിരെ പ്രതിഷേധ ബാഡ്ജ് കുത്തിയ വനിത കണ്ടക്ടറെ സ്ഥലംമാറ്റിയ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ജോലി ചെയ്താൽ കൂലി കിട്ടണമെന്നും കിട്ടിയില്ലെങ്കിൽ തൊഴിലാളികൾ അത് ചോദിച്ച് വാങ്ങുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സമരങ്ങളോടും പ്രതിഷേധങ്ങളോടും എന്തിനാണ് അസഹിഷ്ണുതയെന്ന് ചോദിച്ചുകൊണ്ടാണ് കണ്ടക്ടർ അഖിലയെ സ്ഥലം മാറ്റിയതിനെതിരെ വിഡി സതീശൻ രംഗത്ത് വന്നത്.
'ശമ്പളരഹിത സേവനം 41-ാം ദിവസം' എന്ന ബാഡ്ജ് ധരിച്ച് ജോലി ചെയ്യുന്ന വനിതാ കണ്ടക്ടറുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇവർക്കെതിരെ കെഎസ്ആർടിസി നടപടി എടുത്തെന്ന വാർത്ത പുറത്ത് വരുന്നത്. വൈക്കം ഡിപ്പോയിലെ കണ്ടക്ടറായിരുന്നു അഖില എസ് നായരെ പാലാ യൂണിറ്റിലേക്കാണ് സ്ഥലം മാറ്റിയത്.

'ശമ്പളരഹിത സേവനം 41-ാം ദിവസം'; ബാഡ്ജ് ധരിച്ചു ജോലി ചെയ്ത വനിതാ കണ്ടക്ടർക്കെതിരെ നടപടി

ബാഡ്ജ് ധരിച്ച് ജോലി ചെയ്ത അഖിലയുടെ പ്രവർത്തി സർക്കാരിനെയും കെഎസ്ആർടിസിയെയും അപകീർത്തിപ്പെടുത്തിയെന്നും ഇതിലൂടെ അച്ചടക്ക ലംഘനം ടത്തിയെന്ന് ബോധ്യപ്പെട്ടെന്നും ചൂണ്ടിക്കാട്ടി കെഎസ്ആർടിസി എക്സിക്യൂട്ടിവ് ഡയറക്ടറായിരുന്നു നടപടിയെടുത്തത്. ഇതിനെതിരെ രംഗത്ത് വന്ന പ്രതിപക്ഷ നേതാവ് ചെയ്ത ജോലിക്ക് ശമ്പളം നൽകുന്നതിനേക്കാൾ ആർജ്ജവത്തോടെ ശമ്പളം ചോദിക്കുന്നവർക്കെതിരെ അച്ചടക്ക നടപടി എടുക്കുന്ന പൊതുമേഖല സ്ഥാപനമാണ് കെഎസ്ആർടിസി എന്ന് വിമർശിച്ചു.

വി ഡി സതീശന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

"41 ദിവസം ജോലി ചെയ്തു. മാസ ശമ്പളം കിട്ടിയില്ല. ജോലി ചെയ്താൽ കൂലി കിട്ടണം. കിട്ടിയില്ലെങ്കിൽ തൊഴിലാളികൾ അത് ചോദിച്ച് വാങ്ങും. ശമ്പള രഹിത സേവനം നാൽപ്പത്തി ഒന്നാം ദിവസമെന്ന് ഒരു തുണ്ടുകടലാസിൽ യൂണിഫോമിൽ പിൻ ചെയ്ത് വച്ചതാണ് വൈക്കം ഡിപ്പോയിലെ കണ്ടക്ടർ അഖില എസ് നായർ ചെയ്ത വലിയ തെറ്റ് . വൈക്കത്ത് നിന്ന് പാലയിലേക്ക് സ്ഥലം മാറ്റി നടപടിയും എടുത്തു. ചെയ്ത ജോലിക്ക് ശമ്പളം നൽകുന്നതിനേക്കാൾ ആർജ്ജവത്തോടെ ശമ്പളം ചോദിക്കുന്നവർക്കെതിരെ അച്ചടക്ക നടപടി എടുക്കുന്ന പൊതുമേഖല സ്ഥാപനമാണ് കെഎസ്ആർടിസി.

ആശുപത്രികളിൽ മാസ്ക് നിർബന്ധം: കൊവിഡ് മാർഗനിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

സമരങ്ങളോടും പ്രതിഷേധങ്ങളോടും എന്തിനാണ് അസഹിഷ്ണുത? ആവശ്യത്തിനും അനാവശ്യത്തിനും സമര പോരാട്ടങ്ങളുടെ ചരിത്രം പറയുന്ന സി.പി.എം നേതാക്കൾക്ക് എന്ത് പറയാനുണ്ട് ? തൊഴിലാളി വർഗത്തിന്‍റെ കരുത്തിൽ നിന്ന് ഉയർന്നു വന്നവരാണെങ്കിൽ, നിങ്ങൾ ഇപ്പോൾ തൊഴിലാളികളോട് ചെയ്യുന്നത് കടുത്ത വഞ്ചനയാണ്. സർക്കാരിന്‍റെ വാർഷികം ആഘോഷിച്ച് കോടികൾ പൊടിക്കുന്നതിന് പകരം തൊഴിലാളികൾക്ക് കൃത്യസമയത്ത് ശമ്പളം നൽകൂ."

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്