കോൺഗ്രസ് നേതൃത്വവുമായി അകന്നു കഴിയുന്ന പിജെ കുര്യനെ പൊതുവേദിയിൽ വെച്ചു പുകഴ്ത്തുന്ന പിണറായി വിജയൻ്റെ നിലപാടിനെ കോൺഗ്രസ് ജാഗ്രതയോടെയാണ് കാണുന്നത്.
Authored byകാർത്തിക് കെ കെ | Samayam Malayalam11 Nov 2022, 1:03 pm
മുതിർന്ന കോൺഗ്രസ് നേതാവ് പിജെ കുര്യൻ പാർട്ടി വിട്ടേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ പ്രശംസയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മുൻപ് രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ സ്ഥാനം വരെയെത്തിയ പി ജെ കുര്യൻ ബിജെപിയിലെത്തുമെന്ന് മുൻപ് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഇത് ഒഴിവാക്കാനും അദ്ദേഹത്തെ സിപിഎം പാളയത്തിലെത്തിക്കാനുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നത് എന്നാണ് പുതിയ റിപ്പോർട്ടുകൾ. പ്രതിപക്ഷ നേതാവ് വിഡി സതീശൻ അടക്കമുള്ളവരുടെ അസാന്നിധ്യത്തിൽ പിജെ കുര്യനെ പുകഴ്ത്തിയുള്ള മുഖ്യമന്ത്രിയുടെ വാക്കുകൾ ഇതിൻ്റെ സൂചനയാണെന്നാണ് വിലയിരുത്തൽ.
പിണറായിയുടെ പ്രശംസ
വ്യാഴാഴ്ചയാണ് ഒരു പൊതുവേദിയിൽ വെച്ച് പിജെ കുര്യനെ പുകഴ്ത്തിയും കോൺഗ്രസിനെ കുറ്റപ്പെടുത്തിയും മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിച്ചത്. സത്യം വിളിച്ചു പറയാൻ ആർജവമുള്ള നേതാവാണെന്നായിരുന്നു പിജെ കുര്യനെപ്പറ്റി മുഖ്യമന്ത്രിയുടെ പരാമർശം. പിജെ കുര്യനെപ്പറ്റിയുള്ള പുസ്തകത്തിൻ്റെ പ്രകാശനവേദിയിലായിരുന്നു സംഭവം. പ്രതിപക്ഷ നേതാവ് വിഡി സതീശനും പരിപാടിയിലേയ്ക്ക് ക്ഷണമുണ്ടായിരുന്നെങ്കിലും അദ്ദേഹം എത്തിയിരുന്നില്ല. ഇതിനിടയിലാണ് നിലവിൽ യുഡിഎഫിൻ്റെ ഭാഗമായ കുര്യനെ പുകഴ്ത്തിയുള്ള പിണറായിയുടെ നിലപാട്. പിജെ കുര്യനെ ഉപരാഷ്ട്രപതിയാക്കാൻ ശ്രമിച്ചു എന്നതടക്കമുള്ള പരാമർശങ്ങൾ ഈ പുസ്തകത്തിലുണ്ട്. രാഹുൽ ഗാന്ധിയോടുള്ള എതിർപ്പ് വരെ പരസ്യമായി പറഞ്ഞ നേതാവാണ് പിജെ കുര്യനെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
നേതൃത്വവുമായി അകന്ന് കുര്യൻ
ഏറെക്കാലമായി കോൺഗ്രസ് നേതൃത്വവുമായി പിജെ കുര്യൻ അത്ര അടുപ്പത്തിലല്ല. കോൺഗ്രസിൻ്റെ പ്രവർത്തനം സംബന്ധിച്ച് കുറ്റപ്പെടുത്തലുമായി രംഗത്തെത്തിയ ദേശീയ നേതാക്കളിൽ പിജെ കുര്യൻ ഉണ്ടായിരുന്നു. ഇടക്കാലത്ത് അദ്ദേഹം ബിജെപിയിലേയ്ക്ക് ചേക്കേറുമെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനെ അനുകൂലിച്ച കുര്യൻ കെപിസിസി പട്ടികയിൽ അതൃപ്തി പരസ്യമാക്കിയിരുന്നു. താൻ പട്ടിക അറിഞ്ഞത് പത്രത്തിലൂടെയാണ് എന്നായിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം. എന്നാൽ പട്ടിക ഔദ്യോഗികമായി അംഗീകരിച്ച സാഹചര്യത്തിൽ അധികം പ്രതികരണത്തിന് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി വിടുമോ?
