ആപ്പ്ജില്ല

ഞാൻ ചെന്നിരുന്നെങ്കിൽ മുത്തച്ഛൻ കൊല്ലപ്പെടില്ലായിരുന്നു: പ്രതീക്ഷ നൽകുന്ന വാക്കുകളെന്ന് അശോകൻ ചരുവിൽ

കഴിഞ്ഞ ദിവസമാണ് പാർക്കിങ്ങിന് ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ രാജനെ വീട്ടിൽ കയറി ഒരു സംഘമാളുകൾ കുത്തിക്കൊന്നത്. രാജന്റെ പേരക്കുട്ടിയുടെ വാക്കുകൾ പ്രതീക്ഷ നൽകുന്നതെന്ന് അശോകൻ ചരുവിൽ

Samayam Malayalam 16 Sept 2019, 7:38 pm
ഇരിങ്ങാലക്കുട: പാർക്കിങ്ങിനെ ചൊല്ലി മാപ്രാണത്ത് ലോട്ടറി വ്യാപാരിയെ തീയറ്റർ ജീവനക്കാരും നടത്തിപ്പുകാരും ചേർന്ന് കൊലപ്പെടുത്തിയ സംഭവത്തിൽ ഫേസ്ബുക് പോസ്റ്റുമായി എഴുത്തുകാരൻ അശോകൻ ചരുവിൽ. തന്റെ ഉറ്റസുഹൃത്തും ബന്ധുവുമായ കൊല്ലപ്പെട്ട രാജൻ ഒരിക്കലും ഒരാളോടും കയർത്ത് സംസാരിക്കാത്ത വ്യക്തിയായിരുന്നെന്ന് അശോകൻ ചരുവിൽ പോസ്റ്റിൽ കുറിച്ചു.
Samayam Malayalam mapranam murder


ഇരിങ്ങാലക്കുടയിലെ വർണം തീയറ്ററിന് സമീപമുള്ള രാജന്റെ വീടിന് സമീപം വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തന്റെ വീട്ടിലേക്കുള്ള വഴി തടസ്സപ്പെടുത്തി വാഹനങ്ങൾ പാർക്കു ചെയ്യരുതെന്ന് ആവശ്യപ്പെട്ടു എന്നതാണ് അദ്ദേഹം ചെയ്ത കുറ്റം.

അർദ്ധരാത്രി നേരത്ത് ഗേറ്റിൽ വന്നു തട്ടി വിളിച്ച അക്രമികൾക്ക് ഉറക്കത്തിൽ നിന്ന് എഴുന്നേറ്റു ചെന്ന് ഗേറ്റു തുറന്നുകൊടുക്കുമ്പോൾ മനുഷ്യരെല്ലാം തന്നേപ്പോലെ ശാന്തരം സൗമ്യരുമാണെന്നായിരിക്കും അദ്ദേഹം കരുതിയത്.

രാജന്റെ ഭാര്യയും മക്കളും ഇത് വരെ അന്ന് രാത്രിയുണ്ടായ ഭയത്തിൽ നിന്ന് മോചിതരായിട്ടില്ലെന്ന് അശോകൻ ചരുവിൽ പറയുന്നു. എന്നാൽ, രാജന്റെ ആറ് വയസുകാരനായ പേരക്കുട്ടിയുടെ വാക്കുകളാണ് തന്നെ ഏറെ സ്‌പർശിച്ചതെന്നും അശോകൻ ചരുവിൽ കുറിച്ചു.

"ഞാൻ അപ്പോൾ ഉറങ്ങുകയായിരുന്നു. ഞാൻ ഉണർന്നു മുറ്റത്തേക്ക് ചെന്നിരുന്നെങ്കിൽ മുത്തച്ഛനെ അവർ കൊല്ലില്ലായിരുന്നു."

ഞാൻ ചോദിച്ചു: "നീ എന്തു ചെയ്യുമായിരുന്നു?"

"ഞാൻ മുന്നിൽ കയറി നിൽക്കും. ഞാൻ കുട്ടിയല്ലേ? എന്നെക്കണ്ട് അവർ വെട്ടാൻ നിൽക്കാതെ തിരിച്ചു പോവുമായിരുന്നു."

ഞാൻ അവന്റെ തോളിൽ കൈവെച്ചു പറഞ്ഞു: "ശരിയാണ്. അവർ തിരിച്ചു പോകുമായിരുന്നു." നമ്മുടെ പ്രതീക്ഷ കുട്ടികളിൽ നിലനിൽക്കട്ടെ എന്ന് ആഗ്രഹിച്ചുകൊണ്ടാണ് അശോകൻ ചരുവിലിന്റെ ഫേസ്ബുക് പോസ്റ്റ് അവസാനിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്