മുസ്ലീം ലീഗ് കൂടുതൽ സീറ്റ് അവകാശപ്പെടുമോ?
തെരഞ്ഞെടുപ്പുകൾ അടുക്കുമ്പോൾ തന്നെ മുന്നണികളിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന വിഷയം കക്ഷികളുടെ സീറ്റ് വിഭജനമാണ്. ഓരോ തവണയും കൂടുതൽ സീറ്റുകൾക്ക് അവകാശവാദം ഉന്നയിക്കുന്നതും സമവായത്തിലെത്തുന്നതുമെല്ലാം നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിനം വരെ നീണ്ട് നിൽക്കുന്ന കാഴ്ചയാണ്. നിയമസഭ തെരഞ്ഞെടുപ്പിൽ മുസ്ലീം ലീഗ് കൂടുതൽ സീറ്റുകൾ ആവശ്യപ്പെടില്ലെന്ന് പറയാനാവില്ലെന്നാണ് മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ പറയുന്നത്. യുഡിഎഫിലെ എല്ലാ പാർട്ടികളും കൂടിയാലോചിച്ച് ഇക്കാര്യത്തിൽ ധാരണയുണ്ടാക്കുമെന്നും മുഹമ്മദ് ബഷീർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിൽ അനിവാര്യം
പികെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിൽ യുഡിഎഫിന് അനിവാര്യമാണെന്നാണ് ഇടി മുഹമ്മദ് ബഷീർ പറയുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി കുഞ്ഞാലിക്കുട്ടി ലോക് സഭാംഗത്വം രാജിവയ്ക്കുമെന്നാണ് ലീഗ് തീരുമാനം. നിയമസഭാ തെരെഞ്ഞെടുപ്പിനൊപ്പം മലപ്പുറം ലോക്സഭാ സീറ്റിൽ ഉപതെരഞ്ഞെടുപ്പും നടക്കുന്ന വിധമായിരിക്കും രാജി. തിരുവനന്തപുരം കേന്ദ്രീകരിച്ചാകും കുഞ്ഞാലിക്കുട്ടി പ്രവർത്തിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
'കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവിൽ എതിർപ്പ്'
കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവിൽ പാർട്ടിയിൽ തന്നെ വിയോജിപ്പുയർന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പാണക്കാട് കുടുംബത്തിൽ നിന്നടക്കം വിയോജിപ്പുയർന്നു. ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പിന് മുമ്പ് പാർട്ടിക്കുള്ളിലെ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കേണ്ടി വരുമെന്നാണ് മീഡിയാ വൺ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നതിൽ പാർട്ടിയിൽ ഒരു എതിർപ്പുമില്ലെന്നാണ് ഇ ടി മുഹമ്മദ് ബഷീർ പറയുന്നത്.
കുഞ്ഞാലിക്കുട്ടി മത്സരിക്കുക എവിടെ?
സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങി എത്തുന്ന പികെ കുഞ്ഞാലിക്കുട്ടി ഏത് മണ്ഡലത്തിൽ നിന്നാകും ജനവിധി തേടുക എന്ന ചർച്ചയും ഉയർന്നിട്ടുണ്ട്. സ്വന്തം തട്ടകമായ വേങ്ങരയില്‍ തന്നെ മത്സരിക്കാനാണ് കുഞ്ഞാലിക്കുട്ടിയുടെ സംഘത്തിന്‍റെയും തീരുമാനമെന്നാണ് റിപ്പോർട്ട്. അതേസമയം ഇത്തവണ കുഞ്ഞാലിക്കുട്ടിയെ മലപ്പുറത്ത് നിന്ന് മത്സരിപ്പിക്കാനും പാർട്ടിക്ക് ആലോചനയുണ്ടെന്നാണ് മീഡിയാവൺ റിപ്പോർട്ട് ചെയ്യുന്നത്. സീറ്റ് വിഭജനവും സ്ഥാനാര്‍ത്ഥി നിര്‍ണയവും അനുസരിച്ച് മലപ്പുറത്തേക്ക് മാറാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
ലോക് സഭയിലേക്ക് മത്സരിക്കുക ആര്?
നിയമസഭ തെരഞ്ഞെടുപ്പിനൊപ്പം തന്നെ മലപ്പുറത്ത് ലോക് സഭ തെരഞ്ഞെടുപ്പും നടക്കാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ആരാകും മലപ്പുറത്ത് നിന്ന് പാർലമെന്‍റിലേക്ക് ജനവിധി തേടുക എന്ന ചർച്ചകളും ഉയർന്നിട്ടുണ്ട്. നിലവിൽ എംഎല്‍എമാരായ എന്‍ ഷംസുദ്ധീനും, കെഎന്‍എ ഖാദറും, മറ്റൊരു നേതാവായ അബ്ദുൽ സമദ് സമദാനിയും പരിഗണിക്കപ്പെടുന്നുണ്ടെന്നാണ് മീഡിയാവൺ റിപ്പോർട്ട്. കെപിഎ മജീദും പാർലമെന്‍റിലേക്ക് പോകാനുള്ള സാധ്യതയുണ്ടെങ്കിലും അത് അടുത്ത വര്‍ഷം കാലാവധി അവസാനിക്കുന്ന രാജ്യസഭാംഗം പിവി അബ്ദുല്‍വഹാബിന്‍റെ ഒഴിവിലേക്കാകാനാണ് സാധ്യത.