മയിലിനെ കറിവെക്കാന്‍ ഇന്ത്യക്കാരന് എന്തൊക്കെയാണ് തടസ്സങ്ങള്‍?

മയില്‍ ഇന്ത്യയുടെ ദേശീയ പക്ഷിയാണ്. ദക്ഷിണേഷ്യയിലെ മറ്റു രാജ്യങ്ങളിലും വ്യാപകമായി മയിലുകള്‍ കാണപ്പെടുന്നു. അപൂര്‍വമായി ആളുകള്‍ അരുമകളായി വളര്‍ത്തുമെങ്കിലും മയില്‍, കേരളത്തിലോ ഇന്ത്യയിലോ ആരുടെയും ഭക്ഷണത്തിന്‍റെ ഭാഗമല്ല. അങ്ങനെ ആരെങ്കിലും ചിന്തിച്ചാൽ എന്താണ് നിങ്ങള്‍ നേരിടേണ്ടിവരിക?

Samayam Malayalam
മയിൽ -Public Domain Pictures by Pixabay / Stock
| 17 Nov 2021, 2:28 pm
By Aneeb P.A

മയിലിനെ കറിവെക്കാന്‍ ദുബായ് പോയ മലയാളി യൂട്യൂബര്‍ ഫിറോസ് ചുട്ടിപ്പാറക്കെതിരെ ഒരുവിഭാഗം സൈബര്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. സൈബര്‍ ആക്രമണങ്ങള്‍ തുടരുമ്പോഴും ആയിരം ദിര്‍ഹം (ഏകദേശം 20258 രൂപ) നല്‍കി നല്ല ഒരു മയിലിനെ വാങ്ങിയെന്ന് ഫേസ്ബുക്കിലൂടെ ഫിറോസ് പ്രഖ്യാപിച്ചു കഴിഞ്ഞു.

ദുബായ് നഗരത്തില്‍ മയിലിനെ വാങ്ങുന്നതും കറിവെക്കുന്നതും കുറ്റകരമല്ലെന്നായിരുന്നു ഫിറോസിന്‍റെ ആദ്യ നിലപാട്. മയില്‍ കറി അല്ലെങ്കില്‍ ഗ്രില്‍ എന്നാണ് ഫിറോസ് വ്യക്തമാക്കിയിരിക്കുന്നത്. ദുബായ് വച്ച് ഫിറോസ് ചുട്ടിപ്പാറ 2019ൽ മാൻ കറി വച്ചിരുന്നു.

പക്ഷെ, നവംബര്‍ പതിനഞ്ചിന് രാത്രി ഫിറോസ് യു-ടേണ്‍ എടുത്തു. 'വറുത്തരച്ച മയില്‍ക്കറി' എന്ന തലക്കെട്ടിലുള്ള വീഡിയോ ആണ് ഫിറോസ് യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. പുതിയ വീഡിയോയില്‍ മയിലിനെ കാണിക്കുന്നുണ്ടെങ്കിലും കോഴിയെ പാചകം ചെയ്താണ് ഫിറോസ് ഭക്ഷണമൊരുക്കുന്നത്. ദേശീയ പക്ഷിയും ഏറെ ഭംഗിയുള്ളതുമായ മയിലിനെ ഒരിക്കലും കറിവെക്കില്ലെന്നാണ് ഫിറോസ് പറയുന്നത്. വാങ്ങിയ മയിലിനെ സമ്മാനമായി നല്‍കുകയാണ്. ദേശീയപക്ഷിയായ മയിലിനെ ബഹുമാനിക്കണം. വീഡിയോ കൊണ്ട് ആര്‍ക്കെങ്കിലും ദുഖമുണ്ടായെങ്കില്‍ ക്ഷമിക്കണം, കൗതുകം സൃഷ്ടിക്കാനായാണ് ആദ്യ വീഡിയോകള്‍ ചെയ്തതെന്നും ഫിറോസ് വീഡിയോയില്‍ വീശദീകരിക്കുന്നു.

മയില്‍ ദേശീയപക്ഷിയായത്

ഇന്ത്യന്‍ മയില്‍ (Pavo Cristatus) 1963ലാണ് ഇന്ത്യയുടെ ദേശീയപക്ഷിയായത് -- കേന്ദ്രസര്‍ക്കാര്‍ ദേശീയ പോര്‍ട്ടൽ www.india.gov.in പറയുന്നു. മയില്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്‍റെയും ആചാരങ്ങളുടെയും ഭാഗമായതിനാലാണ് അത്തരമൊരു നടപടി സ്വീകരിച്ചത്. സൗന്ദര്യത്തിന്‍റെയും സൗകുമാര്യത്തിന്‍റെയും ചിഹ്നമാണ് മയിൽ -- പോര്‍ട്ടല്‍ അവകാശപ്പെടുന്നു.

രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും മയിലുകള്‍ ഉണ്ടെന്നതും ജനങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്നുണ്ടെന്നതുമാണ് മറ്റൊരു കാരണം. കൂടാതെ മറ്റൊരു ലോകരാജ്യവും ദേശീയപക്ഷിയാക്കാത്തതും മയിലിന് ഗുണമായി. ഇന്ത്യ, നേപ്പാള്‍, ബംഗ്ലാദേശ്, മ്യാന്‍മര്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ കണ്ടുവരുന്ന മയില്‍ ഇപ്പോള്‍ ലോകത്തിന്‍റെ എല്ലാ ഭാഗത്തുമുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്.

മയിലും നിയമവും

ദേശീയപക്ഷിയെന്ന നിലയില്‍ മയിലിന് പ്രത്യേക സംരക്ഷണം നല്‍കുന്ന നിയമങ്ങളൊന്നും ഇന്ത്യയില്‍ നിലവില്‍ ഇല്ല. 1972ലെ വന്യജീവി (സംരക്ഷണ) നിയമപ്രകാരമാണ് രാജ്യത്ത് മയില്‍ സംരക്ഷിക്കപ്പെടുന്നത്. സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും മാത്രമേ നിയമത്തിന് പ്രാബല്യമുള്ളൂ.

വന്യജീവി സംരക്ഷണ നിയമത്തിന്‍റെ ഒന്നാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മയിലിനെ കൊല്ലുന്നവര്‍ക്ക് നിയമത്തിലെ 51(1-എ) വകുപ്പ് പ്രകാരം ഏഴു വര്‍ഷം വരെ തടവോ 25000 രൂപ വരെ പിഴയോ വിധിക്കാന്‍ കോടതികള്‍ക്കു കഴിയും.

അതേസമയം, മയില്‍പ്പീലി കൊണ്ടുപോവുന്നതിന് ചില ഇളവുകളുണ്ട്. മയിലിനെ ദേശീയ പക്ഷിയായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും 1971ലെ പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട്‌സ് ടു നാഷണല്‍ ഹോണര്‍ ആക്ട് പ്രകാരം പ്രത്യേക സംരക്ഷണമില്ല. ദേശീയപതാക തെറ്റായ രീതിയില്‍ കെട്ടല്‍, ദേശീയഗാന പാരായണം തടയല്‍ തുടങ്ങിയവയാണ് ഈ നിയമം കുറ്റകരമാക്കുന്നത്.

ഇന്ത്യന്‍ ശിക്ഷാ നിയമം

ഇന്ത്യന്‍ശിക്ഷാ നിയമം (ഐ.പി.സി) ഇന്ത്യയുടെ അതിര്‍ത്തികള്‍ക്കുള്ളില്‍ മാത്രമേ ബാധകമാവൂയെന്നാണ് നിയമം പറയുന്നത്. അതേസമയം, ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത കപ്പലുകളിലും വിമാനങ്ങളിലും നടത്തുന്ന കുറ്റകൃത്യങ്ങള്‍ക്കും രാജ്യത്തെ കംപ്യൂട്ടര്‍ സംവിധാനത്തെ ആക്രമിക്കല്‍ തുടങ്ങിയ പ്രവൃത്തികള്‍ക്കും ഐ.പി.സിയും ബന്ധപ്പെട്ട നിയമങ്ങളും ബാധകമായിരിക്കും.

അതേസമയം തന്നെ, ഇന്ത്യക്ക് പുറത്തിരുന്ന ഇന്ത്യന്‍ പൗരന്‍ ചെയ്യുന്ന കുറ്റങ്ങള്‍ക്ക് ഇന്ത്യയില്‍ വിചാരണ നടത്താമെന്നും ഐ.പി.സി പറയുന്നുണ്ട്. ഇന്ത്യയില്‍ ശിക്ഷാര്‍ഹമായ കുറ്റം വിദേശത്ത് നടത്തുന്നവരെ വിചാരണ ചെയ്യാമെന്നാണ് വ്യവസ്ഥ. ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയില്‍ കൊലപാതകം നടത്തിയെന്ന് ആരോപണമുള്ള ഇന്ത്യന്‍ പൗരനെ ഇന്ത്യയില്‍ നിന്ന് പിടികൂടിയാല്‍ വിചാരണ ചെയ്യാമെന്നാണ് നിയമം പറയുന്നത്. പക്ഷെ, മയില്‍കേസില്‍ നിയമത്തിന് ഈയൊരു നടപടി സ്വീകരിക്കാനാവില്ലെന്നാണ് നിയമവിദഗ്‍ധര്‍ പറയുന്നത്. കുറ്റം നടക്കുന്നത് ഇന്ത്യയില്‍ അല്ലാത്തതിനാലും ദുബായ്‍യില്‍ മയിലിനെ കൊല്ലുന്നത് നിയമവിരുദ്ധമല്ലാത്തതുമാണ് കാരണം.

