പെരിന്തൽമണ്ണ: വനിതാ കമ്മീഷൻ അംഗത്തെയും കൊണ്ട് റെയിൽവേ സ്റ്റേഷനിൽ നിന്ന് രണ്ട് കിലോമീറ്റർ അപ്പുറത്തുള്ള റസ്റ്റ് ഹൗസിലേക്ക് യാത്ര പോകാൻ പറ്റില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവർക്കെതിരെ കടുത്ത നടപടി. ഇന്നലെ രാവിലെ ആറരയോടെ അങ്ങാടിപ്പുറം റെയിൽവെ സ്റ്റേഷനിൽ രാജ്യറാണി എക്സ്പ്രസിൽ എത്തിയ വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാലിനാണ് ദുരനുഭവം ഉണ്ടായത്.
ഷാഹിദ കമാലിനോട് ഓട്ടോ ഡ്രൈവർ ആക്രോശിച്ചതായും പരാതിയുണ്ട്. റെയിൽവേ സ്റ്റേഷനിൽ നിന്ന് രണ്ടു കിലോമീറ്റർ അപ്പുറമുള്ള റസ്റ്റ് ഹൗസിലേക്ക് പോകാനാണ് ഷാഹിദ കമാൽ ഓട്ടോറിക്ഷ തേടിയത്. ഓട്ടോ ഡ്രൈവറോട് റസ്റ്റ് ഹൗസിലേക്ക് പോകാൻ ആവശ്യപ്പെട്ടപ്പോൾ വഴിയറിയില്ലെന്നായിരുന്നു ആദ്യ മറുപടി. റെയിൽവെസ്റ്റേഷനിൽ ക്യൂ നിന്നാണ് ഷാഹിദ കമാൽ ഓട്ടോയിൽ കയറിയത്.
Also Read: കൊല്ലത്തേക്കുള്ള യാത്രയിൽ ട്രെയിനിൽ നിന്ന് വീണ് രക്തം വാർന്ന് ഡൽഹി സ്വദേശി; ആശുപത്രിയിലെത്തിക്കാൻ വിസമ്മതിച്ച് ആംബുലൻസ് ഡ്രൈവർ
അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ വാർഷികത്തോട് അനുബന്ധിച്ചുള്ള പരിപാടികൾ ഉദ്ഘാടനം ചെയ്യുന്നതിനാണ് ഷാഹിദ അവിടെയെത്തിയത്. ഡ്രൈവർ സ്ഥലം അറിയില്ലെന്ന് പറഞ്ഞെങ്കിലും ഷാഹിദ ഓട്ടോയിൽ കയറിയിരുന്നു. കുറച്ച് ദൂരം മുന്നോട്ട് പോയ ശേഷം ഡ്രൈവർ ഷാഹിദയോട് ഓട്ടോയിൽ നിന്ന് ഇറങ്ങണമെന്നും ഇനി മുന്നോട്ട് പോകില്ലെന്നും ദേഷ്യപ്പെട്ട് പറഞ്ഞു. വനിതാ കമ്മീഷൻ അംഗമാണെന്ന് പറഞ്ഞിട്ടും ഡ്രൈവർ മുന്നോട്ട് പോകാൻ തയ്യാറായില്ല.
ഷാഹിദ കമാൽ ഉടൻ തന്നെ സ്ഥലം സിഐയെ വിളിച്ച് ഓട്ടോയുടെ നമ്പർ അടക്കമുള്ള വിവരങ്ങൾ കൈമാറി. ഡ്രൈവർ പല തവണ മാപ്പ് പറഞ്ഞെങ്കിലും ഷാഹിദ പോലീസ് പരാതിയടക്കമുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണെന്ന് അറിയിച്ചു. വനിതാ കമ്മീഷൻ വിഷയത്തിൽ സ്വമേധയ കേസെടുത്ത് ഇന്ന് മലപ്പുറം ജില്ലയിൽ നടക്കുന്ന അദാലത്തിൽ ഡ്രൈവർ പങ്കെടുക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്യണമെന്ന് ആര്ടിഒക്ക് നിർദേശം നല്കുമെന്നാണ് സൂചന.