ആപ്പ്ജില്ല

എന്ത് ധരിക്കണമെന്നത് വ്യക്തിഗത തീരുമാനം: മുഖ്യമന്ത്രി

സ്ത്രീകളും പുരുഷന്മാരും വിശേഷാവസരങ്ങളിൽ എന്ത് ധരിക്കണമെന്ന ആർഎസ്എസ് നിർദ്ദേശത്തെ തള്ളി മുഖ്യമന്ത്രി

TNN 17 Jul 2017, 5:34 pm
തിരുവനന്തപുരം: സ്ത്രീകളും പുരുഷന്മാരും വിശേഷാവസരങ്ങളിൽ എന്ത് ധരിക്കണമെന്ന ആർഎസ്എസ് നിർദ്ദേശത്തെ തള്ളി മുഖ്യമന്ത്രി. പിണറായി വിജയൻ തന്‍റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെയാണ് ആർഎസ്എസ് കുടുംബ പ്രബോധൻ പാറിപ്പടിയിലെ നിർദ്ദേശം തള്ളിയത്.
Samayam Malayalam what to dress is individual decision says chief minister
എന്ത് ധരിക്കണമെന്നത് വ്യക്തിഗത തീരുമാനം: മുഖ്യമന്ത്രി


എന്ത് വസ്ത്രം ധരിക്കണം എന്നുള്ളത് ഓരോ വ്യക്തിയുടെയും തീരുമാനമാണ്. അത് പൗരന്‍റെ മൗലികാവകാശമാണ്. ആർഎസ്എസ് അജണ്ട അനുസരിച്ച് സമൂഹത്തെ മാറ്റാൻ ശ്രമിക്കുന്നത് പൗരാവകാശ ലംഘനമാണെന്നും മുഖ്യമന്ത്രി കുറിച്ചു. പശു സംരക്ഷണത്തിന്‍റെ പേരിൽ നിയമം കയ്യിലെടുക്കുന്നവർക്കെതിരെ രംഗത്ത് വന്ന പ്രധാനമന്ത്രി ഇതിലും ഇടപെടണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പോസ്റ്റിന്‍റെ പൂര്‍ണരൂപം: എന്ത് ധരിക്കണം, എന്ത് ഭക്ഷിക്കണം എന്ന് തീരുമാനിക്കേണ്ടത് ഓരോ വ്യക്തിയും ആണ്. അത് പൗരന്റെ മൗലിക അവകാശമാണ്. അതിൽ കൈകടത്താനും ആർഎസ്എസിന്‍റെ തീവ്രവർഗീയ അജണ്ടയ്ക്ക് അനുസരിച്ച് സമൂഹത്തെ മാറ്റിയെടുക്കാനുമുളള ശ്രമം ഗുരുതരമായ പൗരാവകാശ ലംഘനമാണ്.

ജന്മദിനാഘോഷത്തിന് മെഴുകുതിരി കത്തിക്കരുത്, മാംസാഹാരം ഉപേക്ഷിക്കണം, വിശേഷാവസരങ്ങളിൽ സ്ത്രീകൾ സാരിയും പുരുഷന്മാർ കുർത്തയും പൈജാമയും ധരിക്കണം, ടിവി കാണരുത്, പ്രഭാതത്തിൽ ഗുഡ് മോർണിംഗ് പറയരുത് മുതലായ നിർദേശങ്ങളുമായി ആർ എസ് എസ് പ്രവർത്തകർ വീടുകയറുന്നു എന്ന വാർത്ത ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ജനങ്ങളിൽ മൂല്യബോധമുണ്ടാക്കാനാണ് ഈ പെരുമാറ്റച്ചട്ടവുമായി വീടുകളിലേക്ക് ഇറങ്ങുന്നതെന്നാണ് ആര്‍എസ്എസിന്‍റെ അവകാശവാദം. വാസ്തവത്തിൽ മനുസ്മൃതിയിലെ "മൂല്യങ്ങൾ" കുടുംബങ്ങളിൽ അടിച്ചേല്പിക്കാനാണ് ശ്രമിക്കുന്നത്. ഹിന്ദു ജീവിത ശൈലി അടിച്ചേൽപ്പിക്കാനുളള "കുടുംബ പ്രബോധനം ". കേന്ദ്രഭരണത്തിന്‍റെ സഹായത്തോടെയാണ് നടപ്പാക്കാൻ ശ്രമിക്കുന്നത്. ഹിന്ദുത്വ പദ്ധതി നടപ്പാക്കാനുളള ശ്രമം ചെറുത്തില്ലെങ്കിൽ ഇന്ത്യയുടെ ജനാധിപത്യവും മതനിരപേക്ഷതയും അപകടത്തിലാകും.

പശു സംരക്ഷണത്തിന്റെ പേരിൽ നിയമം കയ്യിലെടുക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡി ഈ വിഷയത്തിലും ഇടപെടാൻ സന്നദ്ധതകാണിക്കണം. വ്യക്തികളുടെ സ്വകാര്യ ജീവിതത്തിൽ കടന്നു കയറുകയും ഏതു ജീവിത രീതി വേണം എന്ന് നിഷ്കർഷിക്കുകയും ചെയ്യുന്നതിൽ നിന്ന് പിന്മാറാൻ ആർ എസ് എസിനോട് അദ്ദേഹം ആവശ്യപ്പെടണം.




What to dress is individual decision, says Chief minister

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്