ആപ്പ്ജില്ല

വിപ്ലവ നായകന് 93 തികയുമ്പോൾ...

സമരമുഖങ്ങളിൽ പ്രായം തളർത്താത്ത പോരാളി. കേരളത്തിൻെറ രാഷ്ട്രീയ ഭൂമികയിൽ പകരം വെക്കാനില്ലാത്ത ശബ്ദം.

Sreejith Vallikunnu | TNN 20 Oct 2016, 12:49 pm
സമരമുഖങ്ങളിൽ പ്രായം തളർത്താത്ത പോരാളി. കേരളത്തിൻെറ രാഷ്ട്രീയ ഭൂമികയിൽ പകരം വെക്കാനില്ലാത്ത ശബ്ദം. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം രണ്ടായി പിരിഞ്ഞപ്പോൾ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് ഇറങ്ങി വന്ന 32 പേരിൽ ജീവിച്ചിരിക്കുന്ന ഏക നേതാവ്. വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വി.എസിന് ഇന്ന് 93ാം പിറന്നാൾ.
Samayam Malayalam vs achuthanandan turns 93
വിപ്ലവ നായകന് 93 തികയുമ്പോൾ...


1923 ഒക്ടോബർ 20ന് വേലിക്കകത്ത് ശങ്കരൻെറയും അക്കാമയുടെയും മകനായാണ് വി.എസിൻെറ ജനനം. ദാരിദ്ര്യത്തിൻെറയും കഷ്ടപ്പാടുകളുടെയും ദുരിതം പേറിയ ബാല്യകാലം മുഴുവൻ അതിജീവനത്തിൻെറ സമരമായിരുന്നു. ഏഴാം ക്ലാസ്സോടെ വിദ്യാഭ്യാസം അവസാനിപ്പിച്ച് ജ്യേഷ്ഠൻെറ തയ്യൽക്കടയിൽ സഹായിയായി കൂടി. കുട്ടനാട്ടിലെ കർഷക തൊഴിലാളികളെ സംഘടിപ്പിച്ചു കൊണ്ട് ചെറു പ്രായത്തിൽ തന്നെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങി.

തിരുവിതാംകൂർ ദിവാൻ സി.പി.രാമസ്വാമി അയ്യർക്കെതിരായ സമരത്തിന് നേതൃത്വം നൽകി പുന്നപ്ര വയലാർ സമരനായകനായി. പോലീസ് പിടിയിൽ കിരാത മർദ്ദനത്തിന് ഇരയായി. പത്തു വർഷത്തോളം ജയിലിലും ഒളിവിലുമായി ജീവിതം. പിന്നീടങ്ങോട് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം വി.എസിൻെറ കൂടെ ചരിത്രമാണ്.

സി.പി.എമ്മിലെ ഇന്നത്തെ മുൻനിര നേതാക്കളിൽ പലർക്കും ഊർജ്ജം പകർന്ന പാർട്ടി സെക്രട്ടറിയായും ജനകീയ വിഷയങ്ങളിൽ ഇടപെട്ട് ശക്തമായ നിലപാടെടുത്ത പ്രതിപക്ഷനേതാവായും മുഖ്യമന്ത്രിയായും വ്യത്യസ്ത വേഷങ്ങളിൽ വി.എസ് നിറഞ്ഞു നിന്നു.

സി.പി.എം ഉണ്ടായതിന് ശേഷം ഇന്ന് വരെ കേരളത്തിലെ പാർട്ടിയിലെ വിഭാഗീയതയുടെ ഒരറ്റത്ത് വി.എസ് ഉണ്ടായിരുന്നു. കൊണ്ടും കൊടുത്തും നേതാക്കളെ വളർത്തിയും വെട്ടി നിരത്തിയും ഒടുക്കം മറുപക്ഷക്കാർ ചിറകരിഞ്ഞ് തുടങ്ങുമെന്ന അവസ്ഥ വന്നപ്പോൾ പാർട്ടിക്ക് വിധേയനായും അദ്ദേഹം നിന്നു.

"വിഭാഗീയത വിഭാഗീയത എന്ന് പറയുന്നതോട് കൂടി പാർട്ടിയിലുള്ള ആശയസമരം ഒരു കാലത്തും ആരും നിരോധിച്ചിട്ടില്ല, നിരോധിച്ചാലും അത് നിൽക്കാനും പോവുന്നില്ല" എന്നാണ് വി.എസ് തന്നെ ഒരിക്കൽ പറഞ്ഞത്. ഒരു ഭാഗത്ത് നിലയുറപ്പിച്ച് ശക്തമായ ആശയസമരം നടത്തുമെന്ന പ്രഖ്യാപനം തന്നെയായിരുന്നു അത്.

ഇരുപക്ഷത്തായി നിന്ന് വി.എസും പിണറായിയും നടത്തിയ പോരാട്ടത്തിന് അറുതിയായി. ഇരുവരും ഒറ്റക്കെട്ടായി നിന്ന് നയിച്ച് സി.പി.എമ്മിൻെറ നേതൃത്വത്തിൽ എൽ.ഡി.എഫ് വീണ്ടും കേരളം ഭരിക്കുന്നു. തെറ്റുണ്ടെന്ന് തോന്നിയാൽ ഉറക്കെ വിളിച്ചു പറഞ്ഞ് നിലപാടിലുറച്ച് നിന്ന് വി.എസ് രാഷ്ട്രീയത്തിൽ സജീവം.

V.S. Achuthanandan turns 93 today

CPI(M) Leader V.S. Achuthanandan turns 93 today. He was one of the founding leaders (and also the last surviving) of the Communist Party of India (Marxist) and has played a major role in building the party cadre in Kerala.
ഓതറിനെ കുറിച്ച്
Sreejith Vallikunnu

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്