ആപ്പ്ജില്ല

മോഹൻലാൽ പറഞ്ഞ പോലായല്ലോ സിപിഎമ്മിൻ്റെ സ്ഥാനാര്‍ത്ഥി പട്ടിക: ശാരദകുട്ടി

സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയിൽ സ്ത്രീകളുടെ പ്രാതിനിധ്യം കുറഞ്ഞതിനെ വിമര്‍ശിച്ചാണ് ശാരദക്കുട്ടി തൻ്റെ ഫേസ്ബുക്കിലൂടെ രംഗത്തുവന്നിരിക്കുന്നത്. പരസ്യമായ അഴിമതിക്കും കൊലപാതകത്തിനും സ്ത്രീവിരുദ്ധതക്കും കൂട്ടുനിന്നവരുണ്ട് ലിസ്റ്റിലുണ്ടെന്ന് ശാരദക്കുട്ടി.

Samayam Malayalam 9 Mar 2019, 8:46 pm
ആലപ്പുഴ: സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയെ വിമര്‍ശിച്ച് എഴുത്തുകാരി ശാരദകുട്ടി. പട്ടികയിൽ സ്ത്രീകളുടെ പ്രാതിനിധ്യം കുറഞ്ഞതിനെ വിമര്‍ശിച്ചാണ് ശാരദക്കുട്ടി തൻ്റെ ഫേസ്ബുക്കിലൂടെ രംഗത്തുവന്നിരിക്കുന്നത്.
Samayam Malayalam CPM


നാലു വോട്ടു പോയാൽ പോട്ടെ എന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് വലിയ ആശയായിരുന്നു. ഇതിൽ ആവേശഭരിതരായി കയ്യടിച്ച വളരെയേറെ സ്ത്രീകളുണ്ട്. പരസ്യമായ അഴിമതിക്കും കൊലപാതകത്തിനും സ്ത്രീവിരുദ്ധതക്കും കൂട്ടുനിന്നവരുണ്ട് ലിസ്റ്റിൽ. ഒഴിവാക്കേണ്ടതായിരുന്നു. അവർക്കു പകരം വെക്കാൻ സത്യസന്ധതയും കർമ്മശേഷിയും വിശ്വസ്തതയും തെളിയിച്ച ഒരു സ്ത്രീയും സി പി എമ്മിൽ ഇല്ലേയെന്ന് ശാരദകുട്ടി ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂര്‍ണ രൂപം:

"സമ്മതിച്ചു. തെരഞ്ഞെടുപ്പിൽ ജയസാധ്യത പ്രധാനമാണ്. ശക്തരായ, ജയസാധ്യതയുള്ള സ്ഥാനാർഥികളെന്ന് സി പി എം വിമർശകനായ അഡ്വ.ജയശങ്കറും ബി.ജെ.പി, കോൺഗ്രസ് വക്താക്കളും ഏഷ്യാനെറ്റ് ചർച്ചയിൽ തലയാട്ടി സമ്മതിക്കുകയും ചെയ്യുന്നതും കേട്ടു..ശക്തർ തന്നെ. ജയിച്ചു വരട്ടെ.

പക്ഷേ, നാലു വോട്ടു കൂടുതൽ കിട്ടാൻ വേണ്ടി നാടിനെ പിന്നോട്ടു നടത്തില്ല എന്നൊരു വാക്കു പറഞ്ഞതിന്റെ പേരിൽ ആവേശഭരിതരായി മുഖ്യമന്ത്രിക്കു കയ്യടിച്ച സ്ത്രീകൾ വളരെയേറെയുണ്ട്. നാലു വോട്ടു പോയാൽ പോട്ടെ എന്ന ആ ഉറപ്പ് വലിയ ആശയായിരുന്നു.മുന്നോട്ടു പോകുന്ന പാതയിൽ രണ്ടോ മൂന്നോ സ്ത്രീകളെ കൂടെ കൂട്ടുമെന്നു പ്രതീക്ഷിച്ചു.

പരസ്യമായ അഴിമതിക്കും കൊലപാതകത്തിനും സ്ത്രീവിരുദ്ധതക്കും കൂട്ടുനിന്നവരുണ്ട് ലിസ്റ്റിൽ.ഒഴിവാക്കേണ്ടതായിരുന്നു. അവർക്കു പകരം വെക്കാൻ സത്യസന്ധതയും കർമ്മശേഷിയും വിശ്വസ്തതയും തെളിയിച്ച ഒരു സ്ത്രീയും സി പി എമ്മിൽ ഇല്ലേ? മതിൽ കെട്ടിയ പെണ്ണുങ്ങൾക്ക് ഉശിരോടെ, അഭിമാനത്തോടെ നാട്ടാരോട് പറയാമായിരുന്നു നാലു വോട്ടിനു വേണ്ടി പെണ്ണുങ്ങളെ തള്ളിമാറ്റില്ല സി പി എം എന്ന്.

ഇതിപ്പോ ഏതോ സിനിമയിൽ മോഹൻലാൽനായകൻ പറഞ്ഞ പോലായിപ്പോയല്ലോ. ''ഞങ്ങൾ വിളിക്കുമ്പോൾ മതിൽ കെട്ടാനും ഞങ്ങൾക്ക് സാംസ്കാരികജാഥ നയിക്കാനും കൊടിയും ബാനറും പിടിക്കാനും, തിരികെ ഞങ്ങൾ വീട്ടിൽ ചെല്ലുമ്പോൾ കഞ്ഞിയും കറിയും വെക്കാനും വിളമ്പാനും, പട്ടടേലേക്ക് എടുക്കുമ്പോൾ തല്ലിയലച്ചു കരയാനും ഞങ്ങൾക്ക് കുറച്ചു പെണ്ണുങ്ങളെ ആവശ്യമുണ്ട്. മനസ്സുണ്ടെങ്കിൽ കേറ് വണ്ടീല്"

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്