സംസ്ഥാനത്തെയും ഡൽഹിയിലെയും പല കോൺഗ്രസ് നേതാക്കളുമായി അകന്നു കഴിയുന്ന പിജെ കുര്യൻ പാർട്ടി വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. ബിജെപിയിലേയ്ക്കോ മറ്റു പല മുൻ കോൺഗ്രസ് നേതാക്കളുടെയും പാത പിന്തുടർന്ന് മറ്റു പാർട്ടികളിലേയ്ക്കോ പിജെ കുര്യൻ ചേക്കേറിയേക്കും എന്നായിരുന്നു കോൺഗ്രസ് നേതാക്കളിൽ പലരും കരുതിയിരുന്നത്. എന്നാൽ പിജെ കുര്യനോടു അനുകൂല സമീപനം സ്വീകരിക്കുന്ന സിപിഎം നിലപാടിനെ കോൺഗ്രസ് കരുതലോടെയാണ് നിരീക്ഷിക്കുന്നത്. മുൻപ് കെവി തോമസിനെ ഇടതുപാളയത്തിൽ എത്തിച്ച നീക്കം പിജെ കുര്യനിലൂടെ സിപിഎം ആവർത്തിക്കുമോ എന്നതാണ് നിർണായകമായ ചോദ്യം. സിപിഎമ്മിലോ ഘടകകക്ഷികളിലോ ചേരാൻ തയ്യാറായാൽ അർഹമായ സ്ഥാനവും സിപിഎം നേതൃത്വം വാഗ്ദാനം ചെയ്തേക്കും.
സിപിഎം തന്ത്രം
വിമതനേതാക്കളെ അടർത്തി മാറ്റി കോൺഗ്രസിനെ ദുർബലമാക്കാകുക എന്ന നീക്കമാണ് സിപിഎം മുന്നിൽ കാണുന്നത്. ഒരു നേതാവ് പാർട്ടി വിട്ടതിൽ ഉപരി കോൺഗ്രസ് അനുകൂല വോട്ടർമാർക്ക് സിപിഎം സ്ഥാനാർഥികളുമായുള്ള അകലം കുറയ്ക്കുക എന്ന തന്ത്രമാണ് സിപിഎമ്മിനു മുന്നിലുള്ളത്. തൃക്കാക്കരയിൽ കെവി തോമസിനെ ഉപയോഗിച്ച് എൽഡിഎഫ് ലക്ഷ്യമിട്ടതും ഇതേ സന്ദേശമായിരുന്നു. കൂടാതെ സിപിഎമ്മിലെത്തിയാൽ മെച്ചപ്പെട്ട പദവികൾ ലഭിക്കുമെന്ന സന്ദേശം കോൺഗ്രസ് നേതൃത്വവുമായി അകന്നു കഴിയുന്ന പല നേതാക്കൾക്കും നൽകുക എന്ന തന്ത്രവും സിപിഎമ്മിനു മുന്നിലുണ്ട്. പിജെ കുര്യൻ പത്തനംതിട്ടയിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചേക്കുമെന്നും ചില സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഇക്കാര്യങ്ങളിലെല്ലാം പിജെ കുര്യൻ്റെ നിലപാടായിരിക്കും സുപ്രധാനം.
We use cookies and other tracking technologies to provide services in line with the preferences you reveal while browsing the Website to show personalize content and targeted ads, analyze site traffic, and understand where our audience is coming from in order to improve your browsing experience on our Website. By continuing to browse this Website, you consent to the use of these cookies. If you wish to object such processing, please read the instructions described in our privacy policy/cookie policy.