മയിലിന് പ്രത്യേക പരിഗണനയുണ്ടോ?

മരിച്ച മയിലിന്‍റെ ശരീരത്തില്‍ ദേശീയപതാക പുതപ്പിച്ച ഡല്‍ഹി സര്‍ക്കാരിന്‍റെ നടപടി നേരത്തെ ഏറെ വിവാദമായിരുന്നു. ഡല്‍ഹി ഹൈക്കോടതിക്കു സമീപം കണ്ടെത്തിയ മൃതദേഹത്തില്‍ പതാക പുതപ്പിച്ചത് ദേശീയപതാകയെ അപമാനിച്ച നടപടിയെന്നായിരുന്നു വിമര്‍ശനമെന്ന് ഇന്ത്യാടുഡേയുടെ 2018ലെ റിപ്പോര്‍ട്ട് പറയുന്നു.

കൊല്ലപ്പെടുന്ന സൈനികരുടെയും ദേശീയവ്യക്തിത്വങ്ങളുടെയും സംസ്‌കാരചടങ്ങുകള്‍ക്കും മാത്രമേ ദേശീയപതാക ഉപയോഗിക്കാവൂ എന്നാണ് നിയമം പറയുന്നതെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടിയത്. വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂള്‍ ഒന്നില്‍ വരുന്ന ജീവികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയാല്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി സംസ്‌കരിക്കേണ്ടത് അധികൃതരുടെ ബാധ്യതയാണെന്നാണ് നിയമം പറയുന്നത്. ഇത് പാലിക്കാതെ പോലീസ് ദേശീയപതാകയെ അപമാനിച്ചെന്നും വന്യജീവി സംരക്ഷണം നിയമം ലംഘിച്ചുവെന്നുമായിരുന്നു ആരോപണം.

മാങ്ങയും താമരയും

കടുവയെ ഇന്ത്യയുടെ ദേശീയ മൃഗമായി പ്രഖ്യാപിച്ചത് 1973ലാണെന്നാണ് സര്‍ക്കാര്‍ രേഖകള്‍ പറയുന്നത്. രാജ്യത്തെ കടുവകളെ സംരക്ഷിക്കാന്‍ പ്രൊജക്ട് ടൈഗര്‍ പദ്ധതി ആരംഭിച്ചപ്പോഴാണ് സര്‍ക്കാര്‍ പുതിയ പ്രഖ്യാപനം നടത്തിയത്. അതുവരെ സിംഹമായിരുന്നു രാജ്യത്തിന്‍റെ ദേശീയമൃഗം.

ഇന്ത്യയുടെ ദേശീയപുഷ്പമായ താമരക്ക് ഇന്ത്യന്‍ പരമ്പരാഗത വിശ്വാസത്തില്‍ വലിയ പങ്കുണ്ട്. ലക്ഷ്മി ദേവിയുടെ പുഷ്പമായ താമര സമ്പത്ത്, സമൃദ്ധി എന്നിവയുടെ ചിഹ്നമായി അറിയപ്പെടുന്നു. ഇന്ത്യ ഭരിക്കുന്ന ബി.ജെ.പിയുടെ ചിഹ്നവും താമരയാണ്.

ഇന്ത്യയില്‍ ഉല്‍ഭവിച്ച മാവിന്‍റെ പഴമായ മാങ്ങയാണ് ഇന്ത്യയുടെ ദേശീയഫലം. പുരാതനകാലം മുതല്‍ ഇന്ത്യയില്‍ മാവ് കൃഷി ചെയ്യുന്നുണ്ട്. മുഗള്‍ ചക്രവര്‍ത്തിയായിരുന്ന അക്ബര്‍ ബീഹാറിലെ ലാഖിബാഗില്‍ മാത്രം 100000 മാവിന്‍ തൈകള്‍ നട്ടിട്ടുണ്ടെന്ന് ചരിത്രം പറയുന്നു.

ഇന്ത്യയുടെ ദേശീയ ജലജീവിയായ ഗംഗാ ഡോള്‍ഫിന്‍ വംശനാശഭീഷണിയിലാണെന്നാണ് ഇന്‍റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ (ഐ.യു.സി.എന്‍) പറയുന്നത്. ഇന്ത്യയുടെ ദേശീയവൃക്ഷമായ ആല്‍മരം കല്‍പ്പവൃക്ഷം എന്നും അറിയപ്പെടുന്നു.